ഇസ്ലാമാബാദ് : മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷഹീദ് അഫ്രീദി തന്നെ മതം മാറ്റാൻ ശ്രമിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍താരം ഡാനിഷ് കനേരിയ. വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന പ്രതിനിധി സമ്മേളനത്തിനിടെ പാകിസ്താനിലെ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് സംസാരിക്കവെയാണ് കനേരിയയുടെ വെളിപ്പെടുത്തല്‍.
2000 മുതല്‍ 2010 വരെ പാകിസ്താനുവേണ്ടി 61 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഡാനിഷ് കനേരിയ, അനില്‍ ദല്‍പത്തിനു ശേഷം പാക് ദേശീയ ടീമില്‍ കളിച്ച രണ്ടാമത്തെ ഹിന്ദു മതക്കാരനായിരുന്നു. 61 ടെസ്റ്റില്‍ നിന്ന് 261 വിക്കറ്റും 18 ഏകദിനങ്ങളില്‍ നിന്ന് 15 വിക്കറ്റുകളും നേടിയിട്ടുണ്ട്
പാകിസ്ഥാനിൽ ബഹുമാനം ലഭിക്കാത്തതിനെ തുടർന്നാണ് താൻ അമേരിക്കയിലേക്ക് പോയതെന്ന് കനേരിയ പറഞ്ഞു. ‘ ഞങ്ങൾ എല്ലാവരും ഇവിടെ ഒത്തുകൂടി പാകിസ്ഥാനിൽ ഞങ്ങളോട് എങ്ങനെ പെരുമാറി എന്നതിന്റെ അനുഭവങ്ങൾ പങ്കുവെച്ചു. ഞങ്ങൾ വിവേചനം നേരിട്ടിട്ടുണ്ട്, ഇന്ന് ഞങ്ങൾ അതിനെതിരെ ശബ്ദമുയർത്തി, കനേരിയ പറഞ്ഞു.
“ഞാനും ധാരാളം വിവേചനം നേരിട്ടിട്ടുണ്ട്, എന്റെ കരിയർ നശിപ്പിക്കപ്പെട്ടു. പാകിസ്ഥാനിൽ എനിക്ക് അർഹമായ ബഹുമാനവും തുല്യ മൂല്യവും ലഭിച്ചില്ല. ഈ വിവേചനം കാരണം, ഞാൻ ഇന്ന് യുഎസിലാണ്. അവിടെ ഞങ്ങൾ എത്രമാത്രം കഷ്ടപ്പെട്ടുവെന്ന് യുഎസ്എയെ അറിയിക്കാനാണ് ഞങ്ങൾ സംസാരിച്ചത്.”കനേരിയ പറഞ്ഞു.
കളിച്ചിരുന്ന കാലത്ത് ഷാഹിദ് അഫ്രീദി നിരന്തരം തന്നെ ഇസ്ലാം മതം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചിരുന്നുവെന്ന് കനേരിയ നേരത്തേ വെളിപ്പെടുത്തിയിരുന്നു. അന്ന് ഇന്‍സമാം ഉള് ഹഖ് മാത്രമാണ് തന്നെ പിന്തുണച്ചതെന്നും താരം പറഞ്ഞിരുന്നു.
”കരിയറില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഒരാളാണ് ഞാന്‍. കൗണ്ടി ക്രിക്കറ്റും കളിച്ചു. ഇന്‍സമാം-ഉള്-ഹഖ് എന്നെ വളരെയധികം പിന്തുണച്ചിരുന്നു. അങ്ങനെ ചെയ്ത ഒരേയൊരു ക്യാപ്റ്റന്‍ അദ്ദേഹമായിരുന്നു. അദ്ദേഹത്തോടൊപ്പം ഷുഐബ് അക്തറും ഉണ്ടായിരുന്നു. ഷാഹിദ് അഫ്രീദിയും മറ്റ് നിരവധി പാക് കളിക്കാരും എന്നെ വളരെയധികം ബുദ്ധിമുട്ടിച്ചിരുന്നു. അവര്‍ എന്നോടൊപ്പം ഭക്ഷണം കഴിച്ചിരുന്നില്ല. മതം മാറണമെന്ന് എന്നോട് പറഞ്ഞ പ്രധാന വ്യക്തി അഫ്രീദിയായിരുന്നു. പലപ്പോഴും അങ്ങനെ പറഞ്ഞിട്ടുണ്ട്. ഇന്‍സമാം-ഉള്-ഹഖ് ഒരിക്കലും അങ്ങനെ സംസാരിച്ചിരുന്നില്ല”, കനേരിയ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: