തിരുവനന്തപുരം: കേരളത്തിലെ സംഘടിത മേഖലയിലെ തൊഴില്‍ ലഭ്യത നിശ്ചലാവസ്ഥയിലാണെന്ന് ബജറ്റിനു മുന്നോടിയായി നിയമസഭയില്‍ വെച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്വകാര്യ, പൊതു മേഖലകള്‍ ഉള്‍ക്കൊള്ളുന്നതാണ് കേരളത്തിലെ സംഘടിത മേഖല. സ്വകാര്യ മേഖലയിലെ തൊഴില്‍വസരങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. സംഘടിത മേഖലയില്‍ ജോലിചെയ്യുന്ന 12.6 ലക്ഷം പേരില്‍ 5.6 ലക്ഷം (44.4%) പൊതു മേഖലയിലും 7 ലക്ഷം (55.5%) സ്വകാര്യ മേഖലയിലുമാണ്. പൊതു മേഖലയില്‍ തൊഴില്‍ 2016 മുതല്‍ സ്തംഭനാവസ്ഥയാണ് കാണുന്നത്. റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ സജീവ രജിസ്റ്ററുകളിലെ കണക്കുകളനുസരിച്ച് 2024 ജൂലൈ വരെയുള്ള തൊഴിലന്വേഷകരുടെ എണ്ണം 25.9 ലക്ഷം ആണ്.കണക്കനുസരിച്ച് പ്രൊഫഷണലും സാങ്കേതിക യോഗ്യതയുള്ള തൊഴിലന്വേഷകര്‍ 2.0 ലക്ഷം ആണ്. ഇതില്‍, 63.3% ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, എഞ്ചിനീയറിംഗ് തുടങ്ങിയ യോഗ്യതയുള്ളവരാണ്. ഇതില്‍ രജിസ്റ്റര്‍ ചെയ്ത 35,877 എഞ്ചിനീയറിംഗ് ബിരുദധാരികളായ തൊഴിലന്വേഷകരും, 9,024 മെഡിക്കല്‍ ബിരുദധാരികളായ തൊഴിലന്വേഷകരും ഉണ്ടായിരിക്കുന്നു. കൂടാതെ 1,57,198 മറ്റ് പ്രൊഫഷണല്‍ ഉദ്യോഗാര്‍ത്ഥികളും ഉണ്ട്.
തൊഴിലന്വേഷകരുടെ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍, കണക്കുകള്‍ സൂചിപ്പിക്കുന്നത് എസ്. എസ്. എല്‍. സി.ക്ക് താഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ 6.1% മാത്രം ആണ്. 93.9% തൊഴിലന്വേഷകരും എസ്. എസ്. എല്‍. സി.യും അതിനു മുകളിലുമുള്ള വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.
കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ യുവജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 35.1 ശതമാനം, നഗരപ്രദേശങ്ങളിലെത് 24.1 ശതമാനമാണ്. അഖിലേന്ത്യാ തലത്തില്‍ ഈ നിരക്ക് യഥാക്രമം 8.5 ശതമാനം, 14.7 ശതമാനമാണ്. ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 56.6 ശതമാനം, നഗരപ്രദേശങ്ങളില്‍ 37.0 ശതമാനം, പുരുഷന്മാരുടെ തൊഴിലില്ലായ്മ യഥാക്രമം 22.2 ശതമാനം, 15.9 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: