ഇസ്ലാമാബാദ് : കശ്മീർ ഉൾപ്പെടെയുള്ള എല്ലാ പ്രശ്നങ്ങളും ഇന്ത്യയുമായുള്ള ചർച്ചകളിലൂടെ പരിഹരിക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. മുസാഫറാബാദിൽ നടന്ന പാകിസ്ഥാൻ അധിനിവേശ കശ്മീർ (പിഒകെ) നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കവെയാണ് ഷെരീഫ് ഈ പരാമർശം നടത്തിയത്.
2019 ഓഗസ്റ്റ് 5-ന് ഇന്ത്യ എടുത്ത തീരുമാനം മാറ്റണം. ഐക്യരാഷ്ട്രസഭയ്ക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുകയും ഒരു സംഭാഷണം ആരംഭിക്കുകയും വേണമെന്നാണ് ഷെഹ്ബാസിന്റെ ആവശ്യം. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പരാമർശിച്ചായിരുന്നു പാക് പ്രധാനമന്ത്രിയുടെ വാക്കുകൾ.
കൂടാതെ 1999 ലെ ലാഹോർ പ്രഖ്യാപനത്തിൽ പറഞ്ഞതുപോലെ ഇന്ത്യയ്ക്കും പാകിസ്ഥാനും മുന്നോട്ടുള്ള ഏക മാർഗം സംഭാഷണമാണെന്ന് ഷെരീഫ് പറഞ്ഞു. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി പാകിസ്ഥാൻ സന്ദർശിച്ചപ്പോൾ ഇത് അംഗീകരിച്ചതാണ്. കശ്മീരി ജനതയുടെ സ്വയം നിർണ്ണയാവകാശം സാക്ഷാത്കരിക്കുന്നതുവരെ പാകിസ്ഥാൻ അവർക്ക് അചഞ്ചലമായ ധാർമ്മിക, നയതന്ത്ര, രാഷ്ട്രീയ പിന്തുണ നൽകുന്നത് തുടരുമെന്നും ഷെഹ്ബാസ് പറഞ്ഞു.
ഇതിനു പുറമെ പാകിസ്ഥാൻ, കശ്മീരികളുടെ അന്തിമ ലക്ഷ്യസ്ഥാനമാണെന്ന് ചടങ്ങിൽ പങ്കെടുത്ത പാക് അധീന കശ്മീരിലെ പ്രധാനമന്ത്രി അൻവാറുൽ ഹഖ് പറഞ്ഞു. കശ്മീർ പ്രശ്നം പരിഹരിക്കപ്പെടുന്നതുവരെ മേഖലയിൽ സമാധാനം സാധ്യമാകില്ലെന്നും അൻവാറുൽ ഹഖ് കൂട്ടിച്ചേർത്തു.
അതേ സമയം ഭീകരത, ശത്രുത, അക്രമം എന്നിവയില്ലാത്ത ഒരു അന്തരീക്ഷത്തിൽ പാകിസ്ഥാനുമായി സാധാരണ അയൽപക്ക ബന്ധങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ജമ്മു കശ്മീരും ലഡാക്കും കേന്ദ്രഭരണ പ്രദേശങ്ങളായി രാജ്യത്തിന്റെ അവിഭാജ്യ ഘടകമായി തുടരുമെന്നും ഇന്ത്യ പാകിസ്ഥാനോട് വ്യക്തമാക്കിയിട്ടുണ്ട്. 2019 ൽ ഇന്ത്യ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: