കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ചൂഷണത്തിന് സംഘാടകർക്കെതിരെ കേസെടുത്ത് പാലാരിവട്ടം പോലീസ്. രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
എറണാകുളം അസി.കമ്മീഷണർ ഓഫീസിൽ പരാതിക്കാരായ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംഘാടകരുടെ പണപിരിവിനെ സംബന്ധിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില് നടി ദിവ്യ ഉണ്ണിയുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഗിന്നസ് പരിപാടിക്കായി ഉണ്ടാക്കിയ കരാർ രേഖകൾ അടക്കം ഹാജരാക്കാൻ ദിവ്യ ഉണ്ണിയോട് ആവശ്യപ്പെടും.
നടൻ സിജോയ് വർഗീസിനെയും വിളിപ്പിക്കും. സ്ഥാപനവുമായുള്ള താരങ്ങളുടെ സാമ്പത്തിക ഇടപാടുകളാണ് പോലീസ് പരിശോധിക്കുന്നത്. ബ്രാൻഡിംഗ് പാർട്ണർ എന്ന നിലയിലാണ് സഹകരിച്ചതെന്നാണ് നടൻ സിജോയ് വർഗീസ് അറിയിച്ചിരിക്കുന്നത്. സിജോയ് വർഗീസിന് പണം കൈമാറിയിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കും. ഗിന്നസ് പരിപാടിയുമായി സഹകരിച്ച സിനിമ സീരിയൽ താരങ്ങളുടെയും ഗായകരുടെയും മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
കൂടാതെ സ്പോൺസർമാരായ കല്യാൺ സിൽക്സ് അടക്കമുള്ളവരുടെ മൊഴിയെടുക്കും. നർത്തകരുടെ വസ്ത്രത്തിന്റെ പേരിൽ പണപ്പിരിവ് നടത്തിയത് തങ്ങൾ വൈകിയാണ് അറിഞ്ഞതെന്ന് കല്യാൺ സിൽക്സ് വാർത്താഗ്രൂപ്പിലൂടെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കല്യാൺ സിൽക്സ് അടക്കമുള്ള സ്പോൺസർമാരെ കാണുന്നത്.
അതേസമയം സാമ്പത്തിക ചൂഷണത്തിൽ ഡാൻസ് ടീച്ചർമാരും പ്രതികളാകുമെന്നാണ് വിവരം. നൃത്ത അധ്യാപകർ വഴിയായിരുന്നു പണപ്പിരിവ്. ഇടനിലക്കാർ എന്ന നിലയിലാണ് ഡാൻസ് ടീച്ചർമാർക്കെതിരെ നടപടി എടുക്കുക. കൂടുതൽ പരാതികൾ കിട്ടിയാൽ അതിനനുസരിച്ച് കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം.
അതിനിടെ പൊലീസ് ബുക്ക് മൈ ഷോയിൽ നിന്ന് വിവരങ്ങൾ തേടി. ടിക്കറ്റ് വെച്ച് സ്റ്റേഡിയത്തിലേക്ക് ആളെ കയറ്റിയതിലാണ് വിവരശേഖരണം. ഇരുപതിനായിരത്തോളം ടിക്കറ്റുകൾ വിറ്റെന്നാണ് മൃദംഗ വിഷൻ ഭാരവാഹികളുടെ മൊഴി. 149 രൂപയ്ക്കാണ് ടിക്കറ്റുകൾ വിറ്റത് എന്നാണ് മൊഴിയിലുള്ളത്.
എന്നാൽ അതിൽ കൂടുതൽ തുക മുടക്കി എന്നാണ് നർത്തകരുടെ മാതാപിതാക്കൾ പറയുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ വേണ്ടിയാണ് ബുക്ക് മൈ ഷോയിൽ നിന്ന് വിവരങ്ങൾ തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: