മധുര : തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ശ്രീരംഗം രംഗനാഥർ ക്ഷേത്രത്തിൽ ഒറ്റമാണിക്യ കിരീടം വഴിപാടായി സമർപ്പിച്ച് ഭരതനാട്യം കലാകാരൻ സാഹിർ ഹുസൈൻ . 600 വജ്രങ്ങൾ കൊണ്ട് അലങ്കരിച്ചതാണ് കിരീടം.ബുധനാഴ്ച നടത്തിയ വഴിപാട് ക്ഷേത്രത്തിലെ പ്രധാന പൂജാരി സുന്ദർ ഭട്ടർക്ക് കൈമാറി.
3,169 കാരറ്റ് ഭാരമുള്ള ഒറ്റ മാണിക്യം കല്ലിൽ നിർമ്മിച്ചതും സ്വർണ്ണവും മരതകവും കൊണ്ട് അലങ്കരിച്ചതുമായ കിരീടം ഇത്തരത്തിലുള്ള ആദ്യത്തേതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഏകദേശം 200 വർഷമായി ഇത്തരമൊരു കിരീടം ക്ഷേത്രത്തിൽ സമർപ്പിച്ചിട്ടില്ലെന്ന് ഹുസൈൻ പറഞ്ഞു.
കിരീടം മുഴുവനും ഒറ്റ മാണിക്യം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ കിരീടമാണിത്. 600-ലധികം വജ്രങ്ങളും മുകളിൽ ഒരു മരതകക്കല്ലും അതിനെ അലങ്കരിക്കുന്നു.” അദ്ദേഹം വിശദീകരിച്ചു.
മുഖ്യ പുരോഹിതൻ മുരളി ഭട്ടറുമൊത്ത് അരങ്ങനാഥരുടെ സന്നിധിയിൽ നടത്തിയ പ്രാർത്ഥനയിലാണ് ഈ വഴിപാടിന്റെ ആശയം തനിക്ക് തോന്നിയതെന്ന് ഹുസൈൻ വെളിപ്പെടുത്തി. എട്ടുവർഷത്തെ സൂക്ഷ്മമായ പ്രക്രിയയ്ക്കൊടുവിൽ കരകൗശല വിദഗ്ധൻ ഗോപാൽ ദാസാണ് കിരീടം തയ്യാറാക്കിയത്.
“രാജസ്ഥാനിൽ നിന്നാണ് കല്ല് കണ്ടെത്തിയത്, ശരിയായ മാണിക്യം കണ്ടെത്താൻ മൂന്ന് വർഷമെടുത്തു. പണിക്കിടെ കല്ല് പൊട്ടിയാൽ മുഴുവൻ ചെലവും ഞാൻ വഹിക്കണമെന്ന് ഗ്രൈൻഡിങ് സംഘം ആവശ്യപ്പെട്ടു. ഇത് അപകടകരമായിരുന്നു, പക്ഷേ എല്ലാം നന്നായി വന്നു. ആണ്ടാളിനൊപ്പം രംഗനാഥർ എനിക്ക് പ്രധാന ദൈവമാണ്. എന്റെ വഴിപാടുമായി മതത്തിന് ഒരു ബന്ധവുമില്ല. എനിക്ക് മുസ്ലീം, ഹിന്ദു, ക്രിസ്ത്യൻ എന്നിങ്ങനെ വേർതിരിവില്ല.” അദ്ദേഹം പറഞ്ഞു.
വർഷങ്ങളോളം തന്റെ പ്രകടനങ്ങളിൽ നിന്നുള്ള സമ്പാദ്യം പദ്ധതിക്ക് വേണ്ടി ഹുസൈൻ ഉപയോഗിച്ചെങ്കിലും കിരീടത്തിന്റെ വില വെളിപ്പെടുത്താൻ തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: