മാന്നാര്‍: പരുമലയില്‍ 28 വര്‍ഷം മുമ്പ് നടന്ന ആ അരുംകൊലയുടെ കണ്ണീരോര്‍മയില്‍ നാട് വീണ്ടും തേങ്ങി. ഭരണസ്വാധീനവും ഗുണ്ടാമാഫിയയും ഒന്നായപ്പോള്‍ ബലിദാനികള്‍ക്ക് നീതിയും നിഷേധിക്കപ്പെട്ടു.
കുട്ടമ്പേരൂര്‍ ഇന്ദിരാലയത്തില്‍ ശശിധരന് നായര്‍ – ഇന്ദിര ദമ്പതികളുടെ മകന് പി.എസ്. അനു (20), മാന്നാര്‍ ആലുംമൂട് കിം കോട്ടേജില്‍ പരേതരായ കരുണാകരന് – ലീലാമ്മ ദമ്പതികളുടെ മകന് കിം കരുണാകരന് (17), ചെട്ടികുളങ്ങര കണ്ണമംഗലം ശാരദാ ഭവനത്തില്‍ പരേതരായ ശിവദാസന്‍ നായരുടെയും ശാരദയുടേയും മകന് സുജിത്ത് (17) എന്നീ മൂന്ന് എബിവിപി പ്രവര്‍ത്തകരെ 1996 സപ്തം. 17 നാണ് ദേശീയതയുടെ ആദര്‍ശത്തില്‍ വിശ്വസിച്ചതിന്റെ പേരില്‍ സിപിഎം – ഡിവൈഎഫ്ഐക്കാര്‍ പമ്പയാറ്റില്‍ മുക്കിക്കൊന്നത്.
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിലെ പ്രതികളെ തെളിവുകള്‍ നശിപ്പിച്ച് രക്ഷപ്പെടുത്തുകയാണ് ഭരണക്കാര്‍ ചെയ്തത്. കൊലയാളികളെ പിടിക്കുന്നതിനു പകരം കൊല്ലപ്പെട്ടവരെ മോശമായി ചിത്രീകരിക്കാനാണ് നിയമപാലകരും അവരെ നയിക്കുന്നവരും ചെയ്തത്. തല്‍ഫലമായി ഈ നരമേധത്തിനു നേതൃത്വം കൊടുത്തവരും നടത്തിയവരും ഇന്നും അക്രമത്തിന്റെ പാതയില്‍ തന്നെ പരുമലയിലും പരിസരപ്രദേശങ്ങളിലും വിലസുന്നു. ചിലര്‍ വിദേശത്തേക്കും കടന്നു. ഭരണസ്വാധീനത്തില്‍ തെളിവുകള്‍ നശിപ്പിച്ച് പ്രതികളെ രക്ഷപെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഇപ്പോഴും ശക്തമാണ്.
1995 ല്‍ എസ്എഫ്ഐയുടെ ശക്തികേന്ദ്രമായിരുന്ന പരുമല ദേവസ്വം ബോര്‍ഡ് കോളജില്‍ എബിവിപിയുടെ ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറിയായി കൊല്ലപ്പെട്ട അനു വിജയിച്ചിരുന്നു. അടുത്ത വര്‍ഷവും എബിവിപി തിളക്കമാര്‍ന്ന വിജയം വരിച്ചതോടെയാണ് രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ സ്ഥിരം വേദിയായി പരുമല കോളജ് മാറിയത്. തുടര്‍ന്നാണ് 1996 സപ്തംബര്‍ 17ന് കോളജ് കാമ്പസില്‍ അക്രമണം ഉണ്ടാകുന്നത്. പ്രാണരക്ഷാര്‍ത്ഥം പമ്പയാറ്റിലേക്ക് ചാടി നീന്തിയ വിദ്യാര്‍ത്ഥികളെ കല്ലും ഇഷ്ടികയും കൊണ്ട് എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: