കൊല്ലം: കുണ്ടറ ആലീസ് കൊലക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി ഗിരീഷ് കുമാറിനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. പ്രോസിക്യൂഷന് യാതൊരു തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ഗിരീഷ് കുമാറിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവില്‍ പറയുന്നു. തെളിവുകളുടെ അഭാവത്തിൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വെറുതെവിട്ടത്.
വധശിക്ഷ നടപ്പാക്കാൻ സർക്കാർ നൽകിയ അപേക്ഷ തള്ളിയും പ്രതിയുടെ അപ്പീൽ പരിഗണിച്ചുമാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. വധശിക്ഷ വിധിക്കുന്നതിന് വിചാരണക്കോടതി ആശ്രയിച്ച പ്രധാന സാക്ഷിയുടെ മൊഴി ഒരുവിധത്തിലും വിശ്വസനീയമല്ലെന്ന് കോടതി പറഞ്ഞു. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷന്റെയും മുഴുവൻ പരാജയങ്ങളും ചൂണ്ടിക്കാട്ടിയാണ്, ഒരു നിരപരാധിയെ 10 വര്‍ഷത്തിലേറെ ജിയിലിലിട്ടതിനെ കോടതി വിമർശിച്ചത്.
പ്രതിയാണ് കുറ്റം ചെയ്തതെന്നു തെളിയിക്കാനുള്ളതൊന്നും പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. പ്രതിയുടെ പങ്ക് തെളിയിക്കുന്നതൊന്നും കുറ്റകൃത്യം നടന്നിടത്തുനിന്ന് കണ്ടെടുത്തിട്ടില്ലെന്ന് ഗിരീഷ് കുമാറിന്റെ അഭിഭാഷകൻ വാദിച്ചു.
2013ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന ആലീസിനെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയും വീട്ടില്‍ കവര്‍ച്ച നടത്തുകയും ചെയ്തെന്ന കേസിലാണ് പാരിപ്പള്ളി കോലായില്‍ പുത്തന്‍വീട്ടില്‍ ഗിരീഷ് കുമാറിനെ പൊലീസ് പിടികൂടിയത്. മറ്റൊരു കേസിൽ ജയിലിൽ കിടക്കുകയായിരുന്ന ഗിരീഷ് സഹതടവുകാരനിൽ നിന്നാണ് ആലിസിനെക്കുറിച്ചും ഗൾഫുകാരനായ ഭർത്താവ് എ വി സദനില്‍ വര്‍ഗീസിനെക്കുറിച്ചും വിവരങ്ങൾ ലഭിക്കുന്നതെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. ഗിരീഷ് ജയിലില്‍ നിന്നിറങ്ങി ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് ആലീസിനെ കൊലപ്പെടുത്തിയതെന്നുമായിരുന്നു പൊലീസ് ഭാഷ്യം.
സാഹചര്യത്തെളിവുകളിൽനിന്ന് ഗിരീഷാണ് കുറ്റം ചെയ്തതെന്ന് വ്യക്തമാണെന്നും ഇയാൾ ക്രിമിനൽ സ്വഭാവമുള്ള ആളാണെന്നും മറ്റുമായിരുന്നു വാദം. അന്വേഷണത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയെങ്കിലും വിചാരണ കോടതി വധശിക്ഷ നൽകുകയായിരുന്നു.
എന്നാൽ, പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളൊന്നും നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് ഹൈകോടതി വിലയിരുത്തി. ആഭരണങ്ങൾ ആലീസിന്റേതാണെന്ന് തെളിയിക്കാനായിട്ടില്ല. ഫോൺ കാൾ രേഖകൾ വേണ്ടവിധം പരിശോധിച്ചിട്ടില്ല. ആലീസിനെ അവസാനം കണ്ടവരെ വിസ്തരിക്കുകയോ സംഭവസ്ഥലത്ത് കണ്ട കത്തി ശാസ്ത്രീയമായി പരിശോധിക്കുകയോ ചെയ്തിട്ടില്ല. സിം കാർഡുകൾ കണ്ടെടുത്ത സാഹചര്യം വിശ്വാസയോഗ്യമല്ല. ഗിരീഷിനെ പ്രതിയാക്കാനുള്ള പ്രാഥമിക സാഹചര്യം പോലുമില്ല. സാഹചര്യത്തെളിവുകൾ മാത്രമുള്ള കേസിൽ അത് ശക്തമായി സ്ഥാപിക്കാൻപോലും കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: