ന്യൂദല്‍ഹി: ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയ്ക്ക് തിരിച്ചടി നല്കി ജി20 ഉച്ചകോടിയില്‍ മോദിയുടെ പ്രഖ്യാപനം. ഇന്ത്യയ്ക്കും പശ്ചിമേഷ്യയ്ക്കും യൂറോപ്പിനുമിടയില്‍ സാമ്പത്തിക ഏകീകരണം സാധ്യമാക്കുന്ന സംയുക്ത വ്യാപാര സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചിരിക്കുകയാണ് മോദി.
ജി 20 ഉച്ചകോടിയിലെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഭാരതം-ഗള്‍ഫ്- യൂറോപ് സാമ്പത്തിക ഇടനാഴി. യുഎസ് പ്രസിഡന്റ് ജോ ബൈഡന്, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്, യൂറോപ്യന്‍ യൂണിയന് നേതാക്കള്‍ എന്നിവരുമായി ചേര്‍ന്ന് പധാനമന്ത്രി നരേന്ദ്ര മോദിയാണ് കരാര്‍ പ്രഖ്യാപിച്ചത്. ബഹുരാഷ്ട്ര റെയില്‍, തുറമുഖ കരാര്‍ അടിസ്ഥാന സൗകര്യ വികസനത്തിന്റേയും സാമ്പത്തിക സംയോജനത്തിന് ഫലപ്രദമായ മാധ്യമമായി മാറും. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ, ജോര്‍ദാന്‍, ഇസ്രായേല്‍ എന്നിവയുള്‍പ്പെടെ മിഡില്‍ ഈസ്റ്റിലുടനീളം റെയില്‍വേ, തുറമുഖ സൗകര്യങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതി ഭാരതവും യൂറോപ്പും തമ്മിലുള്ള വ്യാപാരം 40 ശതമാനം വരെ വേഗത്തിലാക്കും.
ആധുനിക കാലത്തെ സുഗന്ധവ്യഞ്ജന റൂട്ട് ആയി ഇടനാഴിമാറും, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവയ്ക്കിടയിലുള്ള വ്യാപാരം ശക്തിപ്പെടുത്താനും ആഗോള സമ്പദ്വ്യവസ്ഥയുടെ മൂന്നിലൊന്ന് വരുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കാനും പദ്ധതി ശ്രമിക്കുന്നു. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, യൂറോപ്യന്‍ യൂണിയന്, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, അമേരിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഇത്തരത്തിലെ ആദ്യ കരാറാണിത്. ചൈന-പാകിസ്ഥാന് സാമ്പത്തിക ഇടനാഴി പദ്ധതിയെ നേരിടുന്നതായിരിക്കും ഈ പദ്ധതി. വാര്ത്താവിനിയമം, ട്രെയിന്‍, തുറമുഖ-ഊര്‍ജ്ജ ശൃംഖല, ഹൈഡ്രജന്‍ പൈപ്പുകള്‍ എന്നിവയില്‍ സഹകരണം സാധ്യമാക്കുകയാണ് ലക്ഷ്യം.
നാമെല്ലാവരും സുപ്രധാനവും ചരിത്രപരവുമായ ഒരു പങ്കാളിത്തത്തില്‍ എത്തിയിരിക്കുന്നതായി കരാറിനെ പരാമര്‍ശിച്ച് മോദി പറഞ്ഞു. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ജി20 പ്രമേയത്തെയാണ് കരാര്‍ പ്രതീകപ്പെടുത്തുന്നതെന്നായിരുന്നു ബൈഡന്റെ അഭിപ്രായം. സുപ്രധാന സാമ്പത്തിക ഇടനാഴി സ്ഥാപിക്കുന്നതിനായിപ്രവര്‍ത്തിച്ചവര്‍ക്ക് മുഹമ്മദ് ബിന്‍ സല്മാന് നന്ദി അറിയിച്ചു
ഭാരതം-മധ്യേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി വളരെ പ്രധാനപ്പെട്ട പദ്ധതിയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഏഷ്യയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലൂടെ യൂറോപ്പിലേക്കുള്ള വലിയ അവസരമായി ഈ ഇടനാഴി മാറുമെന്നും മാക്രോണ്‍ പറഞ്ഞു. ഇത് ലോകത്തിലെ ആദ്യത്തെ ഹരിത വ്യാപാര റോഡ് ആയി മാറുമെന്നും മാക്രോണ്‍ പറഞ്ഞു. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതം-മധ്യേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി ചരിത്രപരമാണെന്നും ഇത് ഭാരതവും ഗള്‍ഫ് രാഷ്ട്രങ്ങളും യൂറോപ്പും തമ്മില്‍ വ്യാപാരം വേഗത്തിലാക്കുമെന്നു യൂറോപ്യന്‍ കമ്മീഷന് അധ്യക്ഷ ഉര്സുുല വോന്‍ ഡെര്‍ ലെയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: