റബാത്ത്: മൊറോക്കോയിൽ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 820 ആയി ഉയർന്നു. 627 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ആളുകൾ റോഡുകളിലും തകർന്ന കെട്ടിടങ്ങളിലും അവശിഷ്ടങ്ങൾ നിറഞ്ഞ തെരുവുകളിലും ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലെ വീഡിയോകളിൽ കാണാം.
മൊറോക്കോയിലെ ദുരന്തത്തില്‍ ബൈഡന് ദുഖം രേഖപ്പെടുത്തി
കഴിയാവുന്ന ഏത് അടിയന്തരസഹായവും മൊറോക്കൊയ്ക്ക് നല്കാന് തയ്യാറാണെന്ന് ഇപ്പോള്‍ ഇന്ത്യയില്‍ ജി20 സമ്മേളനത്തില്‍ പങ്കെടുക്കുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു. മൊറോക്കോയിലെ ദുരന്തത്തില്‍ ബൈഡന് അഗാധമായ ദുഖം രേഖപ്പെടുത്തി.
റിച്ചര്‍ സ്കെയിലില്‍ 7 ആയിരുന്നു ഭൂചലനത്തിന്റെ തീവ്രത. മാരാക്കേഷിന് 71 കിലോമീറ്റർ തെക്ക്-പടിഞ്ഞാറ്, 18.5 കിലോമീറ്റർ താഴ്ചയിൽ ഹൈ അറ്റ്ലസ് പർവതനിരകളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മൊറോക്കോയില്‍ യുനെസ്കോയുടെ പൈതൃക നഗരമായ മാരാക്കേഷ് പാടെ തകര്‍ന്നടിഞ്ഞു. മരാകേഷും ചുറ്റുമുള്ള പ്രദേശങ്ങളുമാണ് ഭൂകമ്പത്തില്‍ കൂടുതൽ ബാധിച്ച പ്രദേശങ്ങൾ. മാരാകേഷിന്റെ ഏറ്റവും പ്രശസ്തമായ ലാൻഡ്മാർക്കുകളിൽ ഒന്നായ 12-ാം നൂറ്റാണ്ടിലെ കൗട്ടൂബിയ പള്ളിയുടെ 226 അടി ഉയരമുള്ള മിനാരത്തിന് കേടുപാടുകൾ സംഭവിച്ചു. മാരാക്കേഷിലേതുള്പ്പെടെ തകർന്ന കെട്ടിടങ്ങൾ കാണിക്കുന്ന വീഡിയോകൾ പ്രദേശവാസികൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കിട്ടു.
മാരാക്കേഷിന് പുറമെ അൽ-ഹൗസ്, ഔർസാസേറ്റ്, അസിലാൽ, ചിചൗവ, തരൗഡന്റ് എന്നീ പ്രവിശ്യകളിൽ നിന്നും മുനിസിപ്പാലിറ്റികളിലാണ് കൂടുതല്‍ ആള്‍നാശം സംഭവിച്ചത്. പ്രഭവകേന്ദ്രത്തിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള തലസ്ഥാനമായ റബാത്തിലും കാസബ്ലാങ്ക, എസ്സൗയിറ നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. റോയിട്ടേഴ്സ് റിപ്പോർട്ട് അനുസരിച്ച് മൊറോക്കോയിലെ എത്തിച്ചേരാൻ പ്രയാസമുള്ള പർവതപ്രദേശങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: