മങ്കൊമ്പ്: കുട്ടനാട്ടില്‍ പോളശല്യം വീണ്ടും ജനജീവിതത്തെ പ്രതിസന്ധിയിലാക്കി. ആറുകളിലും തോടുകളിലും പോള തിങ്ങിനിറഞ്ഞതോടെ കുട്ടനാട്ടില്‍ ജലഗതാഗതം ദുഷ്ക്കരമായി. പോള തിങ്ങിനിറഞ്ഞൊഴുകാന് തുടങ്ങി. ജങ്കാര്‍, കടത്തു സര്‍വീസുകളെയാണ് പോള ഏറ്റവുമധികം തടസപ്പെടുത്തുന്നത്. രാവിലെയും വൈകുന്നേരങ്ങളിലുമാണ് ഗതാഗതതടസം അതിരൂക്ഷമാകുന്നത്. പോള തിങ്ങിനിറഞ്ഞതോടെ കഴിഞ്ഞ ദിവസം മുതല്‍ കാവാലം-തട്ടാശേരി കടവില്‍ ജങ്കാറിന്റെ സര്‍വീസ് സമയം രാത്രി എട്ടുവരെയാക്കി ചുരുക്കി.
പോളമൂലം കടത്തുവള്ളങ്ങളുടെ സര്‍വീസും നേരത്തെതന്നെ നിര്‍ത്തുന്ന സാഹചര്യമാണുള്ളത്. എട്ടിനുശേഷമെത്തുന്ന യാത്രക്കാര്‍ ഇതോടെ ദുരിതത്തിലായി. പോളശല്യം മൂലം ജങ്കാര്‍ കടവില്‍ അടുക്കാന്‍ പ്രയാസമാണ്. ജങ്കാറില്‍ യാത്രചെയ്യുന്ന കാല്‍നടയാത്രക്കാരാണ് ഇതുമൂലം ഏറെ വിഷമിക്കുന്നത്. പോളയെത്തിയതോടെ പ്രദേശത്തെ മത്സ്യത്തൊഴിലാളികളും പട്ടിണിയിലായി. ഉടക്കുവല, വീശുവല, കൈച്ചൂണ്ട എന്നിവയുപയോഗിച്ചുള്ള മത്സ്യ ബന്ധനം പോലും നിലച്ചിരിക്കുകയാണ്. കുട്ടനാടിന്റെ നാട്ടുതോടുകള്‍ നേരത്തെതന്നെ പോളനിറഞ്ഞു നിശ്ചമായിരുന്നു. നേരത്തെ പാടശേഖരങ്ങളിലും ഇടത്തോടുകളിലും കെട്ടിക്കിടന്നിരുന്ന പോളയാണ് ഇപ്പോള്‍ ആറുകളില്‍ നിറഞ്ഞിരിക്കുന്നത്.
മഴയും കിഴക്കന്‍വെള്ളത്തിന്റെ വരവുമില്ലാത്ത നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ പോളശല്യം ഇനിയും രൂക്ഷമാകാനാണ് സാധ്യത. കിഴക്കന്‍വെള്ളത്തിനൊപ്പം കായലിലേക്കു ഒഴുകിപ്പോയാലേ പോളശല്യം ഒഴിയുകയുള്ളു. മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ വേലിയേറ്റ, വേലിയിറക്ക സമയങ്ങള്‍ക്കനുസരിച്ചു ആറ്റില്‍ വടംകെട്ടി പോള കായലിലേക്കൊഴുക്കിക്കളയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്താണ് ഇതിനുള്ള ചെലവ് വഹിക്കേണ്ടി വരിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: