നമ്മുടെ രാജ്യത്ത് എല്ലാ നിയമങ്ങള്‍ക്കും നിയമമായിട്ടുള്ളത് ഭരണഘടനയാണ്. 1949 നവംമ്പര്‍ 26ന് അംഗീകരിക്കപ്പെട്ട ഭരണഘടനയെ അധികരിച്ചാണ് എല്ലാ നിയമങ്ങളും നിലനില്‍ക്കുന്നത്. ഇന്ത്യയുടെ പ്രഥമ പൗരന് മുതല്‍ ഒരു സാധാരണക്കാരന് വരെ അനുസരിക്കുന്നതും അനുവര്‍ത്തിക്കുന്നതും ഈ ഭരണഘടനാ ചട്ടങ്ങളേയും മൂല്യങ്ങളേയുമാണ്. അധികാരസ്ഥാനങ്ങളിലിരിക്കുന്നവര്‍ എല്ലാം ഇതേ ഭരണഘടനയില്‍ വിശ്വസിച്ച് ഭരണഘടനാനുസൃതമായി തന്റെ ഉത്തരവാദിത്തം നിറവേറ്റികൊള്ളാമെന്നാണ് പ്രതിജ്ഞ ചെയ്യാറ്. ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ചും ഭരണഘടനാ തത്വങ്ങളെ ഉയര്‍ത്തി പിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇന്ത്യയുടെ പരമോന്നത നീതിപീഠം ആവര്‍ത്തിച്ചാവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ ഭരണഘടന ബ്രിട്ടീഷുകാരന് പറഞ്ഞതുകേട്ട് തയ്യാറാക്കിയതാണെന്നും, ഇന്ത്യയിലെ ഏറ്റവും കുടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതി വച്ചിരിക്കുന്നതെന്നും പരസ്യമായി പറഞ്ഞത് ഭരണഘടനയെ തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറിയ ഒരു മന്ത്രിയാണ്. തീര്‍ന്നില്ല, ഇത്രയും പറഞ്ഞിട്ടും അരിശം തീരാതെ അദ്ദേഹം തുടരുകയാണ്; ”….അതിന്റെ മുക്കിലും മൂലയിലും മതേതരത്വം ജനാധിപത്യം, കുന്തം കൊടച്ചക്രം എന്നെല്ലാം എഴുതി വച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യലാണ് ഇതിന്റെ ഉദ്ദേശ്യം”.
ഒരു പക്ഷേ സി.കേശവന്റെ മല്ലപ്പള്ളി പ്രസംഗത്തിനു ശേഷം പ്രസിദ്ധമാകുന്ന പ്രസംഗം ഇതാവും. പക്ഷേ രണ്ടും തമ്മില്‍ വ്യത്യാസമുണ്ട് എന്ന് മാത്രം. സജിചെറിയാന്റെ പ്രസംഗം കുപ്രസിദ്ധമാകുകയാണുണ്ടായത്. പ്രസംഗിക്കാന്‍ ഒരു മൈക്കും കേള്‍ക്കാന്‍ ഒരു പിടി ആള്‍ക്കാരേയും കിട്ടിയാല്‍ വായില്‍ വരുന്നതെന്തും വിളിച്ചു പറയാമെന്ന നമ്മുടെ രാഷ്ട്രീയക്കാരുടെ ശൈലി വരുത്തി വയ്ക്കുന്ന വിന വലുതാണ്. മന്ത്രി രാജിവച്ചെങ്കിലും മന്ത്രിപറഞ്ഞത് നിലനില്‍ക്കുകയാണ്. രാജികൊണ്ട് തീരാത്ത പ്രശ്നങ്ങളാണ് ഇനി മന്ത്രിയെ കാത്തിരിക്കുന്നത്.
സജിചെറിയാന് ഇനി നിയമപരമായ മറ്റ് നടപടികളും നേരിടേണ്ടി വരും. ഇന്ത്യന്‍ ശിക്ഷാ നിയമം 153 (ബി) അനുസരിച്ചുള്ള കുറ്റകൃത്യമാണ് സജി ചെറിയാന് നടത്തിയത്. ദേശീയോദ്ഗ്രഥനത്തിന് വിഘാതമാകുന്ന തരത്തിലുള്ള വാക്കോ എഴുത്തോ പ്രവര്‍ത്തിയോ ഈ വകുപ്പു മൂലം കുറ്റകരമാണ്. ഇന്‍ഡ്യയുടെ ഭരണഘടനയെ അംഗീകരിക്കുന്നില്ലന്നും ഭരണഘടന ജനങ്ങളെ എറ്റവും കൂടുതല്‍ കൊള്ളയടിക്കാനുള്ളതാണെന്നും സാധാരണക്കാരനെ ചൂഷണം ചെയ്യാനുള്ളതാണെന്നും പരസ്യനിലപാടെടുത്തതുവഴി മന്ത്രി സജി ചെറിയാന് ഇന്ത്യന്‍ ശിക്ഷാ നിയമം 153 (ബി) അനുസരിച്ചുള്ള കുറ്റമാണ് ചെയ്തിരിക്കുന്നത്. നാവ് പിഴയെന്നോ അങ്ങനെ ഉദ്ദേശിച്ചില്ല എന്നോ പറയുന്നതില്‍ അര്‍ത്ഥമില്ല, ന്യായീകരണവുമല്ല. ഏതായാലും 3 വര്‍ഷം വരെ തടവ് ലഭിക്കാവുന്നതും പോലീസുദ്യോഗസ്ഥന് വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യാവുന്നതുമായ 153 (ബി) എന്ന ജാമ്യമില്ല വകുപ്പ് പ്രകാരമുള്ള വിചാരണ സജി ചെറിയാന് നേരിടേണ്ടി വരുമെന്നും വ്യക്തം.
ഇവിടെ ഈ ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയിരിക്കുന്നത് സാധാരണക്കാരനല്ല. ഭരണഘടനയില്‍ ശരിയായ വിശ്വാസവും ഭരണഘടനയോട് വിധേയത്വവും പുലര്‍ത്തുമെന്നും രാജ്യത്തിന്റെ ഐക്യവും പരമാധികാരവും കാത്തുസൂക്ഷിക്കുമെന്നും ഭരണഘടനയ്ക്കനുസൃതമായി ഉത്തരവാദിത്തം നിറവേറ്റുമെന്നും ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ഒരു മന്ത്രിയാണ്. ഭരണഘടനാ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുകയും ഭരണഘടനയ്ക്കനുസൃതമായി ഉത്തരവാദിത്തം നിറവേറ്റുകയും ചെയ്യേണ്ടുന്ന ഒരു മന്ത്രി ഭരണഘടനയെ തന്നെ തള്ളി പറയുന്നുവെങ്കില്‍ ഒരു നിമിഷം പോലും അധികാരത്തിലിരിക്കാന്‍ അദ്ദേഹം യോഗ്യനല്ല. അതു തിരിച്ചറിഞ്ഞാകാം ഇപ്പോഴത്തെ രാജിയെന്ന് വിചാരിക്കാം.
ഭരണഘടനയിലെ 164 (1) അനുസരിച്ച് ഗവര്‍ണ്ണറുടെ താല്പര്യപ്രകാരമാണ് ഒരു മന്ത്രി അധികാരമേല്‍ക്കുന്നത്. അങ്ങനെ ഒരു മന്ത്രി അധികാരമേല്‍ക്കുന്നതിന് മുന്‍പ് 164 (3) അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. സത്യപ്രതിജ്ഞയുടെ ഉള്ളടക്കം എന്താണെന്ന് കൃത്യമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. മന്ത്രിസഭാതലവനായ മുഖ്യമന്ത്രിയുടെ താല്പര്യപ്രകാരം കൂടിയാണ് ഒരാള്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതെങ്കിലും ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവനെന്ന നിലയിലും സത്യവാചകം ചൊല്ലിക്കൊടുത്ത് സത്യപ്രതിജ്ഞ ചെയ്യിച്ച അധികാരി എന്ന നിലയിലും സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവും നടത്തിയ മന്ത്രിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കാനുള്ള അധികാരം ഗവര്‍ണ്ണര്‍ക്കുണ്ട്. ഇത് ആര്. ബാലകൃഷ്ണപിള്ള കേസ്സില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്(എഐആര്‍ 1986 കേരള 116). പഞ്ചാബ് മോഡല്‍ പ്രസംഗം നടത്തിയ ആര്.ബാലകൃഷ്ണപിള്ളയ്ക്കെതിരെ കെ.സി.ചാണ്ടി കൊടുത്ത കേസില്‍ സുപ്രീം കോടതി പറഞ്ഞത് ഭരണഘടനാപരമായി സത്യപ്രതിജ്ഞ നടത്തുന്ന ഒരാള്‍ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ ലംഘിക്കാന്‍ പാടില്ല എന്നും അങ്ങനെ സംഭവിച്ചാല്‍ അത് അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം ഇല്ലാതാക്കുമെന്നും അത് സത്യപ്രതിജ്ഞാലംഘനമാണ് എന്നുമാണ്.
അണികളെ ഉത്തേജിപ്പിക്കാന്‍ വേണ്ടി നടത്തിയ പ്രസ്തുത പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരില്‍ ബാലകൃഷ്ണപിള്ളയ്ക്ക് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടു. ഇവിടെ മന്ത്രി സജി ചെറിയാന്റെ കാര്യത്തില്‍, തനിക്ക് ഭരണ ഘടനയില്‍ വിശ്വാസമില്ല എന്ന് പരസ്യമായി പറഞ്ഞ സ്ഥിതിക്ക് രാജിയല്ലാതെ അദ്ദേഹത്തിനു മുന്നില്‍ മറ്റു വഴികളില്ലായിരുന്നു. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ജനങ്ങള്‍ക്ക് ഭരണഘടനയിലുള്ള വിശ്വാസം സംരക്ഷിക്കാനും ഇത് ആവശ്യമാണ്. ഭരണഘടന എത്രത്തോളം പ്രധാനപ്പെട്ടതും പവിത്രവുമാണെന്ന സന്ദേശംകൂടി നല്കലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: