കണ്ണൂര്‍: കൊവിഡ് കാലത്ത് മങ്ങിപ്പോയ ടൂറിസം സാധ്യതകള്‍ക്ക് ചിറക് മുളപ്പിച്ച് കെഎസ്ആര്‍ടിസി വിനോദ സഞ്ചാര യാത്രകള്‍. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ വിനോദസഞ്ചാര യാത്രകള്‍ കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ചതോടെ കൂടുതല്‍ സഞ്ചാരപാതകള്‍ ആവിഷ്ക്കരിക്കാനൊരുങ്ങുകയാണ് കണ്ണൂര്‍ കെഎസ്ആര്‍ടിസി. ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍തന്നെ 53 വിനോദ സഞ്ചാരയാത്രകളാണ് ഇതിനോടകം കണ്ണൂരില്‍ നിന്നു പൂര്‍ത്തിയാക്കിയത്. ആലക്കോട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ കണ്ണൂരില്‍ നിന്നു പുറപ്പെട്ടു.
കണ്ണൂര്‍ ബിടിസി നേതൃത്വം നല്കുന്ന പുതിയ ട്രിപ്പ് ജൂണ്‍ 10ന് ആരംഭിക്കും. തിരുവനന്തപുരം, കുമരകം ടൂറിസം മേഖലകളിലേക്കാണ് യാത്ര തീരുമാനിച്ചിരിക്കുന്നത്. ഡബിള്‍ഡെക്കര്‍ ബസിലുള്ള യാത്രയും ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡോര്‍മെട്രി സൗകര്യങ്ങള്‍ക്ക് പുറമേ കുമരകത്തെ ഹൗസ്ബോട്ട് യാത്രയ്ക്കും അവസരമുണ്ട്. വെള്ളിയാഴ്ച കണ്ണൂരില്‍ നിന്നും പുറപ്പെട്ട് തിങ്കളാഴ്ച കണ്ണൂരില്‍ തിരികെയെത്തുംവിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഈ യാത്രയ്ക്ക് ഭക്ഷണം ഒഴികെ മറ്റെല്ലാ സൗകര്യങ്ങളുമൊരുക്കിയാണ് പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്.
ചുരുങ്ങിയ ചെലവില്‍ കേരളത്തിലെ ടൂറിസം പോയിന്റുകളിലൂടെ വിനോദയാത്ര സാധ്യമാക്കുന്നതോടെയാണ് കൂടുതല്‍ പേര് വിനോദസഞ്ചാര യാത്ര തേടിയെത്തുന്നത്. ആനവണ്ടിയിലുള്ള യാത്രയും, യാത്രാപ്പാസുകളും, ഭക്ഷണവും, താമസസൗകര്യങ്ങളുമെല്ലാം വിവിധ യാത്രകളില്‍ സെല്ല് ഒരുക്കിയിട്ടുണ്ട്. 33 വയനാട് ട്രിപ്പുകള്‍, 15 ഓളം മൂന്നാര്‍ ട്രിപ്പുകള്‍ കൂടാതെ ആഡംബരക്കപ്പലിലേക്കും, വാഗമണ്‍, ആലപ്പുഴ ട്രിപ്പുകളുമാണ് ഇതിനോടൊകം പൂര്‍ത്തിയാക്കിയത്. വിനോദ യാത്രയ്ക്ക് മെയ് 25നാണ് തുടക്കമായത്.
അടുത്തമാസം നാലമ്പല തീര്‍ഥാടന ടൂറിസവും മണ്‍സൂണ്‍ ടൂറിസത്തിന്റെ ഭാഗമായി വയനാട്, പൈതല്‍മല, റാണിപുരം, ബേക്കല്‍ എന്നിവിടങ്ങളിലേക്കും പുതിയ വിനോദയാത്രകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. കണ്ണൂര്‍ ഡിടിഒ മനോജ്, ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ സജിത്ത് സദാനന്ദന്, ടൂര്‍ കോ ഓര്‍ഡിനേറ്റര്‍ ഇന്‍സ്പെക്ടര്‍ കെ.ജെ. റോയി, കെ.ആര്. തന്‍സീര്‍, എം. പ്രകാശന് എന്നിവരാണ് കണ്ണൂര്‍ കെഎസ്ആര്‍ടിസിയുടെ ബഡ്ജറ്റ് ടൂറിസം സെല്ലിനെ നിയന്ത്രിക്കുന്നത്. ഫോണ്‍: 9605372288, 8089463675, 9074165915.
പ്രതികരിക്കാൻ ഇവിടെ എഴുതുക: