വാഷിങ്ടണ്‍: മൂന്ന് ടണ്‍ ഭാരമുള്ള ചൈനീസ് റോക്കറ്റ് അവശിഷ്ടം ചന്ദ്രനില്‍ പതിച്ചു. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച ആറ് മണിയോടെയാണ് സംഭവം. റോക്കറ്റ് ചന്ദ്രനില്‍ പതിച്ചതിനെ തുടര്‍ന്ന് ചന്ദ്രോപരിതലത്തില്‍ 65 അടി വിസ്തൃതിയുള്ള ഗര്‍ത്തം രൂപപ്പെട്ടു. ഏഴ് വര്‍ഷം ബഹിരാകാശത്ത് കറങ്ങിയ റോക്കറ്റാണ് ഇപ്പോള്‍ ചന്ദ്രനില്‍ പതിച്ചിരിക്കുന്നത്.
ചന്ദ്രനില്‍ പതിക്കുന്ന സമയം സമീപം ഇല്ലാതിരുന്നതിനാല്‍ ലൂണാര്‍ റെക്കൊനൈന്‍സ് ഓര്‍ബിറ്ററിന് സംഭവം നേരിട്ട് കാണാന്‍ സാധിച്ചില്ല. എന്നാല്‍ റോക്കറ്റ് ചെന്ന് പതിച്ച ഗര്‍ത്തത്തെ കുറിച്ച് വിശദമായ പഠനം വരും മാസങ്ങളില്‍ നടത്തുമെന്ന് ലൂണാര്‍ റെക്കൊനൈന്‍സ് ഓര്‍ബിറ്റര്‍ മിഷന് ഡെപ്യൂട്ടി പ്രൊജക്ട് സയന്റിസ്റ്റ് ജോണ്‍ ജെല്ലര്‍ പറഞ്ഞു.
പ്രോജക്ട് പ്ലൂട്ടോയില്‍ പ്രവര്‍ത്തിക്കുന്ന ബഹിരാകാശ ശാസ്ത്രജ്ഞനായ ബില്‍ ഗ്രേയാണ് ഈ ബഹിരാകാശ അവശിഷ്ടത്തെ കുറിച്ച് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. എലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് റോക്കറ്റില്‍ നിന്നുള്ള അവശിഷ്ടങ്ങളാണെന്നാണ് ഗ്രേ ആദ്യം അവകാശപ്പെട്ടത്. എന്നാല്‍ ചാങ് 5-ടി1 മിഷ്യന് വിക്ഷേപിക്കാന്‍ ചൈന ഉപയോഗിച്ച മാര്‍ച്ച് 3 എന്ന റോക്കറ്റിന്റെ ഭാഗമാണെന്ന് പിന്നീട് ഗ്രേ തിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: