ന്യൂദല്‍ഹി: രാജ്യത്തെ ആശങ്കയിലാഴ്ത്തി കോവിഡ് രോഗത്തിന്റെ തിരിച്ചുവരവ്. ഒമിക്രോണ്‍ വകഭേദം പടര്‍ന്നതോടെ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ എണ്ണത്തില്‍ 35 ശതമാനത്തിന്റെ വര്‍ധവുണ്ടായി. 22,775 പേര്‍ക്കാണ് രാജ്യത്ത് ഒരു ദിവസത്തിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 406 കോവിഡ് മരണങ്ങളും 24 മണിക്കൂറിനെ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ രാജ്യത്തെ സജീവ കേസുകള്‍ 1,04,781 ആണ്. 98.32 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ 8949 പേര് രോഗമുക്തി നേടി. അതിനിടെ, രാജ്യത്ത് ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1,431 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 454 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ ഒമിക്രോണ്‍ ബാധിച്ചത്. ഇതില്‍ 167 പേര് രോഗമുക്തി നേടി. ഡല്‍ഹിയില്‍ 351 ഉം തമിഴ്നാട്ടില്‍ 118 ഉം ഒമിക്രോണ്‍ രോഗബാധിതരുണ്ട്. 115 രോഗികളുള്ള ഗുജറാത്തിന് പിന്നാലെ 109 രോഗികളുമായി പട്ടികയില്‍ അഞ്ചാമതാണ് കേരളം. രാജ്യത്ത് 23 സംസ്ഥാനങ്ങളില്‍ ഇതിനോടകം ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം നിയന്ത്രിക്കാന്‍ കര്‍ശന നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: