ന്യൂദല്‍ഹി: ഇന്ത്യയുടെ തനതു വൈദ്യശാസ്ത്രമായ ആയുര്‍വേദം ഇനി ക്രൊയേഷ്യയിലേക്കും. പരമ്പരാഗത വൈദ്യശാസ്ത്രങ്ങളില് ഗവേഷണം നടത്താനും മത്സരക്ഷമത വര്‍ദ്ധിപ്പിക്കാനും പരസ്പരം സഹകരിക്കാനാണ് ഇന്ത്യയും ക്രൊയേഷ്യയും തീരുമാനിച്ചത്. ആയുര്‍വേദ മേഖലയിലെ സഹകരണത്തിന് ആയുഷ് മന്ത്രാലയം ക്രൊയേഷ്യയുമായി കരാറില്‍ ഒപ്പിട്ടു.
ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദയും (എഐഐഎ) ക്രൊയേഷ്യയിലെ ക്വര്‍ണര്‍ ഹെല്‍ത്ത് ടൂറിസം ക്ലസ്റ്ററും തമ്മിലാണ് ധാരണാപത്രം ഒപ്പുവച്ചത്. ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് എഐഐഎ.
തെരഞ്ഞെടുത്ത സ്ഥാപനങ്ങളുമായി സഹകരിച്ച് ഇരു രാജ്യങ്ങളും ആയുര്‍വേദ മേഖലയില്‍ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. ഗവേഷണം, പ്രഭാഷണങ്ങള്‍, ശില്‍പ്പശാലകള്‍, സെമിനാറുകള്‍, കോണ്‍ഫറന്‍സുകള്‍, ആയുര്‍വേദത്തെക്കുറിച്ചുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ സഹകരിക്കും. ക്രൊയേഷ്യയിലെ ആയുര്‍വേദ വിദ്യാഭ്യാസത്തിനായി ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: