കൊച്ചി: ‘എന്റെ കൈവെട്ടിയവര് ഇനി ഇവന് എഴുതരുത് എന്ന ഉദ്ദേശ്യം വച്ചുകൊണ്ടാണ് അത് ചെയ്തത്. എന്നാല്‍ അതുവരെ എഴുത്തുകാരനല്ലാത്ത ഞാന്‍, എഴുത്തുകാരന് ആവുന്ന അവസ്ഥയാണ് അതോടെ ഉണ്ടായത്. വലതുകൈകൊണ്ട് എഴുതിയതിനേക്കാള്‍ കൂടുതല്‍ ഇടതുകൈകൊണ്ട് എഴുതി. ഇപ്പോള്‍ വലതുകൈകൊണ്ട് മെസേജ് അയയ്ക്കാനും കമ്പ്യൂട്ടറിലെഴുതാനുമൊക്കെ കഴിയുന്നുണ്ട്. ഫലത്തില്‍ ഇപ്പോള്‍ ഇടതുകൈകൊണ്ടും വലതുകൈ കൊണ്ടും എഴുതാം’ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയതിന് മതഭീകരവാദികളുടെ ആക്രമണത്തിനിരയായ പ്രൊഫ. ടി.ജെ. ജോസഫ് പറഞ്ഞു. അധ്യാപക ദിനത്തില്‍ എസ്സന്‍സ് ഗ്ലോബല്‍ ക്ലബ് ഹൗസ് വഴി സംഘടിപ്പിച്ച ‘മതം നിര്‍മിക്കുന്ന മുറിവുകള്‍’ എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം തിരിഞ്ഞുനോക്കുമ്പോള്‍ മുഹമ്മദിനെപ്പറ്റിയുള്ള ആ ചോദ്യപേപ്പര്‍ ഇട്ടതില്‍ എന്തെങ്കിലും പിശക് പറ്റിയതായി കരുതുന്നില്ലെന്ന് ജോസഫ് മാസ്റ്റര്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ‘ആ ചോദ്യം ഇട്ടപ്പോള്‍ മുതല്‍ ഇന്നുവരെ ആ ചോദ്യത്തില്‍ ഒരു പിശകുമില്ല എന്ന് ഉറപ്പുള്ള വ്യക്തിയാണ് ഞാന്‍. പിശകുണ്ട് എന്ന് പറയുന്നവര്‍ ആ ചോദ്യം മനസ്സിലാക്കാന്‍ ശ്രമിക്കാത്തവര്‍ ആണ്. എം.എ. ബേബി മഠയന്‍ എന്ന് വിളിച്ചതൊക്കെ ഞാന്‍ ഒരു തമാശയായേ എടുക്കുന്നുള്ളൂ. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടിട്ട് അത് പിന്തുടരുന്ന രീതിയാണ് ഭൂരിഭാഗം പേര്‍ക്കുമുള്ളത്. വളരെ ആലോചിച്ചാണ് ആ ചോദ്യം തയ്യാറാക്കിയത്. അതില്‍ ഒരു പിശകുമില്ലെന്ന് മാത്രമല്ല, അത് എനിക്ക് ഏറ്റവും നന്നായിട്ട് ചെയ്യാവുന്ന ഒരു ചോദ്യമായിട്ടാണ് അത് ചെയ്തിരിക്കുന്നത്.
മുഹമ്മദ് എന്ന ഒരു പേര് ചേര്‍ത്തുകഴിഞ്ഞാല്‍ അത് മുഹമ്മദ് നബിയെക്കുറിച്ചായിരിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്കുള്ള പേരാണ് മുഹമ്മദ് എന്നത്. ആ പേര് ഒരു കഥാപാത്രത്തിന് ഇട്ടപ്പോള്‍, അത് മനപ്പൂര്‍വം നബിയെ കളിയാക്കാന്‍ പറഞ്ഞതാണ് എന്നാണ് ഒരു വിഭാഗം പ്രചരിപ്പിച്ചത്. വെറും 32 കുട്ടികള്‍ക്ക് വേണ്ടി ഇട്ടുകൊടുത്ത ഒരു ചോദ്യം ഇത്രയും പ്രസിദ്ധമായത് ഇവര്‍ കാരണമാണ്. അവര്‍ക്ക് അതില്‍ യാതൊരു വിഷമവുമില്ല. അവര്‍ തന്നെ ലക്ഷക്കണക്കിന് കോപ്പിയടിച്ച് ഇത് കണ്ടോ, എന്ന് പറഞ്ഞ് വിതരണം ചെയ്തു. ശരിക്കും ഈ സംഭവത്തില്‍ ആരുടെയും മതവികാരമൊന്നും വ്രണപ്പെട്ടിട്ടില്ല. ചില മതഭ്രാന്തന്മാര്ക്ക് മാത്രമായിരുന്നു പ്രശ്നം. ഈ ശാസ്ത്രയുഗത്തിലും നൂറ്റാണ്ടുകള്‍ പിറകിലുള്ള മനസ്സുമായി നടക്കുന്നവര്‍. എനിക്ക് പലപ്പോഴും അവരോട് ദയയാണ് തോന്നിയത്, ജോസഫ് മാഷ് ചൂണ്ടിക്കാട്ടി.
അധ്യാപകര്‍ മതചിഹ്നങ്ങള്‍ അണിഞ്ഞുള്ള വേഷവുമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു. പുരോഹിതന്റെയും കന്യാസ്ത്രീയുടെയുമൊക്കെ വേഷമിട്ട് സര്‍ക്കാര്‍ ശമ്പളം പറ്റി, മതേതര രാജ്യമായ ഭാരതത്തില ഒരു വിദ്യാലയത്തിലും, ആളുകള്‍ അധ്യാപകരായി വര്‍ത്തിക്കരുത്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളും മതചിഹ്നങ്ങള്‍ അണിഞ്ഞുകൊണ്ട് പ്രവേശിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അച്ഛനമ്മാര്‍ വീടുകളില്‍നിന്ന് പാരമ്പര്യമായി പകര്‍ന്നുകിട്ടിയ കാര്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കാം. പക്ഷേ, സ്ഥാപനങ്ങള്‍ വഴിയുള്ള മതപഠനത്തെ സര്‍ക്കാരുകള്‍ പ്രോത്സാഹിപ്പിക്കരുത്.
മതപഠനത്തിനുവേണ്ടി സര്‍ക്കാര്‍ കൊടുക്കുന്ന പെന്‍ഷനും സാമ്പത്തിക സഹായങ്ങളും നിര്‍ത്തലാക്കണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തക മനുജാമൈത്രി, പ്രഭാഷകനായ അനൂപ് ഐസക്, എം. റിജു, രാകേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: