ഇടുക്കി: ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തി പ്രാപിച്ചു. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും അധികം മഴ ലഭിച്ചത് കോട്ടയത്താണ്, 15 സെ.മീ. കാഞ്ഞിരപ്പിള്ളി- 14, സീതത്തോട്- 13, നെയ്യാറ്റിന്‍കര-12, തിരുവനന്തപുരം, പിറവം-11 വീതവും മഴ ലഭിച്ചു.
ഇന്നലെ പകല്‍ മഴയുടെ ശക്തി കൂടിയതോടെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പടിഞ്ഞാറന്‍ കാറ്റ് അനുകൂലമായതാണ് മഴ ശക്തമാകാന്‍ കാരണം. മറ്റ് ഘടകങ്ങളും അനുകൂലമായതോടെയാണ് മഴ തിരിച്ചെത്തിയത്. അറബിക്കടലിന് മുകളിലൂടെ ആകാശത്ത് മേഘങ്ങള്‍ കൂട്ടത്തോടെ എത്തുന്നതിനാല്‍ വരും ദിവസങ്ങളിലും മഴ തുടരും.
14-ാം തിയതി രാത്രി വരെ കേരള തീരത്ത് 45-55 കി.മീ. വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതായി കേന്ദ്ര സമുദ്രഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലവര്‍ഷത്തില്‍ ഇന്നലെ വരെ 42% മഴയുടെ കുറവാണുള്ളത്. കോട്ടയത്തും പത്തനംതിട്ടയിലും മാത്രമാണ് ശരാശരി മഴ ലഭിച്ചത്. പാലക്കാട് 61, വയനാട്- 53, കണ്ണൂര്‍-52 % വീതവും മഴ കുറഞ്ഞു.
അതേ സമയം സംസ്ഥാനത്ത് ഇന്നലെ മഴ ശക്തമായതായും രണ്ട് ദിവസം കൂടി സമാനമായി തോതില്‍ മഴ തുടരുമെന്നും കാലാവസ്ഥ ഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ പറഞ്ഞു. 22 ദിവസത്തിന് ശേഷമാണ് പ്രതിദിന ശരാശരിയില്‍ കൂടുതല്‍ മഴ സംസ്ഥാനത്ത് കിട്ടുന്നത്. കാലവര്‍ഷത്തിന്റെ ആദ്യപാതിയില്‍ മഴ കുറയുന്നതായാണ് ഏതാനം കാലങ്ങളായി കാണുന്നത്. അതാത് സമയത്ത് കിട്ടേണ്ട മഴയുടെ സന്തുലിതാവസ്ഥയില്‍ മാറ്റം വന്നിട്ടുണ്ട്. ഇത് കൃഷിയെ സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: