മുംബൈ: മമതയെ പൂട്ടാന്‍ മോദി തന്റെ 2000ലെ വിരാടരൂപം പുറത്തെടുക്കണമെന്ന കങ്കണ റണാവത്തിന്റെ പോസ്റ്റിന്റെ പേരില്‍ ട്വിറ്റര്‍ അവരുടെ അക്കൗണ്ട് പൂട്ടി. ഉടനെ കങ്കണയുടെ പുതിയ സന്ദേശം പ്രചരിപ്പിക്കാന്‍ തയ്യാറായി പുതിയ സമൂഹമാധ്യമക്കമ്പനിയായ കൂ രംഗത്തെത്തി. കങ്കണയെ പുതിയ സമൂഹമാധ്യമത്തിലേക്ക് എതിരേറ്റ് കൂ എന്ന സമൂഹമാധ്യമത്തിന്റെ സ്ഥാപകനായ അപ്രമേയ രാധാകൃഷ്ണ ഇങ്ങിനെ കുറിച്ചു: “കൂ കങ്കണയുടെ സ്വന്തം വീടുപോലെയാണ്. മറ്റെല്ലാം വാടകയ്ക്കെടുത്തവയാണ്”. ഇതുവഴി ട്വിറ്ററും ഫേസ്ബുക്കും തനി വിദേശക്കമ്പനികളാണെന്ന സൂചന നല്‍കുകയായിരുന്നു അപ്രമേയ രാധാകൃഷ്ണ.
ട്വിറ്ററിനെതിരെ ഇന്ത്യക്കാര്‍ സൃഷ്ടിച്ച പുതിയ സമൂഹമാധ്യമമാണ് കൂ. ചൈനയില്‍ ചൈനക്കാര്‍ സൃഷ്ടിച്ച വെയ്ബോ പോലെ കൂവിനെ ഇന്ത്യയില്‍ കൂടുതല്‍ ജനപ്രിയമാക്കാനാണ് കമ്പനിയുടെ ശ്രമം. ഫേസ്ബുക്കിനും ട്വിറ്ററിനും ബദലായി ഇന്ത്യയില്‍ അതിവേഗം വളര്‍ന്ന് വരുന്ന കൂ ആപില്‍ ധാരാളം ഇന്ത്യക്കാരും കേന്ദ്ര മന്ത്രാലയങ്ങളും അവരുടെ സന്ദേശം പങ്കുവെയ്ക്കുന്നുണ്ട്. ഇപ്പോള്‍ കൂവില്‍ 4.48 ഫോളോവേഴ്സാണ് കങ്കണയ്ക്കുള്ളത്. കങ്കണ ഫിബ്രവരിയിലാണ് ആദ്യമായി കൂവില്‍ അക്കൗണ്ട് തുറന്നത്. അന്ന് അവര്‍ പങ്കുവെച്ച ഒരു കുറിപ്പ് വീണ്ടും അപ്രമേയ രാധാകൃഷ്ണ കഴിഞ്ഞ ദിവസം കൂവില്‍ പങ്കുവെച്ചു. ഒപ്പം കൂവിന്റെ മറ്റൊരു സഹസ്ഥാപകനായ മായാങ്ക് ബിഡാവാത്കയും കൂവിലേക്ക് കങ്കണയെ ക്ഷണിച്ച് കുറിപ്പിട്ടു. ലക്ഷക്കണക്കിന് പേര് പിന്തുടരുന്ന അക്കൗണ്ടായിരുന്നു ട്വിറ്ററില്‍ കങ്കണയുടേത്. ഈ ജനപ്രീതി തിരിച്ചറിഞ്ഞാണ് കൂ ആപ് അവരെ പ്രോത്സാഹിപ്പിക്കുന്നത്.
വെറുപ്പിന്റെ സന്ദേശം പ്രചരിപ്പിക്കുക വഴി ട്വിറ്റര്‍ നയം ലംഘിച്ചു എന്നാരോപിച്ചായിരുന്നു കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയത്. ബംഗാളില്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തൃണമൂല്‍ പ്രവര്‍ത്തകര്‍ അതിക്രൂരമായാണ് ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ചത്. ഒരു സ്ത്രീയെ കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയെന്നും ആരോപണമുണ്ട്. ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ കത്തിക്കുകയും നിരവധി പേരെ കൊല്ലുകയും ചെയ്തു. ഇതേക്കുറിച്ച് കണ്ണീരോടെയുള്ള വീഡിയോയുമായാണ് ട്വിറ്ററില്‍ കങ്കണ പ്രത്യക്ഷപ്പെട്ടത്. ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ഈ ക്രൂരതയ്ക്ക് ധര്ണ്ണയ്ക്കപ്പുറമുള്ള പ്രതികരണം വേണമെന്നുമാണ് കങ്കണ ആവശ്യപ്പെട്ടത്. മോദിയോട് 2000ലെ വിരാട രൂപം കൈക്കൊള്ളണമെന്ന് പറയുക വഴി ഗുജറാത്ത് കലാപത്തെ വീണ്ടും ഓര്മ്മപ്പെടുത്തുകയായിരുന്നുവെന്ന് ആരോപിച്ചാണ് കങ്കണയ്ക്കെതിരെ വ്യാപക വിമര്‍ശനം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: