ഏറെ വിവാദങ്ങള്‍ക്ക് ഇടം നല്കിയ കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടു ഘട്ടങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. മൂന്നാംഘട്ടം തിങ്കളാഴ്ച നടക്കും. ഫലം കൂടി വരുന്നതോടെ സജീവ രാഷ്ട്രീയ പ്രവര്ത്തകരൊഴികെയുള്ള ഭൂരിപക്ഷം മലയാളികളും സുപ്രധാനമായ ജനാധിപത്യ പ്രക്രിയയെ മറക്കും. എന്നാല്‍ ജനങ്ങളുടെ ക്രിയാത്മകമായ പങ്കാളിത്തമില്ലാതെ ജനാധിപത്യ സംവിധാനങ്ങള്‍ ഉദ്ദേശിച്ച ഫലം നല്‍കില്ല. പൗരനെ സംശയരഹിതമായി തിരിച്ചറിയാന്‍ സഹായിക്കുന്ന ആധാര്‍ പോലെയൊരു സംവിധാനവുമായി വോട്ടര്‍ പട്ടികയെ ബന്ധിപ്പിക്കാത്തിടത്തോളം കാലം കള്ളവോട്ട് എന്ന രാഷ്ട്രീയ അട്ടിമറിയെ പൂര്‍ണ്ണമായി തടയാന്‍ കഴിയില്ല. കള്ളവോട്ടിനാല് നിശ്ചയിക്കപ്പെടുന്ന അന്തിമ തെരഞ്ഞെടുപ്പു ഫലം ജനങ്ങളുടെ വിധി ആയിരിക്കില്ല എന്ന് വ്യക്തമാണല്ലോ.
അതിനാല്‍ നമ്മുടെ ജനാധിപത്യ സംവിധാനം കഴിയുന്നത്ര കുറ്റമറ്റതാക്കുന്നതില്‍ സാധാരണ പൗരന്മാര്ക്കും സുപ്രധാനമായ ചില പങ്കുകള്‍ വഹിക്കാനുണ്ട്. അതില്‍ ഏറ്റവും പ്രധാനം തങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന ഒരേയൊരു ആയുധമായ വോട്ടവകാശം ഉണ്ടെന്ന് ഉറപ്പുവരുത്തുകയും, തെരഞ്ഞെടുപ്പുകളില്‍ അത് കൃത്യമായി വിനിയോഗിയ്ക്കുകയും ചെയ്യുക എന്നതാണ്. വോട്ടവകാശം ഉറപ്പാക്കാന്‍ ആദ്യം ചെയ്യേണ്ടത് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുകയാണ്. വളരെയേറെ സാങ്കേതിക പുരോഗതി നേടിക്കഴിഞ്ഞ ഇക്കാലത്ത് പഴയ സമ്പ്രദായങ്ങളെ അപേക്ഷിച്ച് ഇത് വളരെ ലളിതമാണ്. ചില ശക്തികള്‍ സംഘടിതമായി തിരിമറികളിലൂടെ പൗരന്മാരുടെ ഈ അവകാശം എടുത്തുകളയാന്‍ ശ്രമിക്കുന്നുണ്ട് എന്നത് സത്യമാണെങ്കിലും, ജനങ്ങളുടെ ജാഗ്രതയുണ്ടെങ്കില്‍ അതിനെ ചെറുക്കാന്‍ കഴിയും. കാലാകാലങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പുകള് ശ്രദ്ധിക്കുകയും അതനുസരിച്ച് വോട്ടര്‍ പട്ടികയില്‍ തങ്ങളുടെ പേര് ഉണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യുക. ഇപ്പോള്‍ ഇത് വെബ്സൈറ്റുകളിലൂടെ സ്വന്തം വീട്ടിലോ ജോലിസ്ഥലത്തോ അന്യനാട്ടിലോ എവിടെയിരുന്നും പരിശോധിക്കാന്‍ കഴിയും. ഏത് സമയത്തും എടുക്കത്തക്ക വിധത്തില്‍ വോട്ടര്‍ ഐഡി നമ്പര്‍ സ്വന്തം ഈമെയിലിലോ മറ്റോ സൂക്ഷിക്കുക. വോട്ടര്‍ പട്ടികയില്‍ ഇല്ലെന്ന് കണ്ടെത്തിയാല്‍ ഉടനെ അതില്‍ ഉള്‍പ്പെടുത്താനുള്ള അപേക്ഷ കൊടുക്കുക. ഇതെല്ലാം തന്നെ നെറ്റിലൂടെ ചെയ്യാവുന്നതാണ്. ഇതുപോലെ തന്നെ പ്രധാനമാണ് വോട്ടര്‍ പട്ടികയില്‍ കാണിക്കുന്ന നമ്മെപറ്റിയുള്ള വിവരങ്ങള്‍ കൃത്യമാണ് എന്ന് ഉറപ്പു വരുത്തുന്നത്. പേര്, ബന്ധുവിന്റെ പേര്, വീട്ടു നമ്പര്‍, വീട്ടു പേര് തുടങ്ങിയവയില്‍ പിഴവുകള്‍ ഉണ്ടെങ്കില്‍ തിരുത്താനുള്ള അപേക്ഷയും ഓണ്‍ലൈനായി തന്നെ കൊടുക്കാന്‍ കഴിയും.
നമ്മുടെ മേല്‍വിലാസത്തില്‍ താമസമില്ലാത്തവരുടെ പേരോ മറ്റോ വോട്ടര്‍ പട്ടികയില്‍ വന്നിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ ഒരു പിഴവാണ്, അത് മാറ്റാനുള്ള അപേക്ഷയും കൊടുക്കേണ്ടത് അത്യാവശ്യമാണ്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ ഒരു സ്ഥാനാര്‍ഥിയുടെ മേല്‍വിലാസത്തില്‍ തന്നെ അപരിചിതരായ രണ്ടുപേരുടെ വോട്ടുകള്‍ ചേര്‍ത്തിരുന്നത് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അതുപോലെ അടുത്ത കാലത്തൊന്നും നാട്ടില്‍ വന്ന് താമസിക്കാന്‍ ഇടയില്ലാതെ ദൂരെ താമസം മാറിപ്പോയ ബന്ധുക്കളുടേയും മരണപ്പെട്ടവരുടേയും പേരുകള്‍ നീക്കം ചെയ്യാനുള്ള കടമയും പൗരന്മാരില് നിക്ഷിപ്തമാണ്. ഇത്തരം പേരുകള്‍ ദുരുപയോഗപ്പെടുത്തിയാണ് പലപ്പോഴും കള്ളവോട്ടുകള്‍ നടക്കുന്നത്.
ഇപ്പോഴത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറാക്കിയ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഒരു വാര്‍ഡ് ഉദാഹരണമായി എടുത്താല്‍, ലിസ്റ്റില്‍ പേരുള്ള ഒമ്പതിനായിരത്തോളം വോട്ടര്‍മാരില്‍ 750 ഓളം പേര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്തിട്ടുള്ള SECID എന്ന കോഡില്‍ തുടങ്ങുന്ന തല്ക്കാലിക വോട്ടര്‍ ഐഡികളാണ് ലിസ്റ്റില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കേരളാ നിയമസഭാ ഇലക്ഷനു വേണ്ടി തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ള കരട് വോട്ടര്‍ പട്ടികയില്‍ SECID ഒന്നുപോലും ഇല്ല. അതിനര്‍ത്ഥം ഒന്നുകില്‍ ഈ 750 പേരും പുതിയ നിയമസഭാ കരട് വോട്ടര്‍ പട്ടികയില്‍ വന്നിട്ടില്ല. അല്ലെങ്കില്‍ അവര്‍ക്ക് വേറെ വോട്ടര്‍ ഐഡി ഉണ്ട്. അത് വച്ചാണ് അവരെ കരട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്തിനാണ് ഒരു വ്യക്തിയ്ക്ക് രണ്ട് വോട്ടര്‍ ഐഡികള്‍ നിലനിര്‍ത്തുന്നത് ? അത് നിയമ വിരുദ്ധമല്ലേ ?
മേല്‍പ്പറഞ്ഞ കണക്കു വച്ച് നോക്കുമ്പോള്‍ പത്തു ശതമാനത്തോളം വരും ഇത്തരം അപര തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വച്ചിരിക്കുന്നവരുടെ എണ്ണം. അതായത് സംസ്ഥാനത്താകെ നോക്കുമ്പോള്‍ ലക്ഷക്കണക്കിന് കാര്‍ഡുകള്‍. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ അനുയായികള്‍ക്കായി ഇത്തരം കാര്‍ഡുകള്‍ വ്യാപകമായി സംഘടിപ്പിച്ചിട്ടുണ്ട് എന്ന് സംശയിക്കേണ്ടി ഇരിയ്ക്കുന്നു. അത്തരക്കാര്‍ക്ക് കേന്ദ്ര കമ്മീഷന് നല്കുന്ന യഥാര്‍ത്ഥ ഐഡിയില്‍ ഒരു ബൂത്തിലും താല്‍ക്കാലിക ഐഡി ഉപയോഗിച്ച് മറ്റൊരു ബൂത്തിലും, വോട്ടര്‍ ലിസ്റ്റില്‍ കയറിപ്പറ്റാനും ചലഞ്ച് ചെയ്യപ്പെടാതെ തന്നെ കള്ളവോട്ടുകള്‍ ചെയ്യാനും സാധിയ്ക്കും. സംസ്ഥാനത്ത് അധികാരത്തിലുള്ളവര്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി കൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കാന്‍ അവസരമൊരുക്കുന്ന പരിപാടിയാണിത്. ഇപ്പോള്‍ ഇങ്ങനെ നടക്കുന്നുണ്ടോ എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷിക്കണം. SECID കാര്‍ഡുകള്‍ അടിയന്തിരമായി റദ്ദ് ചെയ്യാനും പകരം അതുപയോഗിയ്ക്കുന്ന വോട്ടര്‍മാര്‍ക്ക് ശരിയായ കാര്‍ഡുകള്‍ ഉടനടി നല്‍കാനും അടിയന്തിര നടപടികള്‍ എടുക്കണം.
വോട്ടര്‍ പട്ടികയും ആധാറുമായി ബന്ധിപ്പിക്കും എന്ന് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. വളരെ പ്രതീക്ഷ ഉയര്‍ത്തുന്ന നടപടിയാണത്. വിവിധ സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഇതിനുള്ള ഫീല്‍ഡ് ട്രയല്‍ ആയി ഉപയോഗപ്പെടുത്താവുന്നതാണ്. തെരഞ്ഞെടുപ്പ് ദിവസം തെരഞ്ഞെടുക്കപ്പെട്ട കുറേ ബൂത്തുകളില്‍ എങ്കിലും അതിനുള്ള സംവിധാനം ഒരുക്കിയാല്‍ വോട്ട് രേഖപ്പെടുത്തി പുറത്തു വരുന്ന വോട്ടര്‍മാര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ അവരുടെ വോട്ടര്‍ ഐഡികള്‍ ആധാറുമായി ബന്ധിപ്പിച്ചുകൊണ്ട് പൈലറ്റ് പ്രോജക്റ്റ് ചെയ്യാവുന്നതാണ്. അതിലൂടെ ഈ വിഷയത്തിലുള്ള പ്രായോഗിക പ്രശ്നങ്ങള്‍ പഠിക്കാനും കൂടുതല്‍ കാര്യക്ഷമമായും വ്യാപകമായും ഇത് നടപ്പാക്കാനുള്ള സംവിധാനം ഒരുക്കാനും സാധിയ്ക്കും.
ആറു മാസത്തിനുള്ളില്‍ നടക്കാന്‍ പോകുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയുടെ കരട് പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ്. അവ പരിശോധിച്ച് പിഴവുകള്‍ തിരുത്താനുള്ള അവസാന ദിവസം ഇപ്പോള്‍ ഡിസംബര്‍ 31 വരെയാക്കി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെയും ചീഫ് സെക്രട്ടറിയുടേയും വരെ വോട്ടുകള്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യപ്പെട്ട കേരളത്തില്‍ സാധാരണക്കാരുടെ കാര്യത്തില്‍ എന്തും പ്രതീക്ഷിക്കാം. അതുകൊണ്ട് എല്ലാ ജനാധിപത്യ വിശ്വാസികളും വോട്ടര്‍ പട്ടികയില്‍ തങ്ങളുടെ പേര് ഉണ്ട് എന്ന് ഉറപ്പു വരുത്തുകയും ഇല്ലെങ്കില്‍ അത് ചേര്‍ക്കുകയും വേണം. കേരളത്തിലെ ഇന്നത്തെ ജനവിരുദ്ധ അഴിമതി ഭരണത്തെ തൂത്തെറിഞ്ഞ് രാഷ്ട്രീയ ശുദ്ധീകരണം നടത്താനുള്ള ഒരേയൊരു മാര്‍ഗ്ഗം കൃത്യമായി വോട്ടവകാശം വിനിയോഗിയ്ക്കുക എന്നത് മാത്രമാണ്.
നമ്മുടെ വോട്ടര്‍ ഐഡി പട്ടികയില്‍ ഉണ്ടോ എന്ന് https://nvsp.in എന്ന വെബ്സൈറ്റില്‍ നിന്ന് ആര്‍ക്കും സ്വയം കണ്ടു പിടിക്കാം. സൈറ്റില്‍ നിന്ന് Search in Electoral Role എന്ന ഐക്കണില്‍ ക്ലിക് ചെയ്താല്‍, രണ്ടു രീതിയില്‍ സെര്‍ച്ച് ചെയ്യാനുള്ള വഴികള്‍ തെളിയും. ഒന്ന് വോട്ടറുടെ പേര്, ബന്ധുവിന്റെ പേര്, വയസ്സ് അല്ലെങ്കില്‍ ജനന തീയതി, സംസ്ഥാനം എന്നിവ കൊടുത്തിട്ട് തിരയാം. അല്ലെങ്കില്‍ വോട്ടര്‍ ഐഡി നമ്പര്‍ മാത്രം കൊടുത്ത് തിരയാം. വോട്ടര്‍ ഐഡി നമ്പര്‍ അറിയുമെങ്കില്‍ രണ്ടാമത്തെ മാര്‍ഗ്ഗമാണ് കൂടുതല്‍ എളുപ്പം. സ്ക്രീനില്‍ അപ്പോള്‍ തെളിയുന്ന ക്യാപ്ച എന്നറിയപ്പെടുന്ന മാറി വരുന്ന കോഡ് കൂടി ടൈപ്പ് ചെയ്ത് കൊടുക്കേണ്ടി വരും. നമ്മള് കൊടുക്കുന്ന വിശദാംശങ്ങള്‍ കൃത്യമാവുകയും, അതനുസരിച്ചുള്ള ഒരു വോട്ടര്‍ നിലവിലെ പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍ വോട്ടറുടെ വീട്ടു നമ്പര്‍, ബൂത്തിന്റെ പേര് തുടങ്ങിയ വിശദാംശങ്ങള്‍ സ്ക്രീനില്‍ തെളിയും. ഇല്ലെങ്കില്‍ പൂജ്യം എണ്ണം റെക്കോര്‍ഡ് എന്നാവും ഉത്തരം. അങ്ങനെ വന്നാല്‍, എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു രെജിസ്ട്രേഷന് / ലോഗിന്‍ പ്രക്രിയയിലൂടെ വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കാനുള്ള ഫോം 6 പൂരിപ്പിച്ച് കൊടുക്കണം. ഒപ്പം മേല്‍വിലാസം തെളിയിക്കുന്ന ഒരു രേഖയും, വയസ്സ് തെളിയിക്കുന്ന രേഖയും അപ്ലോഡ് ചെയ്യണം. അതോടെ നമുക്ക് ഒരു റെഫറന്‍സ് നമ്പര്‍ അയച്ചു കിട്ടും. പിന്നീട് തീരുമാനം ആകുന്നതു വരെ നമ്മുടെ അപേക്ഷയുടെ പുരോഗതി ഓണ്‍ലൈനായി തന്നെ വിലയിരുത്താനും തല്‍സ്ഥിതി അറിയാനും സാധിയ്ക്കും.
കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: