കോഴിക്കോട് : വിമാന അപകടത്തിന്റെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും, മുഖ്യമന്ത്രി പിണറായി വിജയനും കരിപ്പൂരിലെത്തി. എയര്‍ ഇന്ത്യ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടെത്തിയ സംഘവും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചു. പ്രിന്‍സിപ്പലുമായും ഡോക്ടര്‍മാരുടെ സംഘമായും ഇവര്‍ കൂടിക്കാഴ്ച നടത്തി.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്, മന്ത്രിമാരായ ഇ പി ജയരാജന്, കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന് കടന്നപ്പള്ളി, എകെ ശശീന്ദ്രന്, ടി പി രാമകൃഷ്ണന്, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ തുടങ്ങിയവരാണ് സംഘത്തിലുള്ളത്. മെഡിക്കല്‍ കോളേജില്‍ അവലോകന യോഗവും ആരംഭിച്ചു. പരിക്കേറ്റവരുടെ ചികിത്സ അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
അതേസമയം വിമാന അപകട കാരണം കണ്ടെത്താനുള്ള അന്വേഷണം ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. വിദഗ്ധര്‍ സംഭവസ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു. ഫ്ളൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍ സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇത് വിശദമായ പരിശോധന നടത്തണം.
അപകടകാരണത്തെ കുറിച്ച് അന്വേഷണം നടത്തിയ ശേഷം മാത്രമേ എന്തെങ്കിലും പറയാനാകൂവെന്ന് എയര്‍ ഇന്ത്യ ചെയര്മാന് വ്യക്തമാക്കിയിരുന്നു. മാത്രമല്ല സമഗ്രമായ അന്വേഷണത്തിനും കേന്ദ്ര വ്യോമയാന മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: