കലികാലത്ത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് പുരാണശ്രവണം. പാപം നശിക്കുന്നതിനും ധര്‍മം വര്‍ധിക്കുന്നതിനും പുരാണശ്രവണം സഹായിക്കും. സംസാരസാഗരം കടക്കുന്നതിനും ധര്‍മാര്‍ഥകാമങ്ങള്‍ ലഭിക്കുന്നതിനും മോക്ഷം നേടുന്നതിനും പുരാണങ്ങള്‍ ശ്രവിക്കണം. യജ്ഞം, ദാനം, തീര്ഥസേവ, തപസ്സ് എന്നിവയുടെ ഫലം പുരാണശ്രവണം കൊണ്ട് മനുഷ്യന് ലഭിക്കുന്നു.
പുരാണങ്ങളെല്ലാം ധര്‍മമാര്‍ഗം കാണിച്ചു തരുന്നു. സൂര്യനില്ലാത്ത ലോകം പ്രകാശിക്കുകയില്ലല്ലോ. അതുപോലെ പുരാണങ്ങളില്ലാതെ മാര്‍ഗങ്ങള്‍ സുഖപ്രദമാകില്ല. ക്ഷേത്രങ്ങളില്‍ പുരാണവായന വളരെ ശ്രേഷ്ഠമാണ്. അജ്ഞാനമാകുന്ന നരകത്തില്‍ വീണ്, ദുഃഖിക്കുന്ന ലോകര്‍ക്ക് വിജ്ഞാനം നല്കുന്ന പുരാണജ്ഞര്‍ സമാരാധ്യരാണ്. പുരാണജ്ഞാനം പകര്‍ന്നു തരുന്ന ആചാര്യന് യഥാവിധി ദാനധര്‍മങ്ങള്‍ നടത്തണം. പുഷ്പാര്‍ച്ചന, യജ്ഞം എന്നിവയേക്കാള്‍ ശ്രഷ്ഠമാണ് ഗ്രന്ഥപാരായണം.
പുരാണങ്ങള്‍ നിരവധിയുണ്ട്. പതിനെട്ടു പുരാണങ്ങള്‍ പ്രസിദ്ധങ്ങളാണല്ലോ. അവയില്‍ ശിവപുരാണം വളരെ മഹത്വമര്ഹിക്കുന്നു. ഒരുകോടി പശുദാനത്തിന്റെയും സര്വതീര്ഥസ്നാനത്തിന്റെയും ഫലം ശിവന്റെ കഥകേട്ടാല്‍ ലഭിക്കും. പുരാണകഥകള്‍ സദാസമയവും കേള്‍ക്കാന്‍ സാധിച്ചില്ലെങ്കിലും അല്പസമയമെങ്കിലും അതിനായി ചെലവിടണം. അതിനും സാധിച്ചില്ലെങ്കില്‍ പുണ്യമാസാദ്യമെങ്കിലും കേള്‍ക്കണം. ഭക്തിപൂര്‍വം ശിവകഥ കേട്ടാല്‍ ദുര്‍ഗതി വരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: