ഗുരുവിനെ പറ്റി ‘ശ്രുതി’ പറയുന്നത് ഇങ്ങനെ: ‘തദ് വിജ്ഞാനാര്‍ഥം സഗുരുമേവാഭിദച്ഛേത്സമിത് പാണിഃ ശ്രോത്രിയം ബ്രഹ്മനിഷ്ഠം’ (ഈശ്വരനെ അറിയുന്നതിന് സമിത്പാണിയായി വേദജ്ഞനും ബ്രഹ്മനിഷ്ഠനുമായ ഗുരുവിന്റെ സമീപം പോകണം). ‘ആചാര്യവാന്‍ പുരുഷോവേദ'(ആചാര്യന് ഉള്ളവനാണ് ജ്ഞാനം ലഭിക്കുന്നത്). സദ്ഗുരുവിനെ ആശ്രയിച്ച് സാധന ചെയ്താല്‍ സിദ്ധി ലഭിക്കുമെന്നാണ് സാരം. സാധാരണ ഗുരുക്കന്മാരില് നിന്നും എത്ര ഉപദേശം സ്വീകരിച്ചാലും അതു ഹൃദയത്തില്‍ പതിയുന്നില്ല. ഉദാഹരണമായി ഒരു കഥ ഉദ്ധരിക്കാം.
പണ്ട് ഒരു രാജാവിന് സംസാരസുഖഭോഗങ്ങളില് വൈരാഗ്യം വന്നു ചേര്‍ന്നു. പരീക്ഷിത്ത് രാജാവിന് ഏഴു ദിവസം ഭാഗവതം കേട്ട് ജ്ഞാനം ലഭിച്ചു എന്ന് അദ്ദേഹം കേട്ടിരുന്നു. അദ്ദേഹം അടുത്തുള്ള ഒരു നല്ല പണ്ഡിതനെ വരുത്തി ഭാഗവതം വായിച്ചു കേള്‍ക്കാന്‍ തുടങ്ങി. രണ്ടുമൂന്നു മാസത്തോളം നിത്യവും ശ്രീമദ്ഭാഗവതം കേട്ടിട്ടും അദ്ദേഹത്തിന് അല്പം പോലും തത്വജ്ഞാനമുണ്ടായില്ല. അതുകൊണ്ട് പണ്ഡിതനോട് രാജാവ് ഇങ്ങനെ പറഞ്ഞു: ഏഴു ദിവസം മാത്രം ഭാഗവതം കേട്ട് പരീക്ഷിത്തിന് തത്വജ്ഞാനമുണ്ടായി. എന്നാല്‍ മൂന്നുമാസം കേട്ടിട്ടും എനിക്ക് എന്തുകൊണ്ടാണ് ജ്ഞാനം ഉണ്ടാകാത്തത്? ഇതിന് സമാധാനം നാളെ പറഞ്ഞില്ലെങ്കില്‍ അര്ഥാദികളൊന്നും നിങ്ങള്‍ക്ക് തരികയില്ല. ബ്രാഹ്മണന് രാജാവിന്റെ തീവ്രകോപം ഭയന്ന് വിഷണ്ണനായി വീട്ടിലേക്ക് മടങ്ങി. എന്നാല്‍ എത്രതന്നെ ചിന്തിച്ചിട്ടും കണ്ടെത്താനായില്ല.
അദ്ദേഹത്തിന് ബുദ്ധിമതിയും പിതൃഭക്തി പരായണയുമായ ഒരു പുത്രിയുണ്ടായിരുന്നു. പിതാവിന്റെ ദുഃഖത്തിന്റെ കാരണമെന്തെന്ന് അവള് ചോദിച്ചു. ബ്രാഹ്മണന് പുത്രിയോട് കാര്യങ്ങള്‍ പറഞ്ഞു. ഉടനെ കന്യക ചിരിച്ചുകൊണ്ട് അതിന് മറുപടി നല്കി. ‘അച്ഛന് വിഷമിക്കേണ്ട, ഇതിന് ഉത്തരം നാളെ ഞാന്‍ തന്നെ രാജാവിനോട് പറഞ്ഞു കൊള്ളാം.’പിറ്റേദിവസം പുത്രിയോടൊപ്പം ബ്രാഹ്മണപണ്ഡിതന് രാജസഭയില്‍ ചെന്ന് ‘അവിടുത്തെ ചോദ്യത്തിനുത്തരം എന്റെ പുത്രിയായ ഈ കന്യക പറയും’ എന്നറിയിച്ചു.
ചോദ്യത്തിനുത്തരം വേണമെങ്കില്‍ താന്‍ പറയുന്നതു പോലെ അവിടുന്ന് പ്രവര്‍ത്തിക്കണമെന്ന് കന്യക രാജാവിനോട് ആവശ്യപ്പെട്ടു. രാജാവ് അത് സമ്മതിച്ചു. ഉടന്‍ തന്നെ ഒരു തൂണില്‍ തന്നെയും മറ്റൊന്നില്‍ രാജാവിനേയും കെട്ടിയിടാന്‍ കന്യക രാജഭടന്മാരോട് ആവശ്യപ്പെട്ടു. രാജാവിന്റെ കല്‍പ്പന പ്രകാരം ഭൃത്യന്മാര് അപ്രകാരം ചെയ്തു. അപ്പോള്‍ ആ കന്യക രാജാവിനോട് ‘ഹേ, രാജന് അവിടുന്ന് എന്റെ കെട്ടഴിച്ച് എന്നെ മോചിപ്പിക്കണമേ?’ എന്നപേക്ഷിച്ചു. ‘ഇതെന്ത് അസംബന്ധമാണ്. ഞാന്‍ തന്നെ ബന്ധനസ്ഥന്. പിന്നെയെങ്ങനെയാണ് നിന്റെ കെട്ടഴിച്ച് മോചിപ്പിക്കുന്നത്. ‘എന്നു രാജാവു ചോദിച്ചു.
‘ഹേ, രാജന്, ഇതാണ് അവിടുന്ന് എന്റെ പിതാവിനോട് ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം. പരീക്ഷിത്ത് രാജാവ് മുമുക്ഷുവായ ശ്രോതാവായിരുന്നു. വക്താവോ? സര്‍വത്യാഗിയും ബ്രഹ്മപരായണനും , മഹാജ്ഞാനിയുമായിരുന്ന ശുകഭഗവാന്. അദ്ദേഹത്തില്‍ നിന്ന് ഭാഗവതം കേട്ടപ്പോള്‍ പരീക്ഷിത്തിന് ജ്ഞാനം സിദ്ധിച്ചു. എന്നാല്‍ എന്റെ അച്ഛനോ, അര്ഥലോഭത്താല് പ്രേരിതനായി അങ്ങയെ ശാസ്ത്രം വായിച്ചുകേള്പ്പിക്കുന്നതിനാല് അവിടേക്ക് എങ്ങനെ ജ്ഞാനം ലഭിക്കും ?’ കന്യകയുടെ വാക്കുകള്‍ കേട്ട് രാജാവിന്റെ ശങ്ക പാടേനീങ്ങി.
ഈ കഥയില്‍ നിന്ന്, സദ്ഗുരുവിന്റെ ഉപദേശം കൂടാതെ സംസാരബന്ധത്തില്‍ നിന്നും മോചനം ലഭിക്കുന്നില്ലെന്ന് വ്യക്തമാകുന്നു. ഉപദേശിക്കുന്നതിനുള്ള യോഗ്യത ഗുരുവിനും ഉപദേശിക്കപ്പെടാനുള്ള യോഗ്യത ശിഷ്യനും ഉണ്ടായിരിക്കണം.
9447703761
പ്രതികരിക്കാൻ ഇവിടെ എഴുതുക: