വാര്‍ത്തകള്‍ വായിക്കുമ്പോഴും കേള്‍ക്കുമ്പോഴും സ്വയമറിയാതെതന്നെ നാം ഒരു പൊതുബോധത്തിലേക്ക് ഊര്ന്നിറങ്ങുന്നുണ്ട്. ഇന്ന് സോഷ്യല്‍ മീഡിയയിലൂടെയും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട് എങ്കിലും ഭൂരിപക്ഷജനത വാര്‍ത്തകളുടെ യാഥാര്‍ഥ്യം അറിയാന്‍ ആശ്രയിക്കുന്നത് പത്രങ്ങളെയും ദൃശ്യമാധ്യമങ്ങളെയും തന്നെയാണ്. സാക്ഷരകേരളത്തിലാവട്ടെ, പത്ര-ദൃശ്യ മാധ്യമങ്ങള്‍ ജനമനസ്സില്‍ ചെലുത്തുന്ന സ്വാധീനം ഏറെ വലുതാണ്. അതായത്, ഇപ്പോഴും മുഖ്യധാരാ മാധ്യമങ്ങള്‍ തന്നെയാണ് പൊതുബോധം സൃഷ്ടിക്കുന്നത്.
കഴിഞ്ഞ കുറച്ചുകാലമായി, കൃത്യമായി പറഞ്ഞാല്‍ രാജ്യതലസ്ഥാനത്തെ ‘നിര്‍ഭയ’ സംഭവത്തിനുശേഷം, കേരളത്തിലെ മാധ്യമങ്ങള്‍ കൊലപാതക, ബലാത്സംഗ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലൊരു സവിശേഷത കാണാന്‍ കഴിയും. വടക്കേയിന്ത്യയില്‍ നടക്കുന്ന പോലെ അക്രമം കേരളത്തില്‍ നടക്കില്ല, അവിടെയുള്ളതുപോലെ വര്‍ഗീയത ഇവിടെയില്ല, അവിടുത്തെ പൊലീസിനെപ്പോലെയല്ല കേരള പോലീസ്, അവിടുത്തെ മാധ്യമങ്ങളെപ്പോലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അടിപ്പെട്ടതല്ല കേരളത്തിലെ മാധ്യമങ്ങള്‍ എന്നിങ്ങനെ പോകുന്നു നിരന്തരമായുള്ള പൊങ്ങച്ച പ്രസ്താവനകള്‍. വാര്‍ത്താ അവതാരകരും മുഖപ്രസംഗം എഴുതുന്നവരും മാത്രമല്ല, ടിവി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരും പത്രങ്ങളില്‍ ലേഖനം എഴുതുന്നവരും ഒക്കെ ഈ ‘സ്വയം പുറത്തുതട്ടി അഭിനന്ദിക്കല്‍’ ആവര്‍ത്തിക്കുന്നു. ജനം കയ്യടിക്കുന്നു, കേരളം എത്രയോ സുന്ദരം എന്നാശ്വസിക്കുന്നു! വടക്കേയിന്ത്യയിലെങ്ങാനും ജനിക്കാതിരുന്നതിന് ഈശ്വരവിശ്വാസികള്‍ ദൈവത്തിന് നന്ദി പറയുന്നു, അല്ലാത്തവര്‍ ‘വിപ്ലവം നീണാള്‍ വാഴട്ടെ’ എന്ന് ഉദ്ഘോഷിച്ചു തൃപ്തിയടയുന്നു. ഇന്ത്യയിലെ ഏറ്റവും പ്രബുദ്ധരായ ജനതയായി കേരളീയര്‍ സ്വയം വാഴ്ത്തുന്നു! പശ്ചാത്തലത്തില്‍ ‘ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി…’ എന്ന ഗാനം കൂടിയായാല്‍ ബഹുകേമം!
സംശയമില്ല, പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സുന്ദരദേശമാണ് കേരളം. ആദിശങ്കരന് മുതല്‍ ചിന്മയാനന്ദന് വരെയുള്ള മഹര്‍ഷിവര്യന്മാര്‍ക്കും, എഴുത്തച്ഛന് മുതല്‍ ശ്രീനാരായണഗുരു വരെയുള്ള ക്രാന്തദര്‍ശികള്‍ക്കും ചട്ടമ്പിസ്വാമികള്‍ മുതല്‍ അയ്യങ്കാളി വരെയുള്ള സാമൂഹിക പരിഷ്കര്‍ത്താക്കള്‍ക്കും ജന്മം നല്കിയ പുണ്യഭൂമി. രാജവാഴ്ചക്കാലത്തുതന്നെ അനേകം ആശുപത്രികളും സ്കൂളുകളും കോളേജുകളും ഇവിടെ ഉണ്ടായിരുന്നു. കേരളത്തിലെ ജനത ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പുതന്നെ ഒരു പുരോഗമന സമൂഹമായി വികസിച്ചു. സ്വതന്ത്ര ഇന്ത്യയുടെ നിര്‍മാണത്തിനു ചുക്കാന്‍ പിടിച്ച പ്രതിഭകളില്‍ എണ്ണം പറഞ്ഞ മലയാളികള്‍ ഉണ്ടായിരുന്നു.
അഭിമാനിക്കാവുന്ന നേട്ടംതന്നെയാണ് ഇവയൊക്കെ, സംശയമേതുമില്ല. പക്ഷേ, അതൊക്കെ പതിറ്റാണ്ടുകള്‍ മുന്‍പുള്ള കഥ! പൈതൃകമായി കിട്ടിയ ആ ഫലഭൂയിഷ്ഠ വിളഭൂമിയില്‍ നാം കളയാണോ വിത്താണോ വിതച്ചത്? കഴിഞ്ഞ അരനൂറ്റാണ്ടുകൊണ്ട് പൂര്‍വ്വികര്‍ സമ്പാദിച്ചുതന്നതൊക്കെ നാം സംരക്ഷിച്ചു പരിപോഷിപ്പിച്ചോ അതോ മുടിപ്പിച്ചു കളഞ്ഞുകുളിച്ചോ? ഈ ചോദ്യം മാധ്യമങ്ങള്‍ ചര്‍ച്ചയാക്കില്ല, ആയാലും ‘ശീലത്തിന്റെ ശാഠ്യത്താല്‍’ സ്വയം പുറത്തുതട്ടി അഭിനന്ദിച്ച് വേഗം അവസാനിപ്പിക്കും! സ്വന്തം കണ്ണിലെ കോടാലി കാണാതെ അന്യന്റെ കണ്ണിലെ കരട് നോക്കി നടക്കുന്ന ബുദ്ധിജീവികളാണ് മാധ്യമങ്ങളില്‍ എമ്പാടും തിളങ്ങുന്നത്.
ഒരുതരത്തില്‍ പറഞ്ഞാല്‍, 1850 മുതല്‍ 1950 വരെ ഒരു നൂറ്റാണ്ട്കാലം ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനം ആയിരുന്ന ബംഗാളിന് പിന്നീട് സംഭവിച്ച അത്രയും അപചയം കഴിഞ്ഞ അര നൂറ്റാണ്ടുകൊണ്ട് കേരളത്തിന് ഉണ്ടായില്ലെങ്കില്‍ അത് ഭാഗ്യമാണ്. ഇന്ത്യ സ്വാതന്ത്രയായി, ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ വ്യവസായം ഒഴികെയുള്ള സാമൂഹിക, സാമ്പത്തിക സൂചികകളില്‍ കേരളം ഏറെ മുന്നിലായിരുന്നു. കാര്‍ഷികരംഗത്ത് ഇറക്കുമതി ചെയ്ത റബ്ബര്‍ എങ്ങനെ പരമ്പരാഗതകൃഷിയെ നശിപ്പിച്ചുവോ, അതുപോലെ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ ഇറക്കുമതി ചെയ്ത പ്രത്യയശാസ്ത്രങ്ങള്‍ ക്രമാനുഗതമായ നാശം വിതച്ചു.
സ്വതന്ത്രഭാരതത്തില്‍ വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളുടെ വലിപ്പം, ജനസംഖ്യ, സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിലെ പിന്നാക്കാവസ്ഥ എന്നിവ വേണ്ടവണ്ണം മനസ്സിലാക്കിയാല്‍ അവിടെ നടമാടിയ അക്രമങ്ങള്‍ എന്തുകൊണ്ടാണ് എന്നു വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. ഏഴെട്ടു നൂറ്റാണ്ടുകള്‍ നീണ്ട ഇസ്ലാമിക-യൂറോപ്യന്‍ അധിനിവേശം ചവച്ചുതുപ്പിയ പ്രദേശങ്ങളാണവ. 1947-ലെ വിഭജനത്തിന്റെ ഉണങ്ങാത്ത മുറിവുകള്‍ ജനജീവിതത്തെ നീറ്റിയ ആദ്യ പതിറ്റാണ്ടുകളില്‍ വികസനം പോട്ടെ, സമാധാന ജീവിതം പോലും അവര്‍ക്ക് നിഷേധിക്കപ്പെട്ടു. ആ ആഴക്കയങ്ങളില്‍ നിന്നാണ് ഇന്നു നാം കാണുന്ന മട്ടില്‍ വ്യാവസായിക പുരോഗതി നേടിയ ഗുജറാത്തും മഹാരാഷ്ട്രയും ഉത്തര്‍പ്രദേശും ഒക്കെ ഉണ്ടായത്. ഹിന്ദു-മുസ്ലിം ലഹളകള്‍ നിരന്തരം നടന്നിരുന്ന വടക്കേയിന്ത്യ ഇന്ന് ഏറെക്കുറെ ശാന്തമാണ് എങ്കില്‍ അത് വലിയ പുരോഗമനമല്ലേ കാണിക്കുന്നത്? ഇപ്പോള്‍ രാജ്യത്തെ മികച്ച കോളേജുകള്‍, ആശുപത്രികള്‍, വ്യവസായ സ്ഥാപനങ്ങള്‍, കാര്ഷികോല്പാദന കേന്ദ്രങ്ങള്‍ ഒക്കെ വടക്കേയിന്ത്യയില്‍ ആണെങ്കില്‍ അത് ചെറിയ നേട്ടമല്ല. കാരണം ഒന്നുമില്ലായ്മയില്‍ നിന്നാണ് അവര്‍ തുടങ്ങിയത് എന്നതുതന്നെ!
അതേസമയം എല്ലാമുണ്ട് എന്ന് അഹങ്കരിച്ച കേരളത്തിലോ? പൈതൃകമായി കിട്ടിയ വിളഭൂമിയില്‍ നാം നവീന വിപ്ലവ പ്രത്യയശാസ്ത്രങ്ങളുടെ കളകള്‍ വിതയ്ക്കുന്ന തിരക്കിലായിരുന്നു. കഞ്ചാവിനും മദ്യത്തിനും ലഭിച്ച അഭിജാതപരിവേഷം, രാഷ്ട്രീയ ഗുണ്ടായിസം, വെള്ളക്കോളര്‍ ഉദ്യോഗങ്ങളോടുള്ള ആര്‍ത്തി, 1975ലെ അടിയന്തിരാവസ്ഥ പോലെയൊരു ജനാധിപത്യധ്വംസനത്തിന് നല്കിയ അമ്പരപ്പിക്കുന്ന പിന്തുണ, രാജ്യാന്തരതലത്തില്‍ കോടികള്‍ ഒഴുക്കിനടത്തുന്ന മയക്കുമരുന്നു കള്ളക്കടത്ത്, മതതീവ്രവാദം, മനുഷ്യക്കടത്ത്, പെണ്‍വാണിഭം, ഇവയുടെയൊക്കെ പ്രഭവകേന്ദ്രമായി കേരളം മാറിയത്, രണ്ട് മതവിഭാഗങ്ങള്‍ സംസ്ഥാന ഭരണത്തില്‍ പിടിമുറുക്കിയത്, പ്രവാസികള്‍ വിയര്‍പ്പൊഴുക്കി അയയ്ക്കുന്ന പണമില്ലെങ്കില്‍ കുടുംബത്ത് ദാരിദ്ര്യം എന്ന അവസ്ഥ, ഇവയൊക്കെ കടുത്ത അപചയത്തിന്റെ ലക്ഷണങ്ങള്‍ അല്ലെങ്കില്‍ പിന്നെന്താണ്?
അവിടെയും നില്‍ക്കാതെ ആദിവാസിയെയും ആസാമിയെയും തല്ലിക്കൊല്ലുന്ന ആള്‍ക്കൂട്ടമായി, കൊച്ചു പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊന്നു കെട്ടിത്തൂക്കിയിട്ട് അവരെ അപകീര്‍ത്തിപ്പെടുത്താന്‍ പാടുപെടുന്നവരായി നാം അധഃപതിച്ചിരിക്കുന്നു! അതുകൊണ്ട്, ഇനിയെങ്കിലും നാം മറ്റുള്ളവരെ വിമര്‍ശിക്കാതെ സ്വയം വിമര്‍ശനത്തിന് തയ്യാറാവണം. വടക്കേയിന്ത്യയിലെ കുഗ്രാമങ്ങളില്‍ നടക്കുന്ന ആള്‍ക്കൂട്ടക്കൊലയും, ‘പുരോഗമന’കേരളത്തില്‍ നടക്കുന്ന ആള്‍ക്കൂട്ടക്കൊലയും ഒരേ തട്ടില്‍ തൂക്കരുത്. ഒറീസയിലെ പട്ടിണിപ്പാവങ്ങളുടെ ഇടയില്നിന്നുവരുന്ന ‘അമ്മ മകളെ വിറ്റു’ എന്ന വാര്‍ത്തയുമായി കേരളത്തില്‍ അച്ഛനമ്മമാരുടെ കൂടി ഒത്താശയോടെ നടക്കുന്ന ‘ഉന്നതതല പെണ്‍വാണിഭങ്ങളെ’ താരതമ്യം ചെയ്യരുത്.
ബലാത്സംഗത്തിന് ഇരയാവുന്ന ഒരു സ്ത്രീ അക്രമിയെ വെട്ടിക്കൊല്ലുന്നതു പോലെയാണോ രാഷ്ട്രീയപ്പക തീര്‍ക്കാന്‍ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊല്ലുന്നത്? ഒന്ന് നിവൃത്തികേടാണ്, മറ്റേത് അഹങ്കാരവും. നമ്മുടെ അഹങ്കാരം നമ്മെ രാഷ്ട്രീയമായി മാത്രമല്ല, സാമൂഹികമായും അന്ധരാക്കിയിരിക്കുന്നു! കേരളത്തിലെ പ്രധാന മാധ്യമങ്ങള്‍ വടക്കേയിന്ത്യയില്‍ നടക്കുന്ന അക്രമങ്ങളുടെ പേരില്‍ അവിടുത്തെ ജനങ്ങളെ മുഴുവന്‍ അധിക്ഷേപിക്കും. അവിടെ വര്‍ഗീയത കൊടികുത്തിവാഴുന്നു എന്നു പരിതപിക്കും. എന്നിട്ട്, ‘മതേതര’കേരളത്തിന്റെ ‘പ്രബുദ്ധത’പുറത്തുതട്ടി സ്വയം അഭിനന്ദിക്കും. പക്ഷേ, കേരളത്തില്‍ നടക്കുന്ന സംഭവങ്ങളില്‍ അതേ ‘പ്രബുദ്ധജനത’യെ ഒരിക്കലും കുറ്റപ്പെടുത്തില്ല.
പകരം ‘നമ്മള് ഒറ്റക്കെട്ടായി ചെറുക്കും’ എന്നു പറഞ്ഞു കൈകഴുകും! കുഴപ്പങ്ങളെല്ലാം പുറത്തുനിന്ന് ആരോ വന്നു ചെയ്യുന്നതാണ് എന്ന മട്ടില്‍. (ഇപ്പോള്‍ ഒരു എളുപ്പവഴി ഉണ്ട്. ഏതു കുറ്റവും ബംഗാളികളുടെ തലയില്‍ കെട്ടിവെയ്ക്കാം!). ഇസഌമിക തീവ്രവാദം, മാവോ തീവ്രവാദം എന്നിവയുടെ ഈറ്റില്ലമാണ് കേരളം എന്ന് എത്ര തെളിവുകള്‍ കണ്ടാലും അംഗീകരിക്കില്ല. വടക്കേയിന്ത്യയിലുള്ള കശ്മീരില്‍ പോലും തീവ്രവാദം വളര്‍ത്താന്‍ സഹായിക്കുന്നത് കേരളത്തില്‍ ജനിച്ചു വളര്‍ന്ന ചെറുപ്പക്കാര്‍ ആണെന്ന് അവരുടെ മൃതദേഹം കൊണ്ടുവന്നു കാണിച്ചാലും നമ്മുടെ മാധ്യമങ്ങള്‍ സമ്മതിക്കില്ല.
വടക്കേയിന്ത്യയിലെ ജനങ്ങള്‍ സംഘടിതരായി ചീത്തയാവുന്നില്ല എന്നുമാത്രമല്ല, ഒറ്റയ്ക്കും തെറ്റയ്ക്കും നന്നാവുന്നുണ്ട് എന്നതൊരു പച്ചയാഥാര്ഥ്യമാണ്. അവര്‍ക്ക് ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്, പക്ഷേ അവരുടെ മുന്നോട്ടുള്ള ഗതി തികച്ചും ആശാവഹമാണ്. സങ്കുചിത ചിന്താഗതികള്‍ കുറഞ്ഞുവരുന്നു. രാഷ്ട്രീയ അവബോധം കൂടിവരുന്നു. മത, ജാതി, വര്‍ഗ്ഗ പരിഗണനകള്‍ മറന്ന് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ കൂടുതല്‍ ആളുകള്‍ തയ്യാറാവുന്നു. പിന്നാക്ക പ്രദേശങ്ങളില്‍ ജീവിക്കുന്ന പാവങ്ങളുടെയിടയില്‍ പോലും വിദ്യാഭ്യാസത്തിന് മുന്‍ഗണന ലഭിക്കുന്നു. സര്‍വ്വോപരി രാജ്യത്തെ നിസ്വാര്‍ത്ഥമായി സേവിക്കാനുള്ള അഭിവാഞ്ഛ എന്നത്തെയും പോലെ ശക്തമായി തുടരുന്നു.
അതേസമയം, കേരളത്തിലെ പ്രബുദ്ധജനത ‘ഒറ്റക്കെട്ടായി അധഃപതിക്കുന്നു’ എന്നതുപോട്ടെ, എത്ര ആഴമുള്ള കയത്തിലേക്കാണ് സ്വയം മുങ്ങിത്താഴുന്നത് എന്നറിയുന്നുപോലുമില്ല. കേരളം പിറക്കുമ്പോള്‍ സാമൂഹികപുരോഗതിയുടെ സൂചികകളില്‍ ഉണ്ടായിരുന്ന പല നേട്ടങ്ങളും ഇന്നില്ലെങ്കില്‍ അതിന് ഏതെങ്കിലും വിദേശ ശക്തിയെ പഴിക്കാനാവുമോ? രാജാക്കന്മാര് കനിഞ്ഞു സ്ഥാപിച്ച യൂണിവേഴ്സിറ്റി കോളേജിലും മഹാരാജാസ് കോളേജിലും പട്ടാപ്പകല്‍ കൂട്ടുകാരെ വെട്ടിയും കുത്തിയും കൊല്ലുന്ന കുട്ടികള്‍ ഉണ്ടായത് ആരുടെ കുറ്റംകൊണ്ടാണ്? ശ്രീനാരായണ ഗുരുവിന് ശേഷം ആത്മീയാന്ധത ബാധിച്ചവരായി നാം മാറിയത് ഏതു ‘പുരോഗമന ചിന്താഗതി’ മൂലമാണ്? ജാതീയവും രാഷ്ട്രീയവും സാമ്പത്തികവുമായ വേര്‍തിരിവുകള്‍ കടുംനിറങ്ങളില്‍ ചാലിച്ചു മനസ്സില്‍ കൊണ്ടുനടക്കുന്ന മലയാളി സ്വയം ‘ആധുനിക മതേതര’നായി നടിക്കുന്നത് എത്ര പരിഹാസ്യമാണ്!
അദ്ധ്വാനിക്കാതെ പണമുണ്ടാക്കാന്‍ ആര്‍ത്തി കാണിക്കുന്ന ജനതയായി നാം അധഃപതിച്ചു. ആഢ്യത്വം, ആഡംബരം, പൊങ്ങച്ചം എന്നിവയില്‍ ഇന്ന് കേരളം നമ്പര്‍വണ്‍ ആണ്! ഇന്ത്യയില്‍ ഏറ്റവുമധികം സ്വര്‍ണ്ണക്കടകളും, മരുന്നുകടകളും ചിട്ടിക്കമ്പനികളും കേരളത്തിലാണുള്ളത് എന്നത് ഭീതിദമായ വസ്തുതയാണ്. ലോട്ടറിയും മദ്യവും പ്രധാന വരുമാനമാര്‍ഗ്ഗമായിട്ടുള്ള മറ്റേതു ജനാധിപത്യ സര്‍ക്കാരുണ്ട്, ഇന്ത്യയിലെന്നല്ല, ലോകത്തുതന്നെ?
ഒരു ബള്‍ബ് മാറ്റിയിടാന്‍ അറിയാത്ത, ഒരു സ്ക്രൂ തിരിച്ചു മുറുക്കാന്‍ അറിയാത്ത ബിടെക്കുകാര്‍ സമൂഹത്തിന് ഭാരമല്ലേ? ലക്ഷങ്ങള്‍ മുടക്കി വിദ്യാഭ്യാസക്കച്ചവടക്കാരില് നിന്ന് വാങ്ങിയ മെഡിക്കല്‍ ഡിഗ്രിയുമായി ഇരിക്കുന്ന ഭിഷഗ്വരനല്ലേ ഒരു സമൂഹത്തിനു ബാധിക്കാവുന്ന ഏറ്റവും വലിയ മാരകരോഗം? ഇത്രയേറെ ‘അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍’ വേറെ ഒരു പ്രദേശത്തും ഉണ്ടാവില്ല. പക്ഷേ, നാട്ടിലുള്ള തൊഴില്‍ നന്നായി എടുക്കാന്‍ നിരക്ഷരനായ ബംഗാളിയോ ബീഹാറിയോ വരണം. ഒരു ചെറുവ്യവസായം പോലും തുടങ്ങാന്‍ ആരെയും സമ്മതിക്കില്ല, ഉടന്‍ കൊടികുത്തി കുത്തുപാള എടുപ്പിക്കും! പണിയെടുക്കുന്നവന് ചീത്തവിളി; വെറുതെയിരിക്കുന്നവന് നോക്കുകൂലി! തെങ്ങുണ്ട്, തേങ്ങയിടാനറിയില്ല; റബ്ബറുണ്ട്, ഷീറ്റടിക്കാന്‍ ശേഷിയില്ല; വയലുണ്ട്, വിത്തു വിതയ്ക്കാന്‍ മനസ്സില്ല!
ദൈവത്തിന്റെ പ്രകൃതിരമണീയമായ സ്വന്തം നാട്! കുരങ്ങന്റെ കഴുത്തിലെ പൂമാലപോലെ! ഇവിടെയാണ് തുടക്കത്തില്‍ പറഞ്ഞ മാധ്യമ ഇടപെടല്‍ പ്രധാനമാവുന്നത്. ജനങ്ങളെ അദ്ധ്വാനിക്കാന്‍ പ്രേരിപ്പിക്കുന്ന, സ്വന്തം തട്ടകവും സംസ്കാരവും സംരക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന, പൈതൃകമായി ലഭിച്ച പുരോഗതി വര്‍ദ്ധിപ്പിക്കാന്‍ ഉത്സാഹിപ്പിക്കുന്ന, സകാരാത്മകമായ മാദ്ധ്യമസംസ്കാരം കേരളത്തില്‍ അനിവാര്യമായിരിക്കുന്നു. എപ്പോഴും വടക്കോട്ട് നോക്കി കുരയ്ക്കുന്ന നായ്ക്കളാവരുത്; കാല്‍ക്കീഴിലെ മണ്ണ് അതിവേഗം ഒലിച്ചുപോവുന്നത് തിരിച്ചറിഞ്ഞു കരകയറാന്‍ ശ്രമിക്കുന്ന ഗജങ്ങളാവണം. ഇനിയും മാറിയില്ലെങ്കില്‍ മലയാള മാധ്യമങ്ങള്‍ ആഹ്വാനം ചെയ്യുന്നതുപോലെ വടക്കേയിന്ത്യക്കാര് പരിശ്രമിച്ചു നന്നായി വരുമ്പോള്‍ അത് കാണാന്‍, കഷ്ടം! കേരളീയര്‍ ഉണ്ടാവില്ലല്ലോ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: