ദേശീയ പൗരത്വ രജിസ്റ്റര്‍, അസം നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ ബംഗ്ലാദേശി നുഴഞ്ഞു കയറ്റത്തിന് പരിഹാരമുണ്ടാക്കും. അതിര്‍ത്തിയിലെ വേലി നിര്‍മ്മാണവും ബിഎസ്എഫിന്റെ റോന്തു ചുറ്റലിനെ മറികടന്നും ഇപ്പോഴും നുഴഞ്ഞു കയറ്റക്കാര്‍ ഇങ്ങോട്ടു കടക്കുന്നുണ്ട്- ഈ വാക്കുകള്‍ ഏതെങ്കിലും ബിജെപി നേതാവിന്റേതാണെന്നു തെറ്റിദ്ധരിക്കേണ്ട. അസമിനെ പത്തു വര്‍ഷം നയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രി തരുണ്‍ ഗോഗോയി 2015 ല്‍ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന് നല്കിയ അഭിമുഖത്തിന്റെ ഭാഗമാണിത്.
മൂന്ന് വര്‍ഷത്തിനിപ്പുറം തരുണ്‍ ഗോഗോയിക്ക് ഇതേ അഭിപ്രായമാണെങ്കിലും അത് തുറന്നു പറയാനുള്ള ഇച്ഛാശക്തി അദ്ദേഹത്തിനുണ്ടാകാന്‍ വഴിയില്ല. കാരണം ദേശീയ പൗരത്വ രജിസ്റ്ററിന്റെ ഉപജ്ഞാതാക്കള്‍ തന്നെ ഇപ്പോള്‍ ഇത് കടുത്ത ന്യൂനപക്ഷ വിരുദ്ധവും വര്‍ഗീയവുമാണെന്ന് മുദ്രകുത്തിയിരിക്കുന്നു.
സ്വതന്ത്രഭാരതത്തില്‍ അസമിന്റെ ചരിത്രത്തില്‍ ഒഴിച്ചു കൂടാനാവാത്ത സ്വാധീനമാണ് ലോകപ്രിയ ഗോപിനാഥ് ബോര്ദൊലായുടേത്. വിഭജനകാലത്ത് അസമിന്റെ അന്നത്തെ കിഴക്കന്‍ പാക്കിസ്ഥാനിലേക്ക് ചേര്‍ക്കാനുള്ള കുത്സിത ശ്രമങ്ങളെ ചെറുത്ത അദ്ദേഹം ലക്ഷക്കണക്കിന് ഹിന്ദു അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുകയും ചെയ്തു.
അസം കൈവിട്ടു പോയതില്‍ പല മുസ്ലീം ലീഗ് നേതാക്കള്‍ക്കും നിരാശയുണ്ടായിരുന്നു. കാരണം മുപ്പതുകളില്‍ ഹിന്ദുക്കളെ ന്യൂനപക്ഷമാക്കാന്‍ തുടങ്ങിയ അവരുടെ ജനസംഖ്യാ വിസ്ഫോടന പരിപാടി ഏറെക്കുറെ ഫലം കണ്ട് തുടങ്ങിയിരുന്നു. പത്തു വര്‍ഷത്തിനുള്ളില്‍ അസമിനെ വെള്ളിത്താലത്തില്‍ ഞാന്‍ നിങ്ങള്‍ക്ക് സമ്മാനിക്കുമെന്ന് മുഹമ്മദ് അലി ജിന്ന സ്വയം പറഞ്ഞിട്ടുണ്ട്.
ബംഗ്ലാദേശ് യുദ്ധ സമയത്താണ് അസമിലേക്ക് ഹിന്ദു-മുസ്ലീം അഭയാര്‍ത്ഥികളുടെ ഒഴുക്ക് തുടങ്ങിയതെങ്കിലും ജിന്നയുടെ പദ്ധതി കിഴക്കന്‍ പാക്കിസ്ഥാനിലെ ജമാ അത്ത് ഇസ്ലാമി ഏറ്റെടുത്തിരുന്നു. വളരെ ദുര്‍ബ്ബലമായിരുന്ന ഇന്തോ-ബംഗ്ല അതിര്‍ത്തിയിലൂടെ അവര്‍ അസമിലെത്തുകയും അവിടെയെല്ലാം ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കാന്‍ പരിശ്രമിക്കുകയും ചെയ്തു. ജനസംഖ്യാപ്രശ്നം രൂക്ഷമായതിനാല്‍ നുഴഞ്ഞുകയറ്റം തടയുന്നതിനു വേണ്ടി 64 ല്‍ അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ബിമല പ്രസാദ് ചാലിഹ പ്രിവന്‍ഷന്‍ ഓഫ് ഇന്‍ഫില്‍ട്രേഷന്‍ ഓഫ് പാക്കിസ്ഥാനി ആക്ട്്(പിഐപി) എന്ന നിയമ നിര്‍മാണം നടത്താന്‍ ശ്രമിച്ചെങ്കിലും മുസ്ലീം എംഎല്‍എമാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് കോണ്‍ഗ്രസിന് പാതിവഴിയില്‍ അതുപേക്ഷിക്കേണ്ടി വന്നു.
യുദ്ധസമയത്ത് പ്രശ്നം കൂടുതല്‍ രൂക്ഷമായി. ഇത്രയും അഭയാര്‍ത്ഥികളെ ഇവിടെ സംരക്ഷിക്കാനാവില്ലെന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അസന്നിഗ്ധമായി വ്യക്തമാക്കി. തുടര്‍ന്നാണ് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്ന ആശയം ആദ്യമായി ഉയര്‍ന്നത്. പക്ഷെ അടിയന്തരാവസ്ഥയും പിന്നീടുള്ള സംഭവ വികാസങ്ങളും അസമിനെ മറക്കാന്‍ കാരണമായി. എന്നാല്‍ 80 കളുടെ തുടക്കത്തില്‍ സ്ഥിതി സ്ഫോടനാത്മകമായി. അസമിലെ അഭയാര്‍ത്ഥികളും നുഴഞ്ഞു കയറ്റക്കാരും രാജ്യത്തെ ജനങ്ങള്‍ക്ക് ഭീഷണിയായി മാറിത്തുടങ്ങി. അതിഥി, വീട്ടുകാരനായ അവസ്ഥയാണ് അസമിലുണ്ടായത്. 1964 ല്‍ അസമിലെ വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് രൂപം നല്കിയ ഓള് അസം സ്റ്റുഡന്റ്സ് ഓര്ഗനൈസേഷന് (അസു) സമരവുമായി തെരുവിലിറങ്ങിയതോടെ സംഗതി കൂടുതല്‍ വഷളായി. ആറു വര്‍ഷത്തെ സമരത്തിനു ശേഷം അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് അസം കരാറിന് രൂപം നല്‍കിയത്. അത് പ്രകാരം ദേശീയ പൗരത്വ രജിസ്റ്റര്‍ സംജാതമായി.
അസു നേതാക്കള്‍ ചേര്‍ന്ന് അസം ഗണപരിഷത്ത് എന്ന രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുകയും അസമിന്റെ ഭരണം പിടിക്കുകയും ചെയ്തു. എന്നാല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ എങ്ങുമെത്തിയില്ല. 1952 മുതല്‍ 71 വരെയുള്ള സര്‍ക്കാര്‍ രേഖകള്‍ അടിസ്ഥാനമാക്കിയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നത്. 71 ന് ശേഷമുള്ളവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കും. എന്നാല്‍ അസമിലെ വോട്ടു ബാങ്ക് രാഷ്ട്രീയത്തിനു മുന്നില്‍ അടിയറവ് പറഞ്ഞ അസമിലെ മാറി മാറി വന്ന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥ കാണിച്ചു.
വോട്ടിനു വേണ്ടി രാജ്യത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കുന്ന തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. അവസരം പോലെ എല്ലാവര്ക്കും വോട്ടര്‍ പട്ടികയില്‍ പേരും റേഷന്‍ കാര്‍ഡ് പോലത്തെ ഔദ്യോഗിക രേഖകളും രാഷ്ട്രീയക്കാര്‍ ഇടപെട്ട് ശരിയാക്കി നല്കി. അസമിലെ ബോഡോ പ്രശ്നം മറ്റൊരു തലവേദനയായി. 2006 ല്‍ കോണ്‍ഗ്രസ് ചരിത്രത്തിലാദ്യമായി ബോഡോകളുമായി സഖ്യത്തിലേര്‍പ്പെട്ട് അസമില്‍ സര്‍ക്കാരുണ്ടാക്കി. 2011 ല്‍ അവര്‍ വിജയം ആവര്‍ത്തിച്ചു.
ഭരണം പിടിക്കാനുള്ള തത്രപ്പാടില്‍ കോണ്‍ഗ്രസ് കാണാന്‍ മറന്ന രാഷ്ട്രീയ നീക്കമായിരുന്നു സുഗന്ധലേപന വ്യാപാരിയും കോടീശ്വരനുമായ ബദ്റുദ്ദീന്‍ അജ്മല്‍ നടത്തിയത്. 2005 ല്‍ നടത്തിയ ബ്രഹ്മപുത്ര യാത്ര അജ്മലിനെ മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ ജനപ്രിയനാക്കി.
അഭയാര്‍ത്ഥി ക്യാമ്പുകളിലെ സാമൂഹ്യ സേവനവും പുനരധിവാസ പ്രവര്‍ത്തനങ്ങളുമെല്ലാം അജ്മലിനും അദ്ദേഹം രൂപം നല്കിയ എയുഡിഎഫ് എന്ന പാര്‍ട്ടിക്കും വളമാവുകയായിരുന്നു. 2006 ല്‍ 9 സീറ്റുകളില്‍ എയുഡിഎഫ് ജയിച്ചു കയറി. ബംഗ്ലാദേശില്‍ നിന്നും നിയമനടപടി പേടിച്ച് രക്ഷപ്പെട്ട ജമാ അത്തെ നേതാക്കളില്‍ പലരും അസമിലേക്കാണെത്തിയത്. ഇവരുടെ സ്വാധീനത്തില്‍ മുസ്ലീം സമുദായത്തിലെ പ്രമാണിമാരെയും ധനികരെയും അനധികൃത കുടിയേറ്റ പ്രശ്നത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞു. ഇതിന്റെ ഫലമായി 2011 തെരഞ്ഞെടുപ്പാകുമ്പോഴേക്കും സീറ്റുകളുടെ എണ്ണം എയുഡിഎഫ് ഇരട്ടിയാക്കി 18ലെത്തിച്ചു.
വോട്ടു ബാങ്ക് രാഷ്ട്രീയത്തില്‍പെട്ട് ബിജെപിയ്ക്ക് 5 സീറ്റുകളും നഷ്ടപ്പെട്ടു. തരുണ്‍ ഗോഗോയിയുടെ ഭരണത്തില്‍ അനധികൃത കുടിയേറ്റക്കാരുടെ പറുദീസയായി അസം മാറി. സുപ്രീം കോടതിയുള്‍പ്പെടെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന ഉദാസീനതയെ വിമര്‍ശിച്ചു.
2011 ല്‍ ഒരു സീറ്റിലും വിജയിക്കാതിരുന്ന അസമിലെ ബിജെപി അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം അധികാരത്തിലെത്തിയത് സംസ്ഥാനത്ത് ഒരു നേതാവ് പോലുമില്ലാതെയാണ്. രാഷ്ട്രീയമായ വിജയത്തിനപ്പുറം നിരാശരും ഹതാശരുമായ പ്രാദേശിക ജനതയുടെ വികാരമായിരുന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. കോണ്‍ഗ്രസ്സിനും ബദ്റുദ്ദീന്‍ അജ്മലിന്റെ പാര്‍ട്ടിക്കും സീറ്റുകള്‍ ഗണ്യമായി കുറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമാണ് തെരഞ്ഞെടുപ്പു പ്രചരണത്തിന് നേതൃത്വം നല്‍കിയത്. 55 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയ്ക്ക് സഖ്യകക്ഷികളുടെ സഹായത്തോടെ എളുപ്പം സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞു. ദേശീയ പൗരത്വ രജിസ്റ്ററിന്റെ വാഗ്ദാനം പാലിക്കാന്‍ നൈതികമായി ബാധ്യസ്ഥരായ സര്‍ക്കാര്‍ അതിനുള്ള നീക്കങ്ങള്‍ ചടുലമാക്കി.
ഒടുവില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ പുറത്തിറക്കി. അത് കുറ്റമറ്റതാണെന്ന് ആര്‍ക്കും അഭിപ്രായമില്ല. പക്ഷെ ഇതൊരു സൂചനയാണ്. കേരളത്തിലടക്കം ഇന്ന് ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ ഏറെ പ്രശ്നമുണ്ടാക്കുകയാണ്. അടുത്തിടെ ചെങ്ങന്നൂരില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയവര്‍ ബംഗ്ലാദേശുകാരായിരുന്നു. ബംഗാള്‍, ഒറീസ്സ, ബിഹാര്‍, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേരാണ് തൊഴിലന്വേഷിച്ച് കേരളത്തിലേക്കെത്തുന്നത്. ഇവരുടെയൊന്നും ക്രിമിനല്‍ പശ്ചാത്തലം തിരയുന്നതിനുള്ള സംവിധാനം എങ്ങുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
2012 ല്‍ റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്കെതിരായി മ്യാന്മാറിലുണ്ടായ കലാപത്തില്‍ പ്രതിഷേധിച്ച് മുംബൈ നഗരത്തില്‍ ചിലര്‍ അഴിഞ്ഞാടിയിരുന്നു. അവിടുത്തെ രക്തസാക്ഷി മണ്ഡപമടക്കം തച്ചു തകര്‍ത്ത അവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ പോലും അന്നത്തെ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരിനായില്ല. കാരണം അവരെല്ലാം തന്നെ ഇത്തരത്തില്‍ അനധികൃതമായി ഇന്ത്യയിലെത്തിയ മുസ്ലീങ്ങളായിരുന്നു.
തികച്ചും അപകടകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. അനിയന്ത്രിതമായ തോതില്‍ അനധികൃത കുടിയേറ്റം ഇന്ത്യയില്‍ നടക്കുന്നുണ്ടെന്ന് കോടതിക്ക് വരെ ബോധ്യപ്പെട്ടു. ഇതിനെ ഫലപ്രദമായി തടയുന്നതിന് ആകെയുള്ള പരിഹാരം പൗരത്വ രജിസ്റ്ററാണ്. ഇതില്‍ സര്‍ക്കാരുകള്‍ അവധാനതയോടെ പെരുമാറേണ്ടതുണ്ട്. സമയമെടുത്ത് വേണ്ട തിരുത്തലുകള്‍ നടത്തി മാത്രം പ്രസിദ്ധീകരിക്കേണ്ട ഒന്നാണിത്.
പശ്ചിമബംഗാളില്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് മുഖ്യമന്ത്രി മമത ബാനര്‍ജി അനധികൃത കുടിയേറ്റക്കാര്‍ക്ക് സ്ഥിരം താമസ പെര്‍മിറ്റ് നല്‍ക്കാനും വസ്തുവകകള്‍ സ്വന്തമാക്കാനുമുള്ള അധികാരം നല്‍കുന്നത്. അസം മാതൃകയില്‍ ബിജെപി അവിടെ നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റം കാണാതിരിക്കാനാകുന്നില്ല. അതിന്റെ രാഷ്ട്രീയ പരിഹാരമെന്ന നിലയിലാണ് മമത ഈ കടുംകൈ ചെയ്യുന്നത്. മുസ്ലിം, നക്സല്‍, തൃണമൂല്‍ അച്ചുതണ്ടാണ് ബംഗാള്‍ ഭരിക്കുന്നതെന്ന് പരസ്യമായ രഹസ്യമാണ്. അതില്‍ രോഷം കൊണ്ടിരിക്കുന്ന ഭൂരിപക്ഷത്തെ തികച്ചും അവഗണിക്കുകയാണ് ഭരണകൂടം ചെയ്യുന്നത്.
താത്കാലികമായ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയക്കാരും ആഗോള പൗരന്മരായ മാധ്യമപ്രവര്‍ത്തകരും ചെയ്യുന്നത് ഈ രാഷ്ട്രത്തോടുള്ള ഏറ്റവും വലിയ പാതകമാണ്. വര്‍ഗീയമായ വ്യക്തമായ അജണ്ടയാണ് അസമില്‍ പാക്കിസ്ഥാന്-ജമാ അത്തെ-തീവ്രവാദ സ്വാധീനത്തോടെ നടത്തി വന്നത്. പ്രധാനമന്ത്രി ഒരിക്കല്‍ പറഞ്ഞതു പോലെ, ഒരു ദിവസം വെറും ഭാണ്ഡവുമെടുത്ത് യാത്രയാകാനുള്ളയാളാണ് ഞാന്‍, അതുപോലെ സര്‍ക്കാരുകള്‍ വന്നും പോയുമിരിക്കും. പക്ഷെ ഇതനുഭവിക്കേണ്ടത് ജനങ്ങളാണ്. എന്തിനേയും അടച്ചെതിര്‍ക്കുന്ന ദോഷൈകദൃക്കുകളുടെ വാക്കില്‍ വീണു പോയാല്‍ നല്‍കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും എന്നു മാത്രമാണ് ഓര്‍മ്മിപ്പിക്കാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: