കൂജന്തം രാമരാമേതി
മധുരം മധുരാക്ഷരം
ആരൂഹ്യ കവിതാശാഖാം
വന്ദേ വാല്മീകികോകിലം
കവിതയാകുന്ന ശാഖയിലിരുന്ന് രാമരാമ എന്ന് മധുരാക്ഷത്തെ മധുരമായി പാടുന്ന വാല്മീകിയാകുന്ന കുയിലിനെ ഞാന്‍ വന്ദിക്കുന്നു. രാമന് എന്നുള്ള നാമം മധുരതരമാണ്. അത് നമ്മുടെ വികാരമാണ്, വിചാരമാണ്. രാമന്റെ കഥപറയുന്ന കാവ്യം രാമായണം നമ്മുടെ സംസ്കാരത്തിന്റെ കലവറയാണ്. സംഗീതമാണ്. ഈ സംഗീതം നിലച്ചാല്‍ നമ്മുടെ ചലനതാളം ഇല്ലാതെയാകും. ഈ ചലനരാഹിത്യം സര്‍വനാശത്തിന്റെ തുടക്കമായിരിക്കും. വിവിധ മതങ്ങളും വിവിധ ജാതികളും ഉപജാതികളും ഉള്‍ക്കൊള്ളുന്ന വിവിധ ഭാഷകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനില്‍ക്കുന്ന ഈ മഹാദേശത്തെ ഒന്നാക്കി ബന്ധിച്ചുനിര്ത്തുന്ന അദൃശ്യശക്തി വിശേഷം തന്നെയാണെന്നതില്‍ പക്ഷാന്തരമില്ല.
ഭാരതീയ ജനതയുടെ കൈകളില്‍ ഏറ്റവുമധികം താലോലിക്കപ്പെട്ട ഇതിഹാസകൃതിയായ രാമായണം ഏഴുകാണ്ഡങ്ങളില്‍ 24000 ശ്ലോകങ്ങളിലായി രചിക്കപ്പെട്ടിരിക്കുന്നു. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം എന്നിങ്ങനെ ഏഴുകാണ്ഡങ്ങള്‍ രാമായണത്തിലുണ്ട്. ഒന്നാമത്തതില്‍ ശ്രീരാമന്റെ ബാലചതിരത്തെയും 2, 3, 4 എന്നിവയില്‍ അതാത് സ്ഥാനത്തുവച്ച് നടന്ന കഥകളെയും അഞ്ചാമത്തേത് സര്‍വവ്യാപിയായി, കഥാസന്ദര്‍ഭത്തിലും സ്വഭാവത്തിലും ഘടനയിലുമുള്ള സൗന്ദര്യത്തെയും ആറാമത് രാമരാവണയുദ്ധത്തിനെയും ഏഴാമത്തേത് തിരിച്ച് അയോധ്യയില്‍ വന്നതിനുശേഷമുള്ള സീതാപരിത്യാഗം, കുശലവോത്പത്തി മുതലായവ സംഭവങ്ങളെയും ആസ്പദമാക്കി യോജിപ്പിച്ചിരിക്കുന്നു. രചിക്കപ്പെട്ട കാലംമുതല്ക്കുതന്നെ മറ്റൊരുകൃതിക്കും ലഭിക്കാത്ത പ്രശസ്തി കൈവരിക്കന് കഴിഞ്ഞതാണ് രാമായണത്തിന്റെ സവിശേഷത. പര്‍വതങ്ങള്‍ ഉയര്‍ന്ന് നില്‍ക്കുകയും നദികള്‍ ഒഴുകുകയും ചെയ്യുന്നിടത്തോളം കാലം ഭൂമിയില്‍ രാമായണം നിലനില്‍ക്കുമെന്ന് വാല്മീകിതന്നെ പറഞ്ഞിട്ടുണ്ട്.
ഉപനിഷത്തുകളും പുരാണങ്ങളും രാമായണ ഭാരത ഇതിഹാസങ്ങളും മിത്രങ്ങളെപ്പോലെ നമുക്ക് ധര്‍മത്തെയും ഹിതത്തെയും ഉപദേശിച്ചുതരുന്നു. സമുദായക്രമം പുലര്‍ത്തുന്നത് ധര്‍മമാണ്. ഇതുതന്നെയാണ് നീതി നിലനിര്‍ത്തുന്നത്. ക്ഷാത്രശക്തിയെ അഥവാ രാഷ്ട്രീയശക്തിയെ നിയന്ത്രിക്കുന്ന പരമശക്തി ധാര്മികനിയമമാണ്. ഈ നിയമം പൂര്‍ണമായി അനുസരിക്കപ്പെടുമ്പോള്‍ വസുധൈവകുടുംബകബോധം തെളിയുന്നു. ധര്‍മം ശീലിക്കുക, അധര്‍മം ഒരിക്കലും പ്രവര്‍ത്തിക്കാതിരിക്കുക. സത്യം പറയുക, അസത്യം ഒരിക്കലും പറയാതിരിക്കുക, അഹന്ത, അസൂയ, അഹംഭാവം, കോപം എന്നിവ ഉപേക്ഷിക്കുക- ഇപ്രകാരമുള്ള സദുപദേശങ്ങള്‍ രാമായണം എന്ന ധാര്‍മിക ഗ്രന്ഥം ശ്രീരാമനിലൂടെ സദാപ്രദാനം ചെയ്യുന്നു. ഭാരതസംസ്കാരത്തെയും ജനജീവിതത്തെയും ഏറ്റവും അധികം സ്വാധീനിച്ച ഗ്രന്ഥമേതെന്ന് ചോദിച്ചാല്‍ വാത്മീകി രാമായണമെന്നും വ്യക്തിയാരെന്ന് ചോദിച്ചാല്‍ ശ്രീരാമനെന്നുമാണ് മറുപടി കിട്ടുന്നത്. ധര്‍മാധര്‍മങ്ങളെ വേര്‍തിരിച്ച് ധര്മമാര്ഗത്തെയും വ്യക്തമാക്കുകയാണ് രാമായണം ചെയ്യുന്നത്. രാമായണത്തിലെ ഓരോ കഥാപാത്രവും സന്ദര്‍ഭമനുസരിച്ച് നമ്മുടെ സംസ്കാരത്തിന്റെ അടിസ്ഥാനശിലകളായ സത്യം, ധര്‍മം, നീതി, ഭൂതദയ തുടങ്ങിയ ഉത്കൃഷ്ഠമൂല്യങ്ങള് പ്രദാനം ചെയ്യുന്നു. രാമന് സൗമ്യനാണ്.സത്യവാനും മിതഭാഷിയുമാണ്. സര്‍വജനങ്ങള്‍ക്കും പ്രിയങ്കരനാണ്. ധര്‍മത്തെ പ്രാണനിലുമധികം കാത്തുസൂക്ഷിക്കുന്നവനുമാണ്. പണ്ഡിതനും വീര്യവാനും അജയ്യനുമാണ്. എങ്കിലും അദ്ദേഹം വിനയാന്വിതനാണ്. ഗുരുജനങ്ങളെ പൂജിക്കുന്നവനും ആരിക്കുന്നവനുമാണ്.സമദര്‍ശിയാണ്. യുവരാജാവായി അഭിഷേകം നടക്കുമെന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ നിലവിട്ട് ആഹ്ലാദിച്ചില്ല. അല്‍പ്പസമയത്തിനുള്ളില്‍ വനത്തില്‍ പോകണമെന്ന് കേട്ടപ്പോള്‍ അതിന് തയ്യാറായി തന്നെ വനവാസത്തിനയയ്ക്കാന്‍ പിതാവിനെ നിര്‍ബന്ധിച്ച കൈകേയിയോട് ദേഷ്യം കാണിച്ചുമില്ല. ഇവിടെ രാമന് മഹത്വത്തിന്റെയും ധര്‍മത്തിന്റെയും മൂര്‍ത്തിമദ്ഭാവമായി ഭവിക്കുന്നു. താന്‍ ജീവനുതുല്യം സ്നേഹിച്ച – ബഹുമാനിച്ച പിതാവിനോടും ധര്മപത്നി സീതയോടും സഹോദരന്മാരായ ലക്ഷ്മണ-ഭരത-ശത്രുഘ്നന്മാരോും പരമഭക്തനായ ഹനുമാനോടും ഗര്വിഷ്ടനായ രാവണനോടും എന്തിനധികം, ശൂര്‍പ്പണഖയോടുപോലും ശ്രീരാമചന്ദ്രന് കാണിച്ച ധാര്‍മികതയുടെ ഔത്കൃഷ്ട്യം വാഗതീതമാണ്.
ഇപ്പോള്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്നവരില്‍ സര്വഗുണപരിപൂര്ണനായി ആരെങ്കിലുമുണ്ടോ എന്ന വാല്മീകിയുടെ ചോദ്യത്തിന് ‘അതേ, ഉണ്ട് – ഇക്ഷ്വാകുവംശത്തില്‍ പിറന്ന രാമന്’ എന്ന നാരദന്റെ ഉത്തരം രാമദേവന്റെ ധാര്‍മികതയുടെ ഔന്നത്യം നമ്മെ ബോധ്യപ്പെടുത്തുന്നു. അദ്ധ്യാത്മരാമായണം ബാലകാണ്ഡത്തില്‍ ഉമാമഹേശ്വരസംവാദത്തില്‍ ഉമ, സ്വഭര്‍ത്താവിനോട് അപേക്ഷിക്കുന്ന ഭാഗം സന്ദര്‍ഭോചിതം തന്നെ-
‘ആകയാല്‍ ഞാനുണ്ടൊന്നു
നിന്തിരുവടിതന്നോ-
ടാകാംക്ഷാപരവശചേതസാ
ചോദിക്കുന്നു
കാരുണ്യമെന്നെക്കുറിച്ചുണ്ടെങ്കി
ലെനിക്കിപ്പോള്
ശ്രീരാമദേവതത്ത്വമുപദേശിച്ചീടണം’
ശ്രീപാര്വതിപോലും അറിയാനാഗ്രഹിച്ചത് ശ്രീരാമദേവതത്വം തന്നെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: