ശബരിമലയില്‍ ക്ഷേത്ര പുനര്‍നിര്‍മാണത്തിനാവശ്യമായ കൃഷ്ണശില പാണ്ടിത്താവളത്തില്‍ നിന്നാണെത്തിച്ചത്. തെങ്കാശി, ചെങ്കോട്ട, നാഗര്‍കോവില്‍, പുളിയന്‍കുടി, മധുര മുതലായ സ്ഥലങ്ങളില്‍നിന്ന് വിദഗ്ധരായ കരിങ്കല്‍പ്പണിത്തൊഴിലാളികളെ കൊണ്ടുവന്നു. മിനുസപ്പെടുത്തിയ കൃഷ്ണശില വിഞ്ചും വയര്‍റോപ്പും ഉപയോഗിച്ച് ക്ഷേത്രമുറ്റത്ത് തൂക്കിയിറക്കും. ശിലകള്‍ കൂട്ടിയിണക്കുമ്പോള്‍ തലനാരില്കൂടുതല് ഇഴയകലം പാടില്ലെന്നായിരുന്നു നിബന്ധന. ഇതിനെല്ലാം മേല്‍നോട്ടം വഹിച്ചത് കല്‍പ്പണി വിദഗ്ധനായ നാഗര്‍കോവില്‍ സ്വദേശി കൃഷ്ണന് ആശാരിയായിരുന്നു.
ഭക്തി നിര്‍ഭരം കര്‍മനിരതം
ക്ഷേത്രമേല്ക്കൂരയ്ക്കാവശ്യമായ തടി അപ്പാച്ചിമേട്ടിലെ തേക്കുമരങ്ങളായിരുന്നു. ക്ഷേത്രദര്ശനത്തിനെത്തിക്കൊണ്ടിരുന്ന അയ്യപ്പഭക്തന്മാരാണ് തടികള്‍ അവിടെനിന്നും ഭക്തിയോടെ ശരണംവിളിച്ച് തിരുനടയില്‍ ചുമന്നെത്തിച്ചത്.
വന്യമൃഗ സങ്കേതമായ ശബരിമലയില്‍ ഏകദേശം 200 പേര് രാത്രിയും പകലും മാറിമാറി പണിയെടുത്തു. സായുധരായ റിസര്‍വ് പോലീസ് കാവല്‍നിന്നു. എഞ്ചിനീയറും തൊഴിലാളികളും പോലീസുകാരും അയ്യപ്പഭക്തരും ഏകോദരസഹോദരങ്ങളായി ജോലിയിലേര്‍പ്പെട്ടു. നിര്‍മാണത്തിനാവശ്യമായ സിമന്റും ഭക്ഷണത്തിനാവശ്യമായ അരിയും മറ്റ് ഭക്ഷണസാധനങ്ങളും കോട്ടയത്തുനിന്ന് വണ്ടിപ്പെരിയാര്‍ വഴിയാണെത്തിച്ചത്. കഠിനമായ ആ ജോലി ഏറ്റെടുത്തുനടത്തിയത് മുസ്ലീം വിശ്വാസികളായ കരാറുകാരായിരുന്നു. ഇതിനായി പ്രത്യേകം പരിശീലിപ്പിക്കപ്പെട്ട കാളകളെയാണ് ചുമന്നെത്തിക്കാന്‍ അവര്‍ ഉപയോഗിച്ചിരുന്നത്.
പ്രധാനമാര്‍ഗം കാനനപാത
ഭട്ടബന്ധം പൂണ്ട ചിന്മുദ്രാങ്കിത യോഗസമാധി പൊരുളെന്നാണ് ശബരീശ ഖ്യാതി. പരശുരാമനാല്‍ പ്രതിഷ്ഠിച്ച ക്ഷേത്രമെന്നും അഗസ്ത്യമുനിയാല്‍ പൂജാവിധികള്‍ കല്‍പ്പിച്ചതെന്നും ഐതിഹ്യം. എരുമേലി, അഴുത, കാളകെട്ടി, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം, പമ്പവഴിയെത്തുന്ന 45 കിലോമീറ്റര്‍ കാനനപാതയാണ് പ്രധാന പരമ്പരാഗതവഴി. കുമളി, ചങ്കറ എസ്റ്റേറ്റ്, ഉപ്പുപാറ, പാണ്ടിത്താവളം വഴിയുള്ള കാട്ടുപാതയും പരമ്പരാഗത പാതയാണ്.
1959- 60ലാണ് മണ്ണാറക്കുളഞ്ഞിപ്ലാപ്പള്ളി-ചാലക്കയം റോഡ് പണിയുന്നത്. 1965ലാണ് കെഎസ്ആര്‍ടിസി ആദ്യമായി സര്‍വീസ് തുടങ്ങിയത്. ഇത് ചാലക്കയം വരെയായിരുന്നു. സന്നിധാനത്ത് ആദ്യം വൈദ്യുതിയെത്തിയത് 1969-70ലാണ്. കൊച്ചുപമ്പയില്‍നിന്ന് 16 കിലോമീറ്റര്‍ വനത്തിലൂടെ ലൈന്‍ വലിച്ചായിരുന്നു ഇത്.
ഭക്തര്‍ക്ക് താമസസൗകര്യം ഒരുക്കാന്‍ നടന് എംഎന്‍ നമ്പ്യാരെ പോലുള്ള പ്രഗല്ഭ വ്യക്തികളായിരുന്നു സന്നിധാനത്ത് ആദ്യം വന്നത്. അദ്ദേഹം 1965ല്‍ തന്റെ കെട്ടിടത്തിന് തറക്കല്ലിട്ടതോടെ ഇത്തരം സംവിധാനങ്ങള്‍ക്ക് തുടക്കമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: