ഇന്ത്യയില്‍ എന്നും അടിച്ചമര്‍ത്തപ്പെട്ട വിഭാഗമാണ് ദളിതര്‍. അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവരെ അധികാരമുപയോഗിച്ച് നിശബ്ദരാക്കുന്ന കാഴ്ചയാണെങ്ങും. കേരളത്തിലേക്ക് വന്നാല്‍ പാലക്കാട് വാളയാറില്‍ പീഡനത്തിന് ഇരയാക്കപ്പെട്ട് ദുരൂഹസാഹചര്യത്തില്‍ മരിച്ച സഹോദരിമാരും അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട മധുവും നീതി നിഷേധത്തിന്റെ ദളിത് ഇരകളാണ്. ഈ പശ്ചാത്തലത്തിലാണ് ദളിതര്‍ക്ക് വേണ്ടി നിലയുറപ്പിച്ച ബിര്‍സാമുണ്ടയുടെ ജീവിതം പ്രചോദനമാകുന്നത്.
ഭാരതവര്‍ഷത്തിലെ വിവിധ പ്രാന്തങ്ങളില്‍ അധിവസിക്കുന്ന ഏതാണ്ട് മുന്നൂറോളം ജനജാതികള്‍ തങ്ങളുടെ ഭരതമാതാവിന്റെ വീരസന്താനങ്ങളെക്കുറിച്ച് ഓര്‍ക്കാന്‍ തുടങ്ങുമ്പോള്‍ സ്വര്‍ണ്ണാക്ഷരങ്ങളില്‍ പരിശോഭിക്കുന്ന പേരാണ് ജനജാതി സഹോദരന് ആദരപൂര്‍വം ബിര്‍സാ ഭഗവാനെന്ന് വിളിച്ച് പോരുന്ന ബിര്സാമുണ്ടയുടേത്. ജനജാതി സമൂഹം ഒന്നുമാത്രമല്ല ഇത്തരം അനേകം രത്നങ്ങളെ രാഷ്ട്രത്തിനുവേണ്ടി നല്‍കിയിട്ടുണ്ട്. ബിര്‍സാമുണ്ടയുടെ ജന്മദിനമായ നവംബര്‍ 15 വനവാസി കല്യാണാശ്രമം രാജ്യം മുഴുവന്‍ വനവാസി ഗൗരവദിനമായാണ് ആചരിച്ചത്.
ഛോട്ടാ നാഗ്പൂരിലെ (ഝാര്‍ഖണ്ഡ്) ഉലിഹാതു ഗ്രാമത്തില്‍ 1875 നവംബര്‍ 15 നായിരുന്നു ബിര്‍സാ മുണ്ടയുടെ ജനനം. അച്ഛന് സുഗുണാമുണ്ടെയും അമ്മ കര്‍മ്മിയും അടുത്ത ഗ്രാമത്തില്‍ പോ
യി കൂലിവേല ചെയ്താണ് ഉപജീവനത്തിന് വഴികണ്ടെത്തിയത്.
ബിര്‍സയുടെ ബാല്യകാലം സാധാരണ ഒരു വനവാസി പയ്യനെപ്പോലെയായിരുന്നു. ബിര്‍സയ്ക്ക് വിദ്യാഭ്യാസം നല്കി സാഹിബ് ആക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. ആയുബഹാത്തുവിലുള്ള അമ്മാവന്റെ വീട്ടിലേക്ക് അയക്കപ്പെട്ട ബിര്‍സാ കന്നുകാലികളെ മേയ്ക്കുന്നതോടൊപ്പം ആചാര്യനായ ജയ്പാല്നാഗില് നിന്ന് അക്ഷരാഭ്യാസവും ഗണിതശാസ്ത്രത്തില്‍ അടിസ്ഥാന വിദ്യാഭ്യാസവും കരസ്ഥമാക്കി. ഇവിടെക്കഴിയുന്ന അവസരത്തില്‍ പാവപ്പെട്ട വനവാസികളെ പഠിപ്പിക്കാനെന്ന വ്യാജേന മതപരിവര്‍ത്തന ശ്രമങ്ങളിലേര്‍പ്പെട്ടിരുന്ന ഒരു ക്രിസ്ത്യന്‍ പ്രചാരകനെ പരിചയപ്പെട്ടു. പാതിരിമാരെ ഉപയോഗിച്ച് വനവാസികളുടെ ഇല്ലായ്മയേയും ലളിതജീവിതത്തെയും ചൂഷണം ചെയ്ത് അവരെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം നടത്തുകയായിരുന്നു ബ്രിട്ടീഷുകാര്‍ ചെയ്തുപോന്നത്.
ബിര്‍സായുടെ പ്രാഥമിക വിദ്യാഭ്യാസം ബുര്‍ജു മിഷന് സ്കൂളിലായിരുന്നു നടന്നത്. തുടര്‍ന്ന് പഠിത്തത്തിനായി ചായ്ബാസയിലുള്ള ലൂഥറേന്‍ മിഷന് സ്കൂളില്‍ ചേര്‍ന്നെങ്കിലും അവിടെവച്ച് ബിര്‍സയുടെ കുടുമ അവര്‍ മുറിച്ചുമാറ്റി. ഇത് അദ്ദേഹത്തിന്റെ മനസ്സിനെ പിടിച്ചുലച്ചു. പിന്നീട് അവിടെ പഠിക്കാന്‍ കൂട്ടാക്കാതെ ബിര്‍സ വീട്ടിലേക്ക് മടങ്ങി.
1891 ല്‍ ചായ്ബാസയില്നിന്ന് മടങ്ങിയെത്തിയ ബിര്‍സാ ബന്ദ്ഗാവിലേയ്ക്കാണ് പോയത്. അവിടെയാണദ്ദേഹം ബ്രാഹ്മനിഗ്രാമത്തിലെ വൈഷ്ണവ ധര്മ്മാവലംബിയായ ആനന്ദ് പാണ്ഡെയുമായി സമ്പര്‍ക്കത്തിലായി. അദ്ദേഹം ബിര്‍സയ്ക്ക് കഥകള്‍ പറഞ്ഞുകൊടുത്തു. ഇതോടൊപ്പം തന്നെ ചൈതന്യ മഹാപ്രഭുവിന്റെ ശിഷ്യന്മാരുമായി സമ്പര്‍ക്കത്തില്‍ വന്നതോടെ അവരുടെ ഭജനകീര്‍ത്തനങ്ങള്‍ ബിര്‍സയെ ഒരുപാട് സ്വാധീനിച്ചു. തങ്ങളുടെ പാരമ്പര്യം, ധര്‍മ്മം, സംസ്കാരം മുതലായ വിഷയങ്ങളില്‍ അദ്ദേഹത്തിന് വേണ്ടത്ര അറിവ് ലഭ്യമായി. ബിര്‍സാ മാംസാഹാരം പൂര്‍ണ്ണമായും ഉപേക്ഷിച്ചു. പൂണൂല് ധരിച്ച് ശിരസ്സില്‍ വെളുത്ത തലപ്പാവ് അണിയാന്‍ തുടങ്ങി. ഇതാണ് പിന്നീട് ബിര്‍സാ സമ്പ്രദായം എന്ന പേരില്‍ അറിയപ്പെട്ടത്. വളരെയധികം പേര് അദ്ദേഹത്തിന്റെ അനുയായികളായി. അങ്ങനെ അത് വലിയൊരു ജനകീയപ്രക്ഷോഭമായി രൂപാന്തരപ്പെട്ടു.
ബിര്‍സാ തങ്ങളുടെ പരിപാടികള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും കൃത്യമായ രൂപംനല്‍കിത്തുടങ്ങി. അദ്ദേഹം മുണ്ടാ യുവാക്കന്മാരുടെ ഒരു സംഘത്തെ തയ്യാറാക്കി. സാമൂഹിക പരീക്ഷണത്തോടൊപ്പം രാഷ്ട്രീയ മുതലെടുപ്പിന് വിരുദ്ധമായും ജനമനസ്സിനെ തയ്യാറാക്കിയെടുക്കാന്‍ അദ്ദേഹം ശ്രമിച്ചു. അക്കാലത്തെ പാതിരിമാരുടെയും, ബ്രിട്ടീഷ് അധികാരികളുടെയും ഉപദേശമനുസരിച്ച് ഭൂവുടമകള്‍ വനവാസികളുടെ മേല്‍ അത്യാചാരം നടത്തുക പതിവായിരുന്നു. ബിര്‍സാ ഈ ഗൂഢാലോചനകള്‍ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിച്ചു. ഇംഗ്ലീഷുകാരെ എതിര്‍ക്കുന്നതിന് മുന്നോട്ടുവരാന്‍ അവരോടാഹ്വാനം ചെയ്തു. ചല്‍കദ് എന്ന ഗ്രാമത്തില്‍ അദ്ദേഹം നടത്തിയ ഐതിഹാസിക പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഇപ്രകാരമാണ്. ബ്രിട്ടീഷ് ഭരണാധികാരികളും വെള്ളക്കാരായ പാതിരിമാരും ചേര്‍ന്ന് ഈ ദേശത്തെ തകര്‍ക്കാന്‍ രണ്ടും കല്‍പ്പിച്ചിറങ്ങിയിരിക്കുകയാണ്. രണ്ടുപേരുടെയും തൊപ്പികളൊന്നാണ്. ലക്ഷ്യമൊന്നാണ്. അവര്‍ നമ്മുടെ രാഷ്ട്രത്തിനുമേല്‍ ആധിപത്യം ഉറപ്പിക്കാനാഗ്രഹിക്കുന്നു. അതിനു മുന്‍പ് അവര്‍ നമ്മുടെ ധര്‍മ്മാനുഷ്ഠാനങ്ങളെ മാറ്റിമറിച്ച് ക്രിസ്തു മതം അടിച്ചേല്പ്പിക്കാനാഗ്രഹിക്കുന്നു. അവര്‍ നമ്മുടെ പവിത്രമായ പൂജാ സ്ഥലങ്ങളെയും, മഠമന്ദിരങ്ങളേയും ദിനംപ്രതി നശിപ്പിച്ചുകൊണ്ടിരിക്കയാണ്. നമ്മുടെ പേരും വസ്ത്രരീതിയും നമ്മുടെ വൈവിധ്യത്തെ ഒന്നടങ്കം ഇല്ലാതാക്കിയേ അടങ്ങൂ. ഇത് അവര്‍ തുടരുകയാണെങ്കില്‍ ആദിവാസി സമൂഹത്തിന്റെ നിലനില്‍പ്പ് ഈ ലോകത്തില്‍നിന്ന് എന്നന്നേക്കുമായി തുടച്ചുനീക്കപ്പെടും.
ബിര്‍സയുടെ ഈ ശംഖനാദം കേട്ട് ജനജാതി യുവാക്കന്മാര് ഉണര്‍ന്നെഴുന്നേറ്റു. ചല്‍കദ് ഗ്രാമത്തില്‍തന്നെ ആശ്രമവും ആരോഗ്യനികേതനും വിപ്ലവ കേന്ദ്രവും സ്ഥാപിച്ചു. ജനങ്ങള്‍ കൂട്ടംകൂട്ടമായി ചല്ക്കദില് വന്നുതുടങ്ങി. പ്രതിഷേധ പ്രകടനത്തിന്റെ ആദ്യചരണമെന്ന നിലയില്‍ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചു. ബിര്‍സയെ ‘ധരിത്രിയിലെ ദൈവം’ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി.
ജനങ്ങള്‍ക്കിടയില്‍ ബിര്സയ്ക്കുള്ള സ്വാധീനം തിരിച്ചറിഞ്ഞ ക്രിസ്ത്യന്‍ മിഷനറിമാര്‍ അദ്ഭുതപ്പെട്ടു. ബ്രിട്ടീഷുകാര്‍ക്കെതിരെ വനവാസികളെ പ്രക്ഷോഭത്തിനിറക്കുന്ന ഒരു ഹിന്ദുരാജാവ് ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നുവെന്ന് അവര്‍ മനസ്സിലാക്കി. ബ്രിട്ടീഷ് ഭരണകൂടം ബിര്‍സയെ അറസ്റ്റു ചെയ്യാന്‍ കല്‍പ്പന പുറപ്പെടുവിച്ചു. പോലീസ് അദ്ദേഹത്തെ പിടിക്കാനായി ചല്ക്കദ് ഗ്രാമത്തിലെത്തി. എന്നാല്‍ ഗ്രാമവാസികളുടെ ശക്തമായ ചെറുത്തുനില്‍പ്പ് തോക്കുധാരികളായ പോലീസുകാരെ അമ്പരപ്പിച്ചു. അവര്‍ അറസ്റ്റ് ചെയ്യാതെ തിരിച്ചുപോയി. 1895 ആഗസ്റ്റ് 25 ന് ബിര്‍സയെ കെണിയില്പ്പെടുത്തുന്നതില് ബ്രിട്ടീഷ് പോലീസ് വിജയിച്ചു. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ഹജാരിബാഗ് ജയിലിലടച്ചു. 1897 നവംബര്‍ 30 ന് ബിര്‍സാ ജയില്‍മോചിതനായി. ആ സമയത്ത് മുഴുവന്‍ മേഖലയിലും സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതാന്‍ ജനം സന്നദ്ധരായിക്കഴിഞ്ഞിരുന്നു. അമ്പും വില്ലും ഉപയോഗിച്ച് പോരാടാനുള്ള തയ്യാറെടുപ്പ് നടന്നുവന്നു. ബ്രിട്ടീഷുകാരുടെ കയ്യാളന്മാരായ ഭൂവുടമകള്‍ക്ക് കരം കൊടുക്കരുതെന്നും അവരുടെ അതിക്രമത്തെ നിര്‍ത്തലാക്കണമെന്നും ഇംഗ്ലീഷുകാരും മിഷണറിമാരും ഇന്ത്യ വിട്ടുപോകണമെന്നും ഉള്ള വാദം വേണ്ടത്ര ശക്തിപ്പെട്ടു തുടങ്ങി.
1900 ജനുവരി 9 ന് ബിര്‍സാ ജോജുഹാത്തുവിനടുത്തുള്ള ഡോബാരി പര്‍വ്വതത്തില്‍ ഒരു സഭ വിളിച്ചുകൂട്ടി. നെറ്റിത്തടത്തില്‍ ചന്ദനക്കുറിയണിഞ്ഞ്, കൈയില്‍ വെളുത്തതും ചുവന്നതുമായ പതാകകള്‍ ഏന്തിക്കൊണ്ട് അവരവിടെ ഒത്തുചേര്‍ന്നു. വെളുത്ത പതാക പരിശുദ്ധിയുടെയും ചുവപ്പു പതാക ചൂഷണത്തിനും അനീതിക്കും എതിരായ പ്രതിഷേധത്തിന്റെയും വിപ്ലവത്തിന്റെയും പ്രതീകമായിരുന്നു. കമ്മീഷണര്‍ സ്ട്രീറ്റ് ഫീല്‍ഡിന് വിവരം കിട്ടിയപ്പോള്‍ അയാള്‍ പര്‍വ്വത പ്രദേശത്തെ ഒന്നടങ്കം വളഞ്ഞു. പ്രക്ഷോഭകാരികള്‍ക്കെതിരെ കണ്ണില്‍ ചോരയില്ലാതെ പരക്കെ വെടിയുതിര്‍ത്തു. മറുഭാഗത്ത് കല്ലും അമ്പും വില്ലുമാണ് തുണയായിരുന്നത്. ആയിരക്കണക്കിനാളുകളുടെ രക്തത്തില്‍ പര്‍വതം ചുവപ്പുനിറമായി. ഡോബാരി പര്‍വ്വതത്തില്‍ ഇംഗ്ലീഷുകാരുടെ അടിച്ചമര്‍ത്തലിന്റെ ഭീകരത ജാലിയന്‍വാലാബാഗില്‍നിന്ന് ഒട്ടും കുറവായിരുന്നില്ല. അവസാനം ഇംഗ്ലീഷുകാര്‍ പര്‍വ്വതം പിടിച്ചടക്കി. എന്നാല്‍ മോചനത്തിന്റെ നായകനായ ബിര്‍സയെ പിടികൂടാന്‍ സാധിച്ചില്ല.
ബിര്‍സയെ അറസ്റ്റു ചെയ്യാനായി ”ബീറ്റ് ആന്‍ഡ് സേര്‍ച്ച്” ഓപ്പറേഷന് നടത്താന്‍ വിളംബരം പുറപ്പെടുവിച്ചു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് 500 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ബിര്‍സയെക്കുറിച്ചുള്ള വിവരം തേടി വളരെ ക്രൂരമായി ജനങ്ങളെ അടിച്ചവശരാക്കുകയും പീഡിപ്പിക്കുകയും ചെയ്തു. അവസാനം ഫെബ്രുവരി മൂന്നാം തീയതി രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ ബന്ദ്ഗാവില്‍ വച്ച് അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ അറസ്റ്റിനെക്കുറിച്ചുള്ള വിവരം കാട്ടുതീപോലെ പരന്നു. എല്ലാ മേഖലയിലും പ്രതിഷേധാഗ്നി പരന്നു. 1900ജൂണ്‍ 9 ന് ബിര്‍സാ മുണ്ട ദുരൂഹ സാഹചര്യത്തില്‍ റാഞ്ചി ജയിലില്‍ വച്ച് മരണപ്പെട്ടു.
വയറിളക്കം ബാധിച്ചാണ് മരണപ്പെട്ടതെന്ന് പറഞ്ഞെങ്കിലും വിഷംകൊടുത്തു കൊന്നതാവാനാണ് സാദ്ധ്യത. ആരേയും അറിയിക്കാതെ ഒരു അഴുക്കുചാലിന് സമീപം അദ്ദേഹത്തിന്റെ മൃതശരീരം ദഹിപ്പിക്കുകയായിരുന്നു.
ക്രിസ്ത്യന്‍ മിഷനറിമാര്‍ മതപരിവര്‍ത്തനത്തിലൂടെ ജനജാതികളുടെ പരമ്പരാഗതമായ സംസ്കാരത്തെ ഇല്ലായ്മ ചെയ്യുന്നതിനുള്ള തന്ത്രങ്ങള്‍ നിരന്തരം തുടര്‍ന്നുവരുന്നു. എന്നാല്‍ അതിനെ ചെറുക്കാനുള്ള ശ്രമവും ഒരിക്കലും അവസാനിക്കാതെ ഇന്നും തുടരുന്നു. ഒരു ദീപത്തില്‍നിന്ന് മറ്റൊന്ന് എന്ന നിലയില്‍ ദീപനിരകള്‍ പ്രശോഭിതമായാല് കറുത്തരാത്രിയിലെ അന്ധകാരം തനിയെ നീക്കം ചെയ്യപ്പെടുമെന്നുറപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: