മൂന്നാം അദ്ധ്യായം നാലാം പാദം
സര്വാപേക്ഷാധികരണം
ഇതില്‍ രണ്ട് സൂത്രങ്ങളുണ്ട്
സൂത്രം – സര്വാപേക്ഷാ ച യജ്ഞ ആദിശ്രുതേരശ്വവത്
ആത്മവിദ്യയുണ്ടാവാന് എല്ലാ ആശ്രമധര്മ്മങ്ങളുടേയും ആവശ്യകതയുണ്ട്. യജ്ഞം, ദാനം മുതലായവ വിധിക്കുന്ന ശ്രുതികള്‍ കൊണ്ട് അത് വ്യക്തമാണ്. ഇവയെ കുതിരയെ പോലെ കാണണം.
ജ്ഞാനത്തെ നേടാന്‍ എല്ലാ ആശ്രമ കര്‍മ്മങ്ങളുടേയും ആവശ്യമുണ്ട് എന്നതാണ് അടുത്തത്.
ബൃഹദാരണ്യകത്തില്‍ ‘തമേതം വേദാനുവചനേന…… തപസാ/നാശ കേന’
ഈ ആത്മാവിനെ ബ്രാഹ്മണര്‍ വേദാനുവചനം കൊണ്ടും യാഗത്താലും തപസ്സിനാലും വിഷയവിരക്തി കൊണ്ടും അറിയാനാഗ്രഹിക്കുന്നു എന്ന ശ്രുതി വാക്യം വിദ്യോത്പത്തിയ്ക്ക് യജ്ഞം മുതലായവ ആവശ്യമെന്ന് കാണിക്കുന്നു.
യജ്ഞം മുതലായവ ചെയ്യുന്നത് ആത്മജ്ഞാന ഇച്ഛയെ ജനിപ്പിക്കുന്നുവെന്ന് പറയാം.
യജ്ഞമെന്നത് ബ്രഹ്മചര്യം തന്നെയാണെന്ന യജ്ഞസ്തുതിയും വിദ്യയുടെ വിഷയത്തില്‍ യജ്ഞവും സാധനമാണെന്ന് വ്യക്തമാക്കുന്നു.
കഠോപനിഷത്തിലെ ‘സര്വേവേദാ യത്പദമാമനന്തി തപാം സി സര്‍വാണി ച യദ് വദന്തി യദിച്ഛന്തോ ബ്രഹ്മചര്യം ചരന്തി തത്തേ പദം സംഗ്രഹേണ ബ്രവീമി’ എല്ലാ വേദങ്ങളും ഏതൊരു സ്ഥാനത്തെ പറയുന്നുവോ എല്ലാ തപസ്സുകളും ഏതൊന്നിനെ ലക്ഷ്യമാക്കി പറയുന്നുവോ ഏതൊന്നിനെ ആഗ്രഹിച്ചാണോ ബ്രഹ്മചര്യം അനുഷ്ഠിക്കുന്നത് ആ സ്ഥാനത്തെ ഞാന്‍ ചുരുക്കി പറയാമെന്ന് ശ്രുതി ആണയിടുന്നു.
ഇത് കാണിക്കുന്നത് ആശ്രമ കര്‍മ്മങ്ങളെല്ലാം വിദ്യയെ സാധിപ്പിക്കാനുള്ള സാധനങ്ങളായിട്ടാണ്. ജ്ഞാനത്തിന് തടസ്സമായി നില്ക്കുന്ന ചിത്തദോഷങ്ങളെ നശിപ്പിക്കുന്നതാണ് കര്‍മ്മങ്ങള്‍. അങ്ങനെ അവ ജ്ഞാനത്തിന് സാധനമാകുന്നു. കുതിരയെ പോലെ എന്ന ഉപമ കര്‍മ്മത്തിന്റെ യോഗ്യതയെ കാണിക്കാനാണ്.
കുതിരയെ അതിന്റെ യോഗ്യത കണക്കിലെടുത്ത് തേര് വലിക്കാനും മറ്റുമുള്ള കേമമായ കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. കുതിരയെ നിലം ഉഴുവാനോ മറ്റോ ഉപയോഗിക്കുന്നില്ല.
അത് പോലെ കര്‍മ്മഫലം ശ്രഷ്ഠമായ ജ്ഞാനലബ്ധിയ്ക്കായാണ് ഉപയാഗിക്കുന്നത്.
എല്ലാ കര്‍മ്മങ്ങളും ബ്രഹ്മവിദ്യാ പ്രകാശനത്തിനുള്ളതാണ്. പരമപദപ്രാ
പ്തിയെ വിദ്യകൊണ്ട് മാത്രമേ നേടാനാകൂ. കുതിരയെ സവാരിക്ക് ഉപയോഗിക്കാമെങ്കിലും മാളികയുടെ മുകളില്‍ കയറ്റാന്‍ പറ്റാത്തതുപോലെ കര്‍മ്മം വിദ്യാ പ്രാപ്തിയ്ക്ക് പറ്റുമെങ്കിലും മോക്ഷത്തിന് കാരണമാകില്ല.
സൂത്രം ശമദമാദ്യുപേതഃ സ്യാത്തഥാപി തു തദ്വിധേസ്തദംഗതയാ തേഷാമവശ്യാനുഷ്ഠ യത്വാത്
അപ്രകാരമാണെങ്കിലും ശമം, ദമം മുതലായ ഗുണങ്ങളുള്ളവനായിരിക്കണം. എന്തെന്നാല്‍ ആ വിധി വിദ്യയുടെ അംഗമായതിനാലും അവ അവശ്യം അനുഷ്ഠിക്കേണ്ടവയായതിനാലുമാണ്.
ശമം മുതലായവയുടെ അനുഷ്ഠാനം തീര്‍ച്ചയായും ചെയ്യേണ്ടവയാണ്.
യജ്ഞം മുതലായ കര്‍മ്മങ്ങള്‍ വിദ്യയുടെ അംഗങ്ങളല്ല. വിദ്യയെ സ്തുതിക്കാന്‍ വേണ്ടി പറഞ്ഞിട്ടുള്ളവയാണ്. എന്നാല്‍ വിദ്യാര്‍ഥികള്‍ ശമം, ദമം, ഉപരതി, തിതിക്ഷ, ശ്രദ്ധ, സമാധാനം എന്നീ ഗുണങ്ങളുള്ളവരാകണം. കാരണം അവ വിദ്യയുടെ അംഗങ്ങളായി വിധിച്ചിട്ടുള്ളവയാണ്.
ശ്രുതി ശമം മുതലായവയെ ജ്ഞാനാംഗങ്ങളായി വിധിച്ചിട്ടുണ്ട്. അവയെ വേണ്ടപോലെ അനുഷ്ഠിക്കണം.
ഇവ വിദ്യാപ്രാപ്തിക്കുള്ള സാധനങ്ങളാണ്. പരമ
പുരുഷാര്‍ത്ഥത്തെ നേടിത്തരുന്ന ശമം മുതലായവയെ ഉപേക്ഷിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: