വനത്തിനുള്ളില്‍ പ്രകാശജാലങ്ങളെത്തുന്നതേയില്ല. അതിന്റെ ഉള്‍ഭാഗം ഇരുട്ടുകൊണ്ട് മൂടിയതാണ്. പലപല ജീവികളുടെയും മൃഗങ്ങളുടെയും ആവാസകേന്ദ്രമാണിത്. ഇതിനുള്ളില്‍ അവ സൈ്വരവിഹാരം ചെയ്യുന്നു. നമ്മള്‍ക്ക് എന്തു വിചാരിച്ചാലും അതിനുള്ളിലേയ്ക്ക് പ്രവേശിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍, ഇതിന്റെ അന്തര്‍ഭാഗത്തുകൂടി സഞ്ചരിച്ചാല്‍ മൂകാംബികാ ക്ഷേത്രത്തിലെത്താമെന്നു കേട്ടിട്ടുണ്ട്. സാധിക്കുമെങ്കില്‍ യോഗികള്‍ക്കുമാത്രമേ അതു സാദ്ധ്യമാവൂ എന്നാണ് മനസ്സിലാക്കേണ്ടത്. പ്രകൃതിയിലെ ഇത്തരം കാഴ്ചകളും അനുഭവങ്ങളും നമുക്കു നല്കുന്ന ആ ഏകസ്വരൂപന്റെ പാദങ്ങളില്‍ പ്രണമിക്കാന്‍ മാത്രമേ നമുക്കു സാധിക്കൂ.
ചിലപ്പോള്‍ താമസിക്കുന്നത് സര്വ്വജ്ഞപീഠത്തിലായിരിക്കും. സര്‍വ്വജ്ഞപീഠത്തിന്റെ സ്വഭാവമെല്ലാം നേരത്തെ പറഞ്ഞതാണല്ലോ? അവിടെ അതിന്റെ പിന്നിലായിട്ട് അടുപ്പുണ്ടാക്കി ചായയോ മറ്റോ ഉണ്ടാക്കും. അടുപ്പില്‍ തീ പിടിപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. വിറകുകളെല്ലാം കോടമഞ്ഞിന്റെ സ്പര്‍ശത്താല്‍ ആര്‍ദ്രമായിരിക്കുന്നു. അതിലേയ്ക്ക് തീ പ്രവേശിക്കാന്‍ ബുദ്ധിമുട്ടാണ്. ചെറിയ ഞിള്ളിക്കമ്പുകളും മറ്റുമുപയോഗിച്ച് ഊതി ഊതി പിടിപ്പിക്കണം. ചായയുണ്ടാക്കി എല്ലാവരുടെയും മുമ്പിലെത്തിക്കുമ്പോഴേക്കും ചൂട് പാകത്തിനായിക്കിട്ടും. ചിലര്‍ ആ ഒറ്റ മുറിയ്ക്കുള്ളിലും മറ്റു ചിലര്‍ ചെവിയും മൂക്കും മൂടുമാറ് തൊപ്പിയണിഞ്ഞ് കോട മുറിച്ചുകടന്നുകൊണ്ട് അവിടവിടെയായി ഉലാത്തുന്നുണ്ടാവും. ചിലപ്പോള്‍ ചര്‍ച്ചകളും മറ്റുമായിരിക്കും. ശ്രീമദാദി ശങ്കരാചാര്യ സ്മരണയും അംബാകടാക്ഷവും വഴിഞ്ഞൊഴുകുന്ന പ്രദേശമാണിത്.
നിര്‍മ്മല സാന്ദ്രമായ ഈ പുണ്യഭൂമി തപസ്വികള്‍ക്കും സാധകര്‍ക്കും ഏറെ പ്രാധാന്യമുള്ളതാണ്. സര്‍വ്വജ്ഞപീഠത്തില്‍ കുറച്ച് പേര്‍ക്ക് ഇരുന്ന് സാധനചെയ്യാം. ആ പ്രദേശത്തിന്റെ അങ്ങോട്ടുമിങ്ങോട്ടുമുള്ള പല ഭാഗത്തേയ്ക്കും ശ്രദ്ധിച്ചാല്‍ താപസന്മാര് തപസ്സുചെയ്യുന്നതു കാണാം. മരങ്ങളുടെ ചുവട്ടിലും പാറയിടുക്കുകളിലും മററും വളരെക്കാലം തപസ്സനുഷ്ഠിക്കുന്നവരുണ്ട്. അവിടെ ഒന്നു ശാന്തമായിരിക്കുക എന്നതുതന്നെ ഒരു സാധനയാണ്. നമ്മുടെ ആര്‍ഷപരമ്പര നമുക്ക് തന്നുപോയിട്ടുള്ള മൂല്യങ്ങള്‍ സാധനയിലൂടെയും ആചാരാനുഷ്ഠാനങ്ങളിലൂടെയും സ്വാദ്ധ്യായങ്ങളിലൂടെയും സത്കര്മ്മപരതയിലൂടെയും തന്നിലേയ്ക്കാവാഹിക്കുകയും അതു സമൂഹത്തിനു വെളിച്ചം പകരുന്നതിനുപകരിക്കുയും ചെയ്യേണ്ടതാണ്. എന്നാല്‍ ഈ മനുഷ്യജന്മം കൃതാര്‍ത്ഥമായി; ധന്യമായി.
വെറെ പല സ്ഥലത്തും മാറി മാറി താമസിക്കും. സഞ്ചാരികളുടെ ബാഹ്യ ഇടപെടലുകളില്‍നിന്നും ഒഴിഞ്ഞുമാറുന്നതിനായി താമസത്തിനു പുതിയ സ്ഥലം കണ്ടുപിടിച്ചിരിക്കുന്നു. ഗണപതി ഗുഹയില്‍നിന്നും പുറപ്പെട്ടു സര്വ്വജ്ഞപീഠത്തിലേയ്ക്കുള്ള വഴിയില്‍ ഇരുമ്പയിര് കുഴിക്കാന്‍ പാകപ്പെടുത്തിയ സ്ഥലത്തിനു മുകളിലായി ഗിരിയുടെ മുനമ്പില്‍ ഒരു ഗുഹയുണ്ട്. ചുറ്റും കുറ്റിച്ചെടികളും കാടുകളും. തീര്‍ത്തും കടുപ്പമുള്ള ചെങ്കല്ലാണ് ഗുഹയുടെ ഭാഗങ്ങളിലൊക്കെയും. എല്ലാവരും ഭാണ്ഡങ്ങളും അത്യാവശ്യത്തിനുള്ള വെള്ളവുമായി അവിടെയെത്തി. കാടുപടലുകള്‍ നിറഞ്ഞിരിക്കുന്ന ഗുഹാന്തര്ഭാഗവും മുന്‍ഭാഗവും അടിച്ചുവാരി വൃത്തിയാക്കി. കൂടെ കരുതിയ ചണച്ചാക്കുകളും മറ്റും കീറി അതിനകത്ത് പുറത്തേയ്ക്ക് നീട്ടി വിരിച്ചു. സുഖമായി ഇരിക്കാനും കിടക്കാനും പറ്റും. ഞങ്ങള്‍ കുറെ പേരുണ്ട്. എല്ലാവരും ഒരുമയോടെ സഹകരിച്ചാണ് പെരുമാറുക. ഗുഹയ്ക്കുള്ളില്‍ ചുരുണ്ടുകൂടി വളഞ്ഞുതിരിഞ്ഞ് കിടന്നുറങ്ങും. ചിലരുടെ തലമാത്രം ഗുഹയ്ക്കുള്ളിലും ഉടലും കാലുകളും പുറത്തേയ്ക്ക് നീട്ടിവെയ്ക്കുകയും ചെയ്യും. അത്രയ്ക്കേ സ്ഥലമുള്ളു. ഇവിടെയെല്ലാം ഞങ്ങളുടെകൂടെ മെഴുകുതിരി വെട്ടം മാത്രമേയുള്ളു. കോടയുള്ളതിനാല് കത്താനും പ്രയാസമാണ്. അവിടെ പുറത്ത് അടുപ്പുകൂട്ടി ചില്ലിക്കമ്പുകള്‍ പെറുക്കി തീക്കത്തിച്ച് കഞ്ഞിയും ചായയും മറ്റും ഉണ്ടാക്കും. കൂടെ തീ കായുകയും ചെയ്യും. എല്ലാവരും സംതൃപ്തരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: