മാതൃ-പുത്രബന്ധം കഴിഞ്ഞാല്‍ ഏറെ ഉദാത്തമായതാണ് ഗുരു-ശിഷ്യബന്ധം. ഇതു ലഭിക്കുകയെന്നതോ, വിരളവും. മുജ്ജന്മത്തിലോ ഈ ജന്മത്തിലോ സാധനയിലൂടെയും സത്കര്‍മ്മങ്ങളിലൂടെയും നേടിയെടുക്കുന്ന പരിപക്വമായ മനസ്സിലേ ഗുരുവിനെത്തേടിയുള്ള യാത്രയ്ക്ക് ഇച്ഛയുണ്ടാവൂ. അങ്ങനെ ദൃഢമായ ഇച്ഛയും ഗുരുവിലും ശാസ്ത്രത്തിലുമുള്ള അദമ്യമായ ശ്രദ്ധാ-ഭക്തികളും സദ്ഗുരുപ്രപ്തിക്ക് കാരണഭൂതമാകും, അതു സംഭവിച്ചേ പറ്റൂ.
പല മേഖലയെയും സ്പര്‍ശിക്കും സംസാരം. നമ്മെ പരീക്ഷിക്കാനും മറ്റും സംസാരമുണ്ടാകും. അപ്പോഴാണ് മാനസസരസ്സിലെ അരയന്നത്തെപ്പോലെ നമ്മുടെ മനസ്സും വാക്കും വകതിരിവോടെ പെരുമാറേണ്ടത്. ഇതൊരു പരീക്ഷണമാണ്. നമുക്കു പഠിക്കാന്‍ ഏതു നിമിഷവും ഉണര്‍ന്നിരിക്കേണ്ടതുണ്ട്. ജാഗ്രതയോടെ എല്ലാത്തിനെയും വീക്ഷിച്ചുകൊണ്ടേയിരിക്കണം. ജീവിതയാത്രയില്‍ അലസമായി കുറച്ചൊന്ന് ഉറങ്ങിപ്പോയാല്‍ മതി പല മൂല്യങ്ങളും നഷ്ടമാവും. തന്നില്‍ രൂപംകൊള്ളുന്ന പാത്രത്വം തെളിമയോടെയും വിശാലമായും സൂക്ഷിച്ചു പരിപാലിച്ചാല്‍ അറിവിന്റെയും അനുഗ്രഹത്തിന്റെയും അക്ഷയഖനി അതില്‍ വന്നുചേരും.
പിന്‍സീറ്റിലിരിക്കുന്നവര്‍ നിദ്രാദേവിയുടെ അനുഗ്രഹാശിസുകളോടെ ആനന്ദാനുഭവത്തിലാറാടുകയായിരിക്കും, കുംഭകര്‍ണ്ണനെ വെല്ലുന്ന താളബന്ധിതമായ കൂര്‍ക്കംവലി ഉച്ചത്തില്‍ നിര്‍ഗമിക്കുന്നു. യാമങ്ങളില്‍നിന്ന് യാമങ്ങളിലേയ്ക്കുള്ള യാത്രയാണ്. അത് അറിഞ്ഞോ അറിയാതെയോ സ്വാഭാവികമായി സംഭവിച്ചിരിക്കും. അതാണ് യാഥാര്‍ത്ഥ്യം.
യാമങ്ങള്‍ നീണ്ടുപോകുമ്പോഴും യാത്ര തുടരുകയാണ്. ഇടയ്ക്ക് നിര്‍ത്തും. കട്ടന്‍ ചായയോ കാപ്പിയോ മറ്റോ കുടിക്കും. ഈ സമയത്തുള്ള കട്ടന്‍ ചായ കുടി ഒരു നവോന്മേഷത്തെ പ്രദാനം ചെയ്യും. കുറച്ചു സമയം അവിടവിടെ നടക്കും. പാതിരാത്രിയില്‍ വിജനമായ രാജപാതയിലൂടെ അതിവേഗം ചൂളമടിച്ചു പായുന്ന കൂറ്റന്‍ ചരക്കു വാഹനങ്ങളെയും മറ്റു നാല്ച്ചക്ര വാഹനങ്ങളെയും വീക്ഷിക്കും. അപൂര്‍വ്വമായേ ഇത്തരം കാഴ്ചകള്‍ സാദ്ധ്യമാവൂ. പുറത്തിറങ്ങിയപ്പോഴേ വാഹനങ്ങളുടെ വേഗം മനസ്സിലാവുന്നുള്ളൂ. അകത്തിരിക്കുമ്പോള്‍ ആ വാഹനത്തിന്റെ വേഗം മനസ്സിലാവുന്നില്ല. ഇതാണ് വസ്തുത. ഇതെല്ലാം നോക്കി രസിക്കുന്നുണ്ടാവും രാവിന്റെ അധിപന് മേലെ ആകാശത്തിലെ മണിമാളികയില്‍നിന്ന്. രാത്രിയില്‍ ഉണര്‍ന്നിരിക്കുന്ന ചന്ദ്രതാരകങ്ങള്‍ മിന്നിത്തിളങ്ങി നൃത്തച്ചുവടുകള്‍ വെയ്ക്കുന്നു. അതിനു അകമ്പടി സേവിച്ചുകൊണ്ട്, ചീവീടുകള്‍ താളലയങ്ങള്‍ സൃഷ്ടിക്കുന്നു. കുടജാദ്രിയുടെ നെറുകയില്‍ നിന്നും ഔഷധച്ചെടികെള തഴുകി പൂര്‍ണ്ണാരോഗ്യവതിയായി പ്രസരിപ്പോടെ മന്ദംമന്ദമായൊഴുകി സമതലത്തിലൂടെ താളരാഗനിബദ്ധമായി കല്ലോലിനികള്‍ മൃദുസംഗീതം പൊഴിച്ച് കൊല്ലൂര്‍ മൂകാംബികാ ദേവിയുടെ സ്തുതിഗീതങ്ങള്‍ പാടുകയാണ്. സൗപര്‍ണിക അവിടെനിന്നും അറബിക്കടലിനെ ലക്ഷ്യമാക്കി കുന്ദാപുരത്തേക്കു ഒഴുകുന്നു. ഈ പുണ്യനദിക്ക് സൗപര്‍ണിക എന്നു പേരു സിദ്ധിച്ചതിന്റെ പിന്നില്‍ ഒരൈതിഹ്യമുണ്ട്. സുപര്ണന് എന്നു പേരുള്ള ഗരുഡന് തന്റെ മാതാവ് വിനുതയുടെ സങ്കടമോചനത്തിനുവേണ്ടി നദീതീരത്തു തപസ്സുചെയ്യുകയും ദേവിയെ പ്രീതിപ്പെടുത്തുകയും ചെയ്തു എന്നാണ് ഐതിഹ്യം. സന്തുഷ്ടയായ ദേവിയോട് തന്റെ പേരില്‍ ഈ നദി അറിയപ്പെടണമെന്ന് ഗരുഡന് ആവശ്യപ്പെട്ടതിന്റെ ഫലമായി ഈ നദിക്ക് സൗപര്‍ണിക എന്ന പേരു സിദ്ധിച്ചു എന്നുമാണ് ഐതിഹ്യം. ഈ തീരത്ത് ഗരുഡന് തപസ്സുചെയ്ത സ്ഥലത്ത് ഗരുഡന് ഗുഹ എന്ന പേരിലറിയപ്പെടുന്ന ഒരു ഗുഹയുമുണ്ട്. പ്രഭാതത്തില്‍ സൗപര്‍ണികയെ വന്ദിച്ച് കുളിക്കാനിറങ്ങും. കുളി മാത്രമല്ല, ഒന്നു നീന്തിത്തുടിച്ചിട്ടേ എല്ലാവരും കരകയറാറുള്ളു. സ്വച്ഛതയാര്‍ന്ന ദര്‍പ്പണസമാനമായ ശുദ്ധജലസ്നാനം ഒരു ഔഷധസേവ കൂടിയായിരുന്നു. ഔഷധസസ്യങ്ങളുടെ വേരുകളെയും ഇലകളെയും തഴുകിയെത്തുന്ന സ്ഫടികം പോലുള്ള ശുദ്ധജലത്തില്‍ മുങ്ങിക്കുളിച്ചാല്ത്തന്നെ ക്ഷീണമെല്ലാം പമ്പകടക്കും.
എല്ലാവരും കുളിച്ചുകയറി ഈറനുടുത്ത് മടങ്ങും. വസ്ത്രമെല്ലാം മാറ്റി ശുദ്ധമായ തൂവെള്ളവസ്ത്രം അണിഞ്ഞ് കരുണാമയിയായ മൂകാംബികാ ദേവിയുടെ കോവിലിനെ ലക്ഷ്യമാക്കിയുള്ള പദവിന്യാസം.
അനന്തരം ക്ഷേത്രദര്‍ശനം. കര്‍ണ്ണാടകത്തിലെ ഉഡുപ്പി ജില്ലയിലുള്ള കൊല്ലൂര്‍ ഗ്രാമം. സൗപര്‍ണികാ നദിയുടെ തെക്കെ തീരത്ത് ഏറെ പ്രസിദ്ധിയാര്‍ജ്ജിച്ച മഹാക്ഷേത്രമാണ് മൂകാംബികാ ക്ഷേത്രം. അവിടെ, മൂകാംബികാക്ഷേത്രം ഭക്തര്‍ക്ക് ശക്തിയും ഐശ്വര്യവും വിദ്യയും പ്രദാനം ചെയ്ത് വിലസുന്നു. മഹാകാളിയെയും മഹാലക്ഷ്മിയെയും സരസ്വതീദേവിയെയും ഒരേ വിഗ്രഹത്തില്‍ പൂജിച്ചാരാധിച്ചുവരുന്നു. ഇത് ഇവിടുത്തെ ഒരു പ്രത്യേകതയാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: