1853 ആഗസ്ത് 25 (കൊല്ലവര്‍ഷം 1029 ) ചിങ്ങമാസത്തിലെ ഭരണി നാളില്‍ തിരുവനന്തപുരം കണ്ണമ്മൂല വാസുദേവ ശര്‍മ്മയുടേയും നങ്ങമ്മയുടേയം മകനായി ഉള്ളൂര്‍കോട് എന്ന നായര്‍ തറവാട്ടില്‍ പ്രഥമ സന്താനമായി പിറന്ന് അയ്യപ്പനെന്നപേരിലും കുഞ്ഞനെന്ന വിളിപ്പേരിലും വളര്‍ന്ന ചട്ടമ്പിസ്വാമികളുടെ ബാല്യകാലം വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. അച്ഛന്റെയും അമ്മയുടേയും ജാതീയമായ അന്തരം കാരണം കുട്ടിയായിരിക്കുമ്പോള്‍ സ്വാമിക്ക് അച്ഛന്റെ പരിലാളനയ്ക്ക് പാത്രമാകാന്‍ സാധിച്ചിരുന്നില്ല. മനുഷ്യര്‍ തമ്മിലുള്ള ജാതീയമായ വിഭജനത്തെ ഇല്ലാതാക്കേണ്ടതാണെന്ന് അന്നേ തീരുമാനിച്ച സ്വാമികള്‍ പില്ക്കാലത്ത് തന്റെ പ്രവൃത്തികള്‍കൊണ്ട് അശാസ്ത്രീയമായ ജാതിവാദങ്ങളേയും അന്ധവിശ്വാസങ്ങളേയും ഇല്ലാതാക്കുന്നതിന് വളരെ പരിശ്രമിച്ചു. കൊല്ലൂര്‍ മഠത്തിലെ പരിചാരകനായി അമ്മയോടൊപ്പം കഴിഞ്ഞിരുന്ന കുഞ്ഞന്‍ അവിടെ പഠിപ്പിക്കാന്‍ വന്നിരുന്ന ശാസ്ത്രികളുടെ ക്ലാസ്സുകള്‍ മറഞ്ഞിരുന്ന് പഠിച്ചാണ് ബാല്യത്തില്‍ വിദ്യാഭ്യാസത്തില്‍ പുരോഗമിച്ചത്. പിന്നീട് പേട്ടയില്‍ രാമന്‍പിള്ളയാശാന്റെ കളരിയില്‍ ചേര്‍ന്ന് സംസ്കൃതം പഠിക്കാന്‍ അവസരം നേടി. അവിടെവച്ച് ക്ലാസ്സ് ലീഡര്‍ പദവി അലങ്കരിച്ച് ചട്ടമ്പി ( ചട്ടം അന്പുക, നടപ്പില്‍ വരുത്തുക) എന്ന നാമധേയത്തില്‍ അറിയപ്പെട്ടു. സ്വാമികള്‍ ജീവിതാവസാനം വരെ ആ പേര് വിനയത്തിന്റെ പര്യായമായി കൊണ്ടു നടന്നു. കത്തെഴുതുമ്പോള്‍ പോലും എന്ന് സ്വന്തം ചട്ടമ്പിയെന്ന് സ്വാമികള്‍ എഴുതിയിരുന്നു. അവധൂതഗുരുവില്‍ നിന്നും മന്ത്രദീക്ഷ സ്വീകരിച്ച് സിദ്ധിവരുത്തിയ സ്വാമികള്‍ സ്വയംവിദ്യകള് ആര്‍ജ്ജിക്കുന്നതോടൊപ്പം നാരായണ ഗുരുവിനെ പോലെയുള്ള ഉത്തമരായ ജിജ്ഞാസുക്കള്‍ക്ക് വേണ്ട പ്രോല്‍സാഹനം നല്‍കാനും പ്രയത്നിച്ചു.
ചട്ടമ്പിസ്വാമികളുടെ സമാധിയെത്തുടര്‍ന്ന് നാരായണഗുരു ഇങ്ങനെ ഒരു ശ്ലോകം രചിച്ച് പന്മനയില് സ്വാമികളുടെ സമാധിസ്ഥലത്തേക്ക് കൊടുത്തയച്ചു.
സര്‍വജ്ഞ ഋഷിരുല്ക്രാന്തഃ
സദ്ഗുരുഃ ശുകവത്മനാ
ആഭാതിപരമവ്യോമ്നി
പരിപൂര്‍ണ്ണ കലാനിധിഃ
ലീലയാകാലമധികം
നീത്വാന്തേ സ മഹാപ്രഭുഃ
നിസ്വം വപുസമുസൃജ്യ
സ്വബ്രഹ്മവപുരാസ്ഥിതഃ
ഈ ശ്ലോകം കൊണ്ട് നാരായണഗുരുസ്വാമി ചട്ടമ്പിസ്വാമികളെ എങ്ങനെ ആദരിച്ചിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ആ രണ്ടു മാഹാത്മാക്കളും ശരീരം കൊണ്ട് രണ്ടാണെങ്കിലും ഒരൊറ്റ മനസ്സായി ഈ നാടിന്റെ സാംസ്കാരികവും ആധ്യാത്മികവുമായ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു. കരുനാഗപ്പള്ളി പുതിയകാവില്‍ സമാധിസ്ഥനായ നീലകണ്ഠ തീര്‍ത്ഥപാദ സ്വാമികള്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം, എഴുമറ്റൂര്‍ പരമഭട്ടാരാശ്രമം എന്നീ ആശ്രമങ്ങളുടെ സ്ഥാപകന്‍ തീര്‍ത്ഥപാദ സ്വാമികള്‍ എന്നിവര്‍ സ്വാമികളുടെ സംന്യാസ ശിഷ്യന്മാരാണ്. ആറന്മുള വിജയാനന്ദാശ്രമ സ്ഥാപകന്‍ വിജയാനന്ദ സ്വാമികള്‍,തിരുവനന്തപുരം അഭേദാനന്ദ ആശ്രമസ്ഥാപകന്‍ അഭേദാനന്ദസ്വാമികള്‍ തുടങ്ങിയ മഹാത്മാക്കള്‍ സ്വാമികളെ ഗുരുവായി ആദരിച്ചവരാണ്.
ചിന്മയാനന്ദസ്വാമികള്‍ക്ക് ബാല്യത്തില്‍ സ്വാമികളുടെ അനുഗ്രഹം കിട്ടിയിട്ടുണ്ട്. വിവേകാനന്ദ സ്വാമികള്‍ സ്വാമികളെ സന്ദര്‍ശിച്ചതിനുശേഷം ഞാന്‍ ഒരു വിശിഷ്ട വ്യക്തിയെ കണ്ടുമുട്ടിയെന്ന് തന്റെ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംഗീതം ,ഗുസ്തി, വൈദ്യം തുടങ്ങി അനേകം വിദ്യകളും സിദ്ധികളും സ്വായത്തമായിരുന്ന സ്വാമികള്‍ അപരിഗ്രഹനായി, കാല്‍നടയായി നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്നു. സ്വാമികളുടെ സന്ദര്‍ശനത്തിനുശേഷം തുടങ്ങിയ അയിരൂര്‍ ഹിന്ദുമത കണ്വന്ഷന് ഇപ്പോള്‍ നൂറ്റെട്ട് വര്‍ഷം ആകുന്നു. സ്വാമികള്‍ രചിച്ച അനേകം ഗ്രന്ഥങ്ങളില്‍ അദ്വൈത ചിന്താപദ്ധതി, ജീവകാരുണ്യ നിരൂപണം,നിജാനന്ദവിലാസം, ജാതിമതസ്ഥരുമായും സ്നേഹ സൗഹാര്‍ദ്ദമായി ഇടപഴകിയിരുന്ന സ്വാമികളുടെയടുത്ത് ഉറുമ്പ്,എലി, പാമ്പ്, പട്ടി, പുലി തുടങ്ങി എല്ലാ ജീവികളും ഒരുമയോടെ കഴിഞ്ഞിരുന്നു. സ്വാമികളുടെ ജയന്തി ദിനം കേരള സര്‍ക്കാര്‍ ജീവകാരുണ്യദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വാമികളുടെ നൂറ്റി അറുപത്താറാം ജന്മദിനത്തില് ആ മഹാനുഭാവന്റെ അതിവിശിഷ്ടമായ ത്യാഗവും ജീവകാരുണ്യവും നമ്മുടെ ജീവിതമാര്ഗ്ഗദര്ശനമായിത്തീരാന് പ്രാര്‍ത്ഥിക്കാം.
9544159404
പ്രതികരിക്കാൻ ഇവിടെ എഴുതുക: