ശ്രീനഗറിനെ ചുറ്റിപ്പറ്റിക്കഴിയുന്ന കുറെ രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ കീശ വീര്‍പ്പിക്കാനല്ലാതെ, ഇന്ത്യന്‍ ഭരണഘടനയിലെ 370-ാം വകുപ്പുകൊണ്ട് കശ്മീരിന് എന്തെങ്കിലും പ്രയോജനമുണ്ടായതായി കേട്ടിട്ടില്ല. ഈ വകുപ്പിനെക്കാട്ടി, സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, അവരുടെ മനസ്സില്‍ വിഘടനവാദം കുത്തിത്തിരുകി, മാതൃരാഷ്ട്രത്തെ ശത്രു രാഷ്ട്രമായി കാണുന്ന നിലയില്‍ എത്തിച്ചത് താഴ്വരയിലെ വിരലിലെണ്ണാവുന്ന അഴിമതിക്കോമരങ്ങളാണ്.
കശ്മീര്‍ താഴ്വരയിലെ ജനങ്ങളെല്ലാം വിഘടനവാദികളോ ദേശവിരുദ്ധരോ അല്ല. ആടുമേച്ചും ആപ്പിള്‍ കൃഷിചെയ്തും ജീവിതം നയിക്കുന്ന സാധാരണക്കാരായ ഗ്രാമീണര്‍ക്ക് ആര്‍ട്ടിക്കിള്‍ 370 എന്താണെന്നു പോലും അറിയില്ല. ചുറ്റും കാണുന്ന അടിമുടി മുങ്ങിയ അഴിമതിയും പുരോഗമന മുരടിപ്പും എല്ലായിടത്തുമുള്ള പ്രതിഭാസമാകാമെന്ന് തെറ്റിദ്ധരിച്ചു ജീവിക്കുന്ന പാവങ്ങള്‍. അന്ധകാരത്തില്‍ ജനിച്ചു വളര്‍ന്നവര്‍ക്ക് പ്രകാശത്തിന്റെ മഹിമ അറിയില്ലല്ലോ!
കുറച്ചു കാലമായി ജമ്മു കശ്മീരില്‍ ജീവിക്കുക വഴി നേരിട്ടറിഞ്ഞ കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്. ചില തത്പരകക്ഷികളും പിന്നെ കേരളത്തിലെ പുരോഗമന ചിന്തകരെന്നു സ്വയം വിശേഷിപ്പിക്കുന്നവരും വിചാരിക്കുന്നതു പോലെ, ഈ വകുപ്പ് എടുത്തു കളഞ്ഞാല്‍ കാശ്മീരികള്‍ പ്രാണവായു കിട്ടാതെ മരിക്കുകയൊന്നുമില്ല. ജനാധിപത്യത്തിന് ഒരു കോട്ടവും തട്ടുകയുമില്ല. അല്ലെങ്കില്‍ത്തന്നെ കാശ്മീര്‍ പണ്ഡിറ്റുകള്‍ രായ്ക്കുരാമാനം ഉടുതുണിയുമായി ഓടേണ്ടിവന്നപ്പോള്‍ ജനാധിപത്യം ഏത് കാട്ടില്‍ തപസ്സിരിക്കുകയായിരുന്നു? നാഴികയ്ക്ക് നാല്‍പ്പതു വട്ടം ദളിത് പീഡനം പറഞ്ഞു നടക്കുന്ന ഇക്കൂട്ടര്‍, കാശ്മീരില്‍ ഒരു വിധ സംവരണവും പ്രാബല്യത്തിലില്ലെന്ന് അറിഞ്ഞിട്ടുണ്ടോ? അതിനെതിരെ എന്നെങ്കിലും വായ് തുറന്നതായി കേട്ടിട്ടില്ല. താഴ്വരയിലെ കുറെ രാഷ്ട്രീയ കോമാളികള്ക്കല്ലാതെ ജമ്മുവിലെയോ ലഡാക്കിലെയോ ജനങ്ങള്‍ക്ക് വേണ്ടാത്ത ഒരു സാധനമാണീ വകുപ്പ്. അത് എടുത്ത് കുപ്പത്തൊട്ടിയിലിട്ടതില് അതിയായി സന്തോഷിക്കുന്നവരുമാണ് അവിടെയുള്ളവര്‍. താഴ്വരയിലെ ഗ്രാമീണര്ക്കാകട്ടെ ഇതേക്കുറിച്ച് വ്യക്തമായ ധാരണയൊന്നുമില്ല. തങ്ങള്‍ക്ക് നന്മയുണ്ടാക്കുന്ന എന്തും സ്വീകരിക്കാന്‍ തയ്യാറാണെന്ന് ദേശീയ മാധ്യമങ്ങളോടു അവര്‍ തുറന്നു പറയുകയുമുണ്ടായി.
ജമ്മുവിലെയും ലഡാക്കിലെയും ജനങ്ങള്‍ക്ക് ഈ വകുപ്പിനെക്കുറിച്ച് ധാരണയുള്ളത് അതികഠിനമായ വിവേചനം സഹിക്കേണ്ടി വന്നതിനാലാണ്. നികുതിയായി പിരിക്കുന്ന പണവും (ജമ്മു കാശ്മീരിന്റ നികുതിയില്‍ സിംഹഭാഗവും ജമ്മു നിവാസികള്‍ കൊടുക്കുന്നതാണ്. തിരിച്ചൊന്നും കിട്ടാറില്ലെന്നു മാത്രം) കേന്ദ്രം കൊടുക്കുന്ന വന്‍തുകയും കൂട്ടിച്ചേര്‍ത്ത് നൂറില്‍ ആറു രൂപ മാത്രം ജനങ്ങളില്‍ എത്തുന്ന അവസ്ഥ. ആറേഴു ദശകങ്ങളായി അവിരതം നടന്നുകൊണ്ടിരിക്കുന്ന അഴിമതി, അധികാരികളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന പ്രവണതയായിരിക്കുന്നു. താഴ്വരയിലെ അഴിമതിക്കാറ്റ് ജമ്മുവിലും നല്ലവണ്ണം വീശിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ സ്ക്കോളര്‍ഷിപ്പില്‍ പോലും കൈയിട്ടുവാരും. പണം കൊടുക്കാനേ കേന്ദ്രത്തിന് അധികാരമുള്ളു. അഴിമതി ചോദ്യം ചെയ്യാന്‍ അധികാരമില്ല. അഴിമതി വിരുദ്ധ കേന്ദ്ര ഏജന്‍സികള്‍ക്ക് കാശ്മീരില്‍ റേയ്ഞ്ചില്ല. പഞ്ചാബ് അതിര്‍ത്തി കഴിഞ്ഞാല്‍ ആര്‍ട്ടിക്കിള്‍ 370 ചൈനാവന്മതില് പോലെ നില്ക്കയാണല്ലോ! അഴിമതി നടത്താനുള്ള അധികാരം താഴ്വരയിലെ നേതാക്കന്മാര്ക്കും അവരുടെ പിണിയാളുകള്‍ക്കും ജന്മസിദ്ധമായിക്കിട്ടിയതാണെന്നാണ് അവരുടെ ധാരണ. ഡാല്‍ തടാകത്തിലെ സ്ഫടികജലത്തിന്റ അടിത്തട്ടില്‍ അടിഞ്ഞുകിടക്കുന്ന പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും പോലെ അഴിമതി കാശ്മീരിലെ എല്ലാ രംഗങ്ങളിലും സ്പഷ്ടം.
വികസനം എങ്ങും എത്തി നോക്കിയിട്ടില്ല. വീതി കുറഞ്ഞ നഗരവീഥികള്‍. പൊതുവെ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ കാശ്മീരില്‍ കടലാസുകനത്തില്‍ ഇട്ട ടാര്‍ വല്ലപ്പോഴും പെയ്യുന്ന മഴയില്‍ ഒലിച്ചുപോയി ഗര്‍ത്തങ്ങള്‍ രൂപപ്പെടും. അതങ്ങനെ തന്നെ കാലങ്ങളോളം കിടക്കും. അതിലൂടെ ഇളകിയോടുന്ന സ്വകാര്യ വാഹനങ്ങളും കയറാന്‍ അറയ്ക്കുന്ന മിനി ബസുകളും. നഗരപ്രാന്തങ്ങളിലെ സ്ഥിതിയാണിത്. ഗ്രാമങ്ങളെക്കുറിച്ച് പറയേണ്ട. ഒരു പരാതിയുമില്ലാത്ത പാവങ്ങള്‍. ആരും ചോദ്യം ചെയ്യില്ല.
കാശ്മീരിലെ നേതാക്കന്മാരുടെ മക്കള്‍ വിദേശത്തോ ഇന്ത്യയിലെ മറ്റിടങ്ങളിലോ പഠിക്കുന്നു. പാവപെട്ടവന്റെ മക്കള്‍ക്ക് കൈയില്‍ കല്ല് കൊടുക്കുന്നു. ഭൂമിയിലെ സ്വര്‍ഗം ആകേണ്ട ഈ അതിസുന്ദര ഭൂമിയെ അടിച്ചേല്‍പ്പിക്കപ്പെട്ട വിഘടനവാദവും ഭീകരവാദവും കൊണ്ട്, പൂച്ച പോലും കയറാത്ത അവസ്ഥയിലാക്കിയത് ഈ നേതാക്കളാണ്. കാലിനടിയിലെ മണ്ണ് ഒലിച്ചു പോയ ഇവരാണ് ഇന്ന് അലറി വിളിക്കുന്നത്.
വികസനം കാശ്മീരിന് അന്യമാണ്. ഏതൊരു നാട്ടിലും വികസനം ഉണ്ടാകുന്നത് മറ്റു നാട്ടുകാര്‍ വന്ന് ബിസിനസ് നടത്തുമ്പോഴാണ്. കാശ്മീരിന്റ സവിശേഷ സാഹചര്യത്തില്‍ ഇത് അസാധ്യവുമായിരുന്നു. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നതോടെ അനവധി വാതായനങ്ങളാണ് തുറക്കപ്പെടുന്നത്. താഴ്വരയിലെ സാധാരണ ജനങ്ങള്‍ക്ക് നാളെ ഇത് മനസ്സിലാകുമ്പോള്‍ പ്രശ്നങ്ങള്‍ക്ക് നൂറു ശതമാനം പരിഹാരമാകും. ജീവിക്കാന്‍ മാര്ഗമുണ്ടായാല്പ്പിന്നെ മുന്നൂറു രൂപയ്ക്ക് കല്ലെറിയാന്‍ ചെറുപ്പക്കാരെ കിട്ടില്ല. വിദ്യാഭ്യാസ രംഗത്ത് വളരെ പിന്നാക്കമായ ജമ്മു കാശ്മീര്‍ ഇനി കേന്ദ്ര ഭരണ പ്രദേശമെന്ന നിലയില്‍ വലിയ മാറ്റങ്ങള്‍ക്കു സാക്ഷിയാകും. മൂന്നു തലമുറകളെ അന്ധകാരത്തില്‍ വലിച്ചെറിഞ്ഞ കാടന്‍ നിയമം ഇല്ലാതാകുന്നതോടെ വിദ്യാഭ്യാസവും വിവേചനബുദ്ധിയുമുള്ള തലമുറ രൂപം കൊള്ളും. എന്തായാലും മഞ്ഞുമൂടിയ കാശ്മീരിലെ മഞ്ഞുപാളികളുടെ അടിത്തട്ടിലെ ചപ്പുചവറുകള്‍ എടുത്തു കളഞ്ഞ് കാശ്മീരിനെ ശുദ്ധീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഭഗീരഥ പ്രയത്നം ചെയ്യേണ്ടി വരുമെന്ന് വാച്യമായും വ്യംഗ്യമായും പറയട്ടെ.
(രാഷ്ട്രീയ സംസ്കൃത സംസ്ഥാന് ജമ്മു കാമ്പസിലെ അസോസിയേറ്റ് പ്രൊഫസറും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജുക്കേഷന്‍ സതേണ്‍ റീജിയന് ചെയര്‍മാനുമാണ് ലേഖകന്‍.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: