നരേന്ദ്രമോദിയുടെ രണ്ടാംസര്‍ക്കാരിന്റെ ആദ്യത്തെ പാര്‍ലമെന്റ് സമ്മേളനം ചരിത്രപ്രാധാന്യമുള്ളതായി മാറിയിരിക്കുന്നു. ഒട്ടനവധി നിയമങ്ങളും നിയമഭേദഗതികളും സഭകള്‍ പാസ്സാക്കി. സാധാരണക്കാരന് ദൈനംദിന ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട പല നിയമങ്ങളും അക്കൂട്ടത്തിലുണ്ട്. മോട്ടോര്‍ വാഹന ഭേദഗതി നിയമവും മുത്തലാഖ് നിരോധന നിയമവും ഉദാഹരണത്തിന് പറയാം.
ഈ നിയമങ്ങള്‍ പാര്‍ലമെന്റിലെ ജനപ്രതിനിധികള്‍ക്ക് മനസ്സിലായിട്ടുണ്ടാകാം. ഗസറ്റില്‍ പരസ്യപ്പെടുത്തുന്നതോടെ സര്‍ക്കാരിന്റെ ജോലിയും കഴിഞ്ഞു. എന്നാല്‍ ഈ നിയമങ്ങളെല്ലാം സാധാരണക്കാരന് എങ്ങനെ അറിയും? നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ട് ശിക്ഷയില്‍നിന്നും ഒഴിഞ്ഞുമാറാമെന്ന് കരുതേണ്ട. അഥവാ തെറ്റുചെയ്ത ശേഷമാണ് അത് തെറ്റാണെന്ന് അറിയുക. പിന്നെ ശിക്ഷ അനുഭവിച്ചേ മതിയാകൂ. അതിന് ഈ നിയമങ്ങളെല്ലാം സാധാരണക്കാരന്റെ അറിവില്‍ എത്തണം. സെമിനാറുകള്‍ കൊണ്ടോ, ബോധവല്‍ക്കരണ ക്ലാസ്സുകള്കൊണ്ടോ അത് നടക്കില്ല. പിന്നെന്താണ് വഴിയെന്ന് കണ്ടുപിടിക്കണം. സര്‍ക്കാര്‍ പദ്ധതികളുടേയും അവസ്ഥ ഇതുതന്നെയാണ്. കേരളസര്‍ക്കാരിന് പെന്ഷന് വിതരണമല്ലാതെ മറ്റ് പദ്ധതികളൊന്നുമില്ലല്ലോ. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമകരമായ പദ്ധതികള്‍ പലതും ജനങ്ങളിലേക്ക് എത്തുന്നില്ല. അവ യഥാസമയം എത്തിക്കുന്നതിനുള്ള വഴികളും കണ്ടുപിടിച്ചേ മതിയാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: