സഹോദരി ശൂര്‍പ്പണഖയുടെ വാക്കുകള്‍ കേട്ടു സീതാദേവിയെ സ്വന്തമാക്കാന്‍ വേണ്ടിയുള്ള ചിന്ത രാവണന്റെയുള്ളില്‍ അലകളായി ഇടതടവില്ലാതെ പൊങ്ങിമറിയുകയാണ്. ഇതുതന്നെ ചിന്തിച്ചിരുന്ന രാവണന്, സീതയെ നേടിയെടുക്കാനുള്ള ഉപായം തേടാനൊരുങ്ങുന്നു.
ഒരു ദിവസം അതിരാവിലെ സൂര്യോദയത്തോടെ കടലിനക്കരെയുള്ള മാരീചാശ്രമത്തില്‍ പ്രവേശിച്ചു. അപ്പോള്‍ മാരീചന് രാമനാമം ജപിച്ചുകൊണ്ട്, ആനന്ദാത്മകനായ രാമനെ ധ്യാനിച്ച് സമാധി പൂണ്ട് ആമോദത്തോടെ ഇരിക്കുകയായിരുന്നു. ലോകോപദ്രവകാരിയാണെങ്കിലും തന്റെ ഗൃഹത്തിലേക്കു വന്ന രാവണനെ ആതിഥ്യമര്യാദയോടെ എഴുന്നേറ്റു നിന്ന് ആശ്ലേഷിച്ചു. ആതിഥ്യമര്യാദയോടെ യഥാവിധി പൂജിച്ച് മാനിക്കപ്പെട്ട രാവണനും മാരീചനും പരസ്പരം സംഭാഷണം ചെയ്യാന്‍ തുടങ്ങി.
ഇപ്പോള്‍ ഒറ്റയ്ക്ക് ഇവിടേയ്ക്ക് വന്നതിന് എന്തോ ഉദ്ദേശമുണ്ടെന്നു തോന്നുന്നു. പാപരഹിതമായ ഏതു കാര്യമായാലും രാവണനുവേണ്ടി ചെയ്തുതരുവാന്‍ തയ്യാറാണെന്ന് അറിയിക്കുന്നു.
സാകേതാധിപനായ ദശരഥ മഹാരാജാവിന്റെ രണ്ടു പുത്രന്മാര് – രാമനും ലക്ഷ്മണനും – അംഗനാരത്നത്തോടുകൂടെ ദണ്ഡകാരണ്യത്തില്‍ വന്ന് വാഴുകയും എന്റെ സഹോദരിയുടെ മൂക്കും മുലകളും കാതും ഛേദിക്കുകയും ചെയ്തു. ഈ വിവരമറിഞ്ഞ ഖരനും കൂട്ടരും പോയി എതിരിട്ടപ്പോള്‍ രാമന് യുദ്ധത്തില്‍ ഏകനായി എതിര്‍ത്ത് കേവലം മൂന്നേമുക്കാല്‍ നാഴികകൊണ്ട് പതിനാലായിരത്തെയും കൊല്ലുകയുണ്ടായി.
സ്വര്‍ണനിറം പൂണ്ട് മാനായി ചമഞ്ഞ് നീ വനത്തില്‍ പോയി, എന്റെ പ്രാണേശ്വരിയായ ജാനകിയെ മോഹിപ്പിച്ച് രാമലക്ഷ്മണന്മാരെ അകറ്റണം, അന്നേരം സീതയെ ഞാന്‍ ഹരിക്കുന്നതായിരിക്കും. അതിനു സഹായമായി നീ ഉണ്ടെങ്കില്‍ എന്റെ മനോരഥം സാധിച്ചിടും. വംശനാശം സംഭവിക്കാന്‍ കാരണമായ ഈ ഉപദേശം നിനക്കാരു തന്നു? അതില്‍നിന്നും പിന്മാറി രാക്ഷസകുലത്തെ പാലിച്ചുകൊള്ളുക. രാമന് ആരാണെന്ന് നിരക്കറിയാമോ? സാക്ഷാല്‍ നാരാണന്. പരമാത്മാവാണ് രാമന്. ആ പരമാര്‍ത്ഥം അറിഞ്ഞവനാണ് ഞാന്‍. മാത്രവുമല്ല, നാരദാദി മുനിശ്രേഷ്ഠന്മാര് പണ്ട് പറഞ്ഞ ഓരോ വൃത്താന്തങ്ങള്‍ കേട്ടവനാണ് ഞാന്‍ എന്ന് മാരീചന് ബോധിപ്പിക്കുന്നു. മാനുഷവേഷം ധരിച്ച് രാവണനെ വധിക്കണമെന്ന് ബ്രഹ്മാവിനോട് ഞാന്‍ മുമ്പ് പ്രതിജ്ഞ ചെയ്തിട്ടുണ്ട് എന്ന് സന്ദര്‍ഭവശാല്‍ സൂചിപ്പിക്കുന്നുണ്ട്. രാമന് കേവലം ഒരു മനുഷ്യനല്ല, സാക്ഷാല്‍ നാരായണനാണെന്ന് വീണ്ടും ഓര്‍മ്മിപ്പിച്ചു. ശരിയാണ്. രാമന് സാക്ഷാല്‍ നാരായണന് തന്നെയാണ്. എങ്കിലും എനിക്ക് സീതയെ കൊണ്ടുപോകുക തന്നെ വേണം. അതിനാല്‍ നീപോയി വേഗംതന്നെ മാനിന്റെ രൂപം ധരിച്ച് കാര്യം സാദ്ധ്യമാക്കൂ.
രാവണന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഈ കൃത്യത്തിനു തുനിയേണ്ടിവന്ന മാരീചന് അമ്പുകളേറ്റു ഭൂമിയില്‍ പതിച്ചപ്പോള്‍ ഹിരണ്മയരൂപം മാറി പൂര്‍വ്വരൂപം പ്രാപിച്ചു. പ്രാണവേദനകൊണ്ടു പിടയുന്ന അവസരത്തിലും രാമനെ ഓര്‍ത്താണ് വിലപിക്കുന്നത്.
രാമഭക്തനായ മാരീചന് ബാഹ്യസാഹചര്യ പ്രേരണയാല്‍ ദുഷ്ടപ്രവൃത്തിക്കു തുനിയേണ്ടിവന്നു. അതിന്റെ ഫലങ്ങളും അനുഭവിക്കേണ്ടിവന്നു. ഇത് ഏവര്‍ക്കും ഒരു പാഠമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: