യാഥാര്‍ഥ്യങ്ങള്‍ വളച്ചൊടിക്കാനും വികലമായി വ്യാഖ്യാനിക്കാനുമുള്ള സാമര്‍ഥ്യമാണല്ലോ ഈ കാലത്തെ പൊതു ട്രെന്‍ഡ്. പ്രതിപക്ഷ പാര്‍ട്ടികളിലെ പലരും ഇക്കാര്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയവരാണ്. പക്ഷെ ജനത്തെ വഴിതെറ്റിക്കുന്നവരില്‍ പ്രതിപക്ഷ ”ബുദ്ധിജീവികള്‍” മാത്രമല്ല, ഏതാനും മുഖ്യധാരാമാധ്യമങ്ങള്‍കൂടി ഉണ്ടെന്നറിയുമ്പോഴാണ്, ഇതിലെ ഗൂഢാലോചനയുടെ ആഴം ബോധ്യപ്പെടുക.
അടുത്തയിടെ അവര്‍ ആഘോഷിച്ച വിഷയങ്ങളിലൊന്നു വിവരാവകാശ നിയമത്തിലെ ഭേദഗതിയായിരുന്നു. അതേക്കുറിച്ച് ഒരു മാധ്യമം പ്രധാന തലക്കെട്ടുകൊടുത്തത് ’10 രൂപയ്ക്കു ജനം ഭരണരഹസ്യമറിയേണ്ട; മൂടിവെക്കാന്‍ ഏറെയുണ്ട് മോദിസര്‍ക്കാരിന്’ എന്നായിരുന്നു. ഇത്തരം അസ്തിത്വമില്ലാത്ത എഴുത്തുകള്‍ ആര്‍ക്കുവേണ്ടിയാണ് നടത്തുന്നത് ? എന്തിനുവേണ്ടിയാണ് ചെയ്യുന്നത്? ഇന്ത്യന്‍ഭരണഘടനയുടെ എല്ലാനിയമങ്ങളും പാലിച്ചുകൊണ്ടാണ് ഇതുസംബന്ധിച്ച ബില്ലിനു പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്.
പേഴ്സണല്‍ മന്ത്രാലയ സഹമന്ത്രി ജിതേന്ദ്രസിംഗ് അവതരിപ്പിച്ച ഭേദഗതിബില്‍ ലോകസഭ ശബ്ദവോട്ടൊടെ (218 പേര് അനുകൂലിച്ചും 79 പേര് എതിര്‍ത്തും) പാസ്സാക്കി. രാജ്യസഭയില്‍ 75 നെതിരെ 117 വോട്ടുകള്‍ക്ക് പാസ്സായി. യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ ചിലപ്രതിപക്ഷപാര്‍ട്ടികളും സര്‍ക്കാരിനെ പിന്തുണച്ചു. ഒട്ടുമിക്ക വിവരാവകാശ പ്രവര്‍ത്തകരും ബില്ലിനെ സ്വാഗതം ചെയ്തു.
ഭേദഗതി വ്യവസ്ഥകള്‍
എ) ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍മാരുടെ കാലാവധി (ഭേദഗതി-വിഭാഗം 13): നിലവിലുള്ള ആക്ടില്‍, ദേശീയ-സംസ്ഥാനതലങ്ങളില്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍മാരെയും (സിഐസി), ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍മാരെയും (ഐസി), കേന്ദ്രസംസ്ഥാന തലങ്ങളില്‍ നിയമിതരായവര്‍ എന്നിവര്‍ക്ക് അഞ്ചുവര്‍ഷത്തെ കാലാവധിയാണ് വ്യവസ്ഥചെയ്തിരുന്നത്. പുതിയ ബില്‍ ഈ വ്യവസ്ഥ നീക്കംചെയ്യുകയും സിഐസി, ഏജന്‍സികള്‍ എന്നിവരുടെ ഔദ്യോഗിക കാലാവധി കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുമെന്ന് രേഖപ്പെടുത്തുകയും ചെയ്തു.
ബി) ശമ്പളനിര്‍ണയം (ഭേദഗതി-വിഭാഗം 16): നിലവിലെ വ്യവസ്ഥപ്രകാരം സിഐസിയുടെയും ഐസികളുടെയും, കേന്ദ്രതലത്തില്‍, ശമ്പളം യഥാക്രമം മുഖ്യതെരെഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും തെരെഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ക്കും നല്കുന്ന ശമ്പളത്തിന് തുല്യവും, സംസ്ഥാന തലത്തില്‍ യഥാക്രമം തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും ചീഫ്സെക്രട്ടറിക്കും നല്കുന്ന ശമ്പളത്തിനു തുല്യവുമായിരുന്നു. ഭേദഗതിപ്രകാരം കേന്ദ്ര, സംസ്ഥാന സിഐസി, ഏജന്‍സികളുടെ ശമ്പളം, അലവന്‍സുകള്‍, മറ്റ് സേവനനിബന്ധനകള്‍ എന്നിവ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കും.
സി) ശമ്പളത്തിലെ കിഴിവുകള്‍ (ഭേദഗതി-വിഭാഗം 27 ): സിഐസി, ഐസി എന്നിവരെ നിയമിക്കുന്ന സമയത്തു (കേന്ദ്ര, സംസ്ഥാനതലത്തില്‍) അവര്‍ക്ക് മുന്‍ സര്‍ക്കാര്‍ സേവനത്തിനായി പെന്‍ഷനോ, മറ്റേതെങ്കിലും റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നുണ്ടെങ്കില്‍ അതിനുതുല്യമായ തുക ശമ്പളത്തില്‍നിന്നു കുറയ്ക്കും. മുന്‍ സര്‍ക്കാര്‍സേവനത്തില്‍ ഉള്‍പ്പെടുന്ന വിഭാഗങ്ങള്‍: 1. കേന്ദ്ര സര്‍ക്കാര്‍. 2. സംസ്ഥാനസര്‍ക്കാര്‍. 3. കേന്ദ്ര സംസ്ഥാന നിയമപ്രകാരം സ്ഥാപിതമായ കോര്പറേഷന്. 4. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ളതോ, നിയത്രിക്കുന്നതോ ആയ സര്‍ക്കാര്‍ കമ്പനി.
സര്‍ക്കാര്‍ വിവരങ്ങള്‍ അറിയാനുള്ള അവകാശത്തെ, ഭേദഗതി തൊട്ടിട്ടേയില്ലെന്ന് ഇതില്‍നിന്നു വ്യക്തം. പൗരന്മാര്ക്കുള്ള അവകാശം പിന്നെ എങ്ങനെയാണ് ധ്വംസിക്കപ്പെട്ടത്? അതു വിശദീകരിക്കാന്‍ രാഷ്ട്രീയ-മാധ്യമലോകത്തെ ഉത്തരംതാങ്ങികള്‍ ബാധ്യസ്ഥരാണ്. 10 രൂപയ്ക്കു ഇനിമുതല്‍ വിവരാവകാശം കിട്ടില്ലെന്ന കള്ളപ്രചാരണത്തിന്റെ ആസൂത്രകര്‍ ഒന്നു മനസിലാക്കിയാല്‍ നന്ന്.
ജനങ്ങള്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നപോലുള്ള വിഡ്ഢി സമൂഹമല്ല, നെല്ലും പതിരും തിരിച്ചറിയാനുള്ള കഴിവും കെല്‍പ്പുമുള്ളവരാണ്. അക്കാര്യം 2014ലും 2019ലും തെരഞ്ഞെടുപ്പിലൂടെ അവര്‍ തെളിയിച്ചതുമാണ്. നുണകളുടെ നാറുന്ന ഭാണ്ഡകെട്ടുകളെ, അറപ്പോടും വെറുപ്പോടുംകൂടി അവര്‍ തള്ളിക്കളഞ്ഞതാണ്. ഈ യാഥാര്‍ഥ്യം ഇനിയും നിങ്ങള്‍ മനസ്സലാക്കിയിട്ടില്ലെന്നുണ്ടോ?
സര്‍ക്കാരിന്റെ ഏതൊരു നടപടിയേയും വിമര്‍ശനത്തിന് വിധേയമാക്കാം. പക്ഷെ, അത് വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കണം. വിവരാവകാശ നിയമപ്രകാരം പൗരന് അറിയാനുള്ള ഒരു അവകാശത്തെയും കവര്‍ന്നെടുക്കാതെയും നിയമത്തിലെ പഴുതുകള്‍ അടച്ചു ദുര്ചെലവുകള് ഒഴിവാക്കിയും വെള്ളാനകളല്ലാത്ത സ്വയംപര്യാപ്ത സ്വതന്ത്ര സ്ഥാപനമാക്കുന്ന ഈ ഭേദഗതി എന്തുകൊണ്ടും ശ്ലാഘനീയമാണ്.
ഈ സത്യം നന്നയി അറിഞ്ഞിട്ടും കണ്ണടച്ച് ഇരുട്ടാക്കുന്ന പ്രതിപക്ഷവും അവര്‍ക്കുവേണ്ടി മുട്ടിലിഴയുന്ന നിക്ഷിപ്ത താല്പര്യക്കാരായ അച്ചടി-ദൃശ്യ മാധ്യമങ്ങളും ഇനിയെങ്കിലും സത്യാവസ്ഥ തുറന്നുപറയാനുള്ള ധാര്‍മികമര്യാദ കാണിക്കട്ടെ. അവര്‍ മടിക്കുന്ന പക്ഷം, ധാര്‍മികതയുടെയും സദാചാരത്തിന്റെയും മൊത്തക്കച്ചവടക്കാരായ ആ 49 പേര് ചേര്‍ന്ന് ഒരു കത്ത് തയ്യാറാക്കി അയച്ചുകൊടുക്കുമെന്നു പ്രത്യാശിക്കാം. അതും ഇന്നത്തെ ട്രെന്‍ഡ് ആണല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: