കേരളത്തിലെ ഹോട്ടലുകള്‍ക്ക് പുഷ്ക്കല കാലമാണ്. ജിഎസ്സ്ടി നടപ്പിലായതോടുകൂടി വരുമാനം ഇരട്ടിച്ചു. ഭൂരിപക്ഷം ഹോട്ടലുകളും നികുതി പിരിക്കുന്നെങ്കിലും അടയ്ക്കുന്നില്ല. ഒരു ഊണിന് 28% നികുതി ആണ് തുടക്കത്തില്‍ ഈടാക്കി വന്നത്. ഇപ്പോള്‍ 5% നികുതിയാണ് ഈടാക്കുന്നത്. പല ഹോട്ടല്‍ ഉടമകളും കോമ്പൗണ്ടിംഗ് നികുതിക്ക് വിധേയരാണെന്ന് പറയുന്നുണ്ടെങ്കലും ഖജനാവില്‍ നികുതി വരുമാനത്തിലുള്ള കുറവ് ആശങ്ക ഉളവാക്കുന്നതാണ്. ഭക്ഷണത്തിന് നികതി ഉള്‍പ്പെടെ ബില്ല് അടച്ചവരുടെ ആശങ്കയാണിത്. അതിനാലാണ് ജിഎസ്സ്ടി വകുപ്പ് നിര്‍ത്തിവെച്ചിരുന്ന റെയിഡ് പുനരാരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇനി ഹോട്ടലുകള്‍ക്ക് വരുമാനം വരുന്ന വഴി അറിയണമല്ലോ?
അവര്‍ ആകര്‍ഷകങ്ങളായ പേരുകളാണ് ഹോട്ടലിന് ഇടാറുള്ളത്. കാന്താരി, എരിവും പുളിയും, ദേ പുട്ട് ,ആദാമിന്റെ ചായക്കട, ചമ്മന്തി, അടുക്കള, ഹോമിലി ഫുഡ്, കൈപുണ്യം, അമ്മ തരുന്ന ഊണ് ഇവിടെ കിട്ടും എന്നൊക്കെ. ഇത്തരം പേരുകള്‍ ഭക്ഷണപ്രിയരില്‍ ചിലരുടെ ദൗര്‍ബല്യങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നുവെന്നതില്‍ കാര്യമുണ്ട്. പീടികയുടെ ഉമ്മറത്ത് വഴിയരികില്‍ ഹോട്ടലെന്ന പ്ലക്കാര്‍ഡുമായി വലിയ കാലന്‍കുട നിവര്‍ത്തി ബംഗാളി നില്‍പ്പുണ്ടാവും. അവന് സാബിനെ എങ്ങനെയെങ്കിലും വലയിലാക്കി അകത്തേക്ക് തള്ളിവിടുന്നു. പാര്‍ക്കിംഗ് സൗകര്യമൊരുക്കുന്നു. ഡോര്‍ തുറന്നുതരും ഒന്നോ രണ്ടോ സലൂട്ടും തരും.
ഹോട്ടലില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ചില കടയുടമകള്‍ തന്ത്രപരമായി ഉപഭോക്താവിനോട് കുശലത്തില്‍ ഏത് ജില്ലക്കാരനാണ് എന്ന് ചോദിച്ചറിയും. കൊല്ലത്ത് കാരനാണെങ്കില്‍ ചെമ്പാള അരി അഥവാ ചെമ്പാവ് അരി ചോറാണെന്ന് പറയും. പാലക്കാട് കാരനെങ്കില്‍ മട്ട അരി, തൃശ്ശൂര്ക്കാരാണെങ്കില് ദുവ അരി, വയനാട് കാരനാണെങ്കില്‍ സുരേഖ അരി, പറവൂരുകാരോട് പൊക്കാളി അരി അങ്ങനെ പോകുന്നു. ബംഗാളികള്‍ക്ക് ചെമ്പരത്തി ബ്രാന്‍ഡ് ആണ്. വെജിറ്റേറിയന്‍ കാര്‍ക്ക് പൊന്നി അരി ചോറുനല്‍കും. ബാക്കി എല്ലാവര്ക്കും ആന്ധ്രക്കാരുടെ ലളിത, സുരേഖ അരി. ചോറിനെ പകുതി വേവിച്ച് അടക്കാതോടിട്ട് പുഴുങ്ങി ചിലരെങ്കിലും വിളമ്പാറുണ്ട്. വാരിവലിച്ച് കഴിക്കാതിരിക്കാന്‍ ചെടിപ്പിക്കാനുള്ള ടിപ്പാണിത്.
വഴിയരികിലെ വീടുകളും വഴിക്കോണുകളിലെ ഒറ്റമുറിയും ഹോംലി ഫുഡ് ആയി മാറുന്നു. വീടുകളിലെ മാതൃകയില്‍ ചക്ക അവിയല്‍, തോരന്‍, ചേമ്പ് വറ്റിച്ചത്, കുമ്പ് തോരന്‍, പഴം-മാങ്ങ പുളിശ്ശേരി, അസത്രം, പിണ്ടിക്കറി ഇവയൊക്കൊ തരും. മെറ്റീരിയല്‍സ് സ്വന്തം പറമ്പിലേതോ അന്യന്റെ പറമ്പിലേതോ ആണെങ്കിലും വിലനിലവാരം സ്റ്റാര്‍ ഹോട്ടലിനോട് കിടപിടിക്കും. ഇത് മറ്റൊരു വിഭാഗം ഭക്ഷണപ്രിയരുടെ ആഗ്രഹമാണ്. ആ സമയം അമ്മയേ ഓര്‍ക്കാനും പണ്ട് അമ്മ വിളമ്പിയ രുചി ഓര്‍ക്കാനും ഒരവസരം.
നോണ്‍വെജ് ഭക്ഷണശാലയിലാണ് പ്രവേശിച്ചതെങ്കില്‍ അതിശയകരമായിരിക്കും. ഓര്‍ഡര്‍ നല്കിയാല് സ്ത്രീ, പുരുഷ സപ്ലയര്‍മാര്‍ വലിയ ട്രേയില്‍ വിവിധ ഇനം മല്‍സ്യ-മാംസ കറികളുമായി വരുന്നു. ബില്ലിലെ മീറ്റര്‍ കറങ്ങികൊണ്ടിരിക്കും. സാധാരണപോലെ അയല, ചാള, വറ്റ, കരീമീന്, ചെമ്മീന്‍, ആവോലി മാത്രമല്ല പുഴ, കായല്‍, തോടുകളിലെ മത്സ്യങ്ങളായ കൂന്തല്‍, വേളൂരി, നന്ദന്, മുള്ളന്‍, പിലോപ്പി, കൂരി, കൊഴുവാ, നെത്തോലി, കല്ലുമ്മക്കായ, കേരളാ ഫിഷ് എന്ന ചെമ്പല്ലിവരെ വിളമ്പും. ഇറച്ചി വിഭവങ്ങളില്‍ ആടും മാടും പോത്തും മാത്രമല്ല കുട്ടനാടന്‍ താറാവും നാടന്‍ മുട്ടയും കാടയും എല്ലാം മുന്നില്‍വരും. കുഭനിറയുന്ന മുറയ്ക്ക് പണപ്പെട്ടിയും നിറയും. ഈ ആവേശം നികുതി അടക്കുന്നതില്‍ കാണുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: