ശ്രീരാമകൃഷ്ണനെന്ന അവതാരവരിഷ്ഠന്റെ ശിക്ഷണത്തിലാണ് അപാരമായ ശക്തിയും ഉള്ളഴിയുന്ന കരുണയും വിവേകാനന്ദസ്വാമിജിയില്‍ പടര്‍ന്നു പന്തലിച്ചത്. വിവേകാനന്ദന് ഊര്‍ജത്തിന്റെ ഒരു ട്രാന്‍സ്ഫോര്‍മര്‍ ആയി മാറാന്‍ ഗുരുവിന്റെ അനുഗ്രഹവും പരിശീലനവും വളരെയധികം സഹായിച്ചിട്ടുണ്ട്. ശ്രീരാമകൃഷ്ണദേവന് വിവേകാനന്ദനെ ഒൗപനിഷദിക സന്ദേശത്തിന്റെ ശക്തിയും ഊര്‍ജ്ജവും പ്രസരിപ്പിക്കാനുള്ള ഒരു മാധ്യമമാക്കി മാറ്റി എന്നതാണ് സത്യം.
അതുകൊണ്ട് ഇന്നും സ്വാമി വിവേകാനന്ദന് ആബാലവൃദ്ധം ജനങ്ങള്‍ക്കും ഒരു ഊര്‍ജസ്രോതസ്സാണ്. വിവേകാനന്ദ കഥകള്‍ പറഞ്ഞ് അമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങളെ താലോലിക്കുന്നു, അധ്യാപകര്‍ കുട്ടികളെ വിവേകാനന്ദന്റെ ധീരകൃത്യങ്ങള്‍ വിവരിച്ച് ആവേശം കൊള്ളിക്കുന്നു. രാഷ്ട്രീയക്കാര്‍ സര്‍വ്വതും മറന്ന് വിവേകാനന്ദ സന്ദേശങ്ങള്‍ പ്രസംഗസദസ്സുകളില്‍ പ്രയോഗിക്കുന്നു. മനോരോഗ ചികിത്സകര്‍ തൊട്ട് മീന്പിടിക്കുന്നവര് വരെ വിവേകാനന്ദ വചനങ്ങള്‍ നെഞ്ചിലേറ്റി ആനന്ദിക്കുന്ന കാഴ്ച എവിടെയും കാണാം. കുടില്‍ തൊട്ട് കൊട്ടാരം വരെ വിവേകവാണികള്‍ അലയടിക്കുകയും ചെയ്യുന്നു.
സ്ത്രീസ്വാതന്ത്ര്യത്തിനും സ്ത്രീപുരുഷ സമത്വത്തിനും സ്ത്രീക്ഷേമത്തിനും സ്ത്രീശാക്തീകരണത്തിനും ഇന്ന് നാം അതീവ പ്രാധാന്യം നല്കുന്നുണ്ടല്ലോ. തെറ്റായ വഴിയിലേക്ക് മേല്പറഞ്ഞതെല്ലാം കാലെടുത്ത് വയ്ക്കാതിരിക്കാനുള്ള ദിശാബോധവും സ്വാമി വിവേകാനന്ദന് നല്‍കിയിട്ടുണ്ട്. ശാരദാനന്ദസ്വാമികള്ക്ക് എഴുതിയ കത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കുന്നത്. ”സഹോദരാ, ഭാരതത്തിന്റെ അധഃപതനത്തിന് കാരണം അവിടെ സ്ത്രീയാകുന്ന ശക്തി അവഗണിക്കപ്പെട്ടതാണ്. ശ്രീശാരദാദേവി ജനിച്ചിരിക്കുന്നത് ആ സ്ത്രീശക്തിയെ പുനരുജ്ജീവിപ്പിക്കാനാണ്. അമ്മയെ കേന്ദ്രമാക്കി ഭാരതത്തില്‍ ഇനിയും ഗാര്‍ഗിമാരും മൈത്രേയിമാരും ഉയിര്ത്തെഴുന്നേല്ക്കും. (മുപ്പത്തിയെട്ട് ശാഖകളുമായി ലോകത്തിലെ വിവിധ സ്ഥലങ്ങളില്‍ ശാരദാദേവിയെ കേന്ദ്രമാക്കിക്കൊണ്ടുള്ള ശ്രീശാരദാമഠങ്ങളും ശ്രീരാമകൃഷ്ണ ശാരദാമിഷനും പ്രവര്‍ത്തനക്ഷമമാണെന്ന കാര്യം ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്).
വിവേകാനന്ദസ്വാമികള്‍ സ്വപ്നം കണ്ടതുപോലെ കഴിവും തന്റേടവും വിദ്യാഭ്യാസവും ഉള്ള സ്ത്രീരത്നങ്ങള്‍ ഇന്ന് ഭാരതത്തില്‍ ധാരാളമുണ്ട്. സീതയുടെയും സാവിത്രിയുടെയും ദമയന്തിയുടെയും സ്വഭാവവൈശിഷ്ട്യം മുഖമുദ്രയാക്കിയവരാണവര്. ആത്മാര്‍ത്ഥതയും പവിത്രതയും നിസ്വാര്‍ത്ഥതയും ഇച്ഛാശക്തിയും ഉള്ള മഹിളാമണികള്‍ രാഷ്ട്രീയ സാമൂഹ്യ വിദ്യാഭ്യാസ വ്യവസായ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സര്‍വ്വ ഉത്തരവാദിത്വങ്ങളുടെയും നുകം പേറുന്ന ഇന്നത്തെ സ്ത്രീകള്‍ക്ക് കളരിപ്പയറ്റുകാരുടെ വൈദഗ്ധ്യം ഉണ്ടെങ്കിലേ ജീവിക്കാനാവൂ. അതുകൊണ്ട് അവരുടെ സ്വഭാവ സംസ്കരണത്തിലും സംരക്ഷണത്തിലും പിതാവും ഭര്‍ത്താവും പുത്രനും ശ്രദ്ധിച്ചേ മതിയാവൂ.
കുടുംബബന്ധങ്ങളിലെ ഊഷ്മളതയും സ്നേഹവും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വമുള്ള സ്ത്രീകള്‍ക്ക് ശിലയിലെ ശില്പനിര്മ്മാണം പോലെയുള്ള പരിശീലനം നല്‍കണം. സുശോഭനമായ ഭാരതത്തിന്റെയും ലോകത്തിന്റെയും ആഗമനം സ്വപ്നം കണ്ട സ്വാമിജിക്ക് കൊടുക്കാവുന്ന സമ്മാനം പരിശുദ്ധരും കഴിവുറ്റവരുമായി സ്ത്രീരത്നങ്ങളെ വാര്‍ത്തെടുക്കുകയാണ്. അവര്‍ക്ക് വേണ്ട വളവും വെള്ളവും കരുതലോടെ നല്‍കണം. അവര്‍ വെറും ഭോഗവസ്തുവോ കാഴ്ചവസ്തുവോ അല്ല. സമൂഹത്തിന്റെ മുഴുവന്‍ ആദരവും ബഹുമാനവും ഉയര്‍ന്ന സഹനവും അര്‍ഹിക്കുന്നവരാണ്. സ്ത്രീകള്‍ സര്‍വ്വവും ത്യജിക്കുന്നതുകൊണ്ടാണ് ഈ ലോകം ഒരു മരുഭൂമിയായിത്തീരാത്തത്. ആദിവാസി സ്ത്രീകള്‍ മുതല്‍ രാജമാതാക്കള്‍ വരെ മാതൃത്വമെന്ന ഭാവംകൊണ്ട് അനുഗ്രഹിക്കപ്പെട്ടവരാണ്. ഭാരതസ്ത്രീകളുടെ ഭാവശുദ്ധിയെപ്പറ്റി കവികള്‍ പ്രകീര്‍ത്തിക്കുന്നതും അവരില്‍ മാതൃത്വത്തിന്റെ ശീതളിമ കുടികൊള്ളുന്നതുകൊണ്ടാണ്.
ചുരുക്കിപ്പറഞ്ഞാല്‍ അലസന്മാരുടെ വാഗ്വൈഖരിക്കുള്ളതല്ല സ്വാമിജിയുടെ വചസ്സുകള്‍. ഓജസ്സും തേജസ്സും ഉള്ള കര്മ്മനിരതന്മാര്ക്ക് അത്യാവശ്യമുള്ളവയാണ്. അതവരെ ജീവിത മഹത്വത്തിന്റെ പാരമ്യത്തിലെത്തിക്കുന്നു. ഈ മണ്ണില്‍ ജീവിച്ചു മരിച്ചു എന്ന യാഥാര്‍ത്ഥ്യം സാക്ഷാത്കരിക്കാന്‍ വിവേകാനന്ദ ദര്‍ശനങ്ങള്‍ സഹായിക്കും. സുഗതകുമാരി പ്രാര്‍ത്ഥിച്ചതുപോലെ നമുക്കും പ്രാര്‍ത്ഥിക്കാം- വിവേകാനന്ദാദര്ശങ്ങള് എന്നില്‍ ജ്വലിച്ചിട്ടുണ്ട്; ഇനിയും അവ ജ്വലിക്കേണമേ.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: