നിനച്ചിരിക്കാതെ തന്റെ സദസ്സിലേക്ക് കുതിച്ചെത്തിയ അംഗദനെ കണ്ട് രാവണന് ഞെട്ടി.
ഹനുമാന് വീണ്ടും തന്റെ മുന്നില്‍ വന്നോ എന്നു ശങ്കിച്ചു. അംഗദന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയപ്പോള്‍ ബാലിയാണെന്നും സംശയിച്ചു. ബാലി മരിച്ചതോര്‍ത്തപ്പോള്‍ ആ വിഭ്രാന്തി മാറി. അതിനിടെ അംഗദന്റെ രംഗപ്രവേശം കണ്ടു ഭയന്ന രാവണസേവകന്മാര് എവിടെയോ ഓടിയൊളിച്ചു. മന്ത്രിമാര്‍ സ്വസ്ഥാനങ്ങളില്‍ നടുങ്ങി വിറച്ചിരുന്നു. ‘ ഹേ മര്‍ക്കടാ, നീയാര്? എന്തിനു വരുന്നു?’ രാവണന് അംഗദനോട് ചോദിച്ചു. രാവണനെ പരിഹസിക്കുന്ന തരത്തിലായിരുന്നു മറുപടി. ‘അങ്ങയുടെ സദസ്സിലെത്തിയ അതിഥിയെ ഇങ്ങനെയാണോ സ്വീകരിക്കുന്നത്? ആതിഥ്യമര്യാദ ഈ നാട്ടില്‍ പതിവില്ലെന്നാണോ? എനിക്ക് ഒരിരിപ്പിടം പോലും തന്നില്ലല്ലോ? ‘
ശ്രീരാമദൂതനായെത്തിയ അംഗദന്റെ പരിഹാസം കലര്‍ന്ന വാക്കുകള്‍ രാവണനെ ചൊടിപ്പിച്ചു. അത് അംഗദന് നന്നേ രസിച്ചു. രാവണന്റെ സദസ്സില്‍ തനിക്ക് ഇരിപ്പിടമൊന്നും ലഭിക്കാന്‍ പോകുന്നില്ല. പിന്നെവിടെയിരിക്കും? അംഗദന് വാലിന്റെ നീളം കൂട്ടാന്‍ തുടങ്ങി. പിന്നീടത് വട്ടത്തില്‍ ഒന്നിനു മീതെ ഒന്നായി പടുത്തുയര്‍ത്താന്‍ തുടങ്ങി. ഒടുവില്‍ രാവണസിംഹാസത്തോളമായി. അംഗദന് കുതിച്ചു ചാടി വാലുകൊണ്ടുണ്ടാക്കിയ ഇരിപ്പിടത്തില്‍ രാവണന് അഭിമുഖമായി ഇരുന്ന് സംഭാഷണമാരംഭിച്ചു. ‘ രാവണാ, രാമദൂതനാണ് ഞാന്‍. ബാലിയുടെ പുത്രനായ അംഗദന്. രാമന്റെ സന്ദേശവുമായാണ് ഞാനെത്തിയിരിക്കുന്നത്.’
അംഗദന് തന്റെ വരവിന്റെ ഉദ്ദേശ്യമറിയിച്ചതോടെ രാവണന് അസ്വസ്ഥനായി. ഉടനെ രാമനെ അപഹസിക്കാന്‍ തുടങ്ങി.’ ഗതികിട്ടാതെ കിഷ്കിന്ധയിലെത്തി, ഒരു ഭീരുവിനെ കൂട്ടുപിടിച്ച് ആ ഭീരുവിന്റെ ജ്യേഷ്ഠനെ ഒളിയമ്പെയ്തു കൊന്ന് കുറേ വാനരന്മാരുമായി ലങ്കയിലെത്തിയ ആ രാമന്റെ ദൂതുമായാണോ നീ വന്നത്? രാവണനാര്! രാമനാര്! എനിക്കു സന്ദേശം തന്നു വിടാനുള്ള എന്തു യോഗ്യതയാണ് രാമനുള്ളത്? ഏതായാലും ആ ഭീരുവിന്റെ സന്ദേശമൊന്നു കേള്‍ക്കട്ടേ.’ രാവണന് പറഞ്ഞു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: