അനിശ്ചിതകാലം താമസിച്ചു മടങ്ങേണ്ട ഭൂമി എന്ന വാടകവീട്ടില്‍ എന്റെ ആത്മാവിന്റെ ഒരംശം നിക്ഷേപിച്ചുപോകുന്നു, അതാണെന്റെ കവിത അത് മറ്റൊരാത്മാവിന് സന്തോഷമോ , സാന്ത്വനമോ പകരും എങ്കില്‍ അതെന്റെ സുകൃതം എന്ന് മാത്രം പറയട്ടെ എന്ന് നമ്മുടെ പ്രിയ കവി ഒ. എന്‍ വി പറഞ്ഞിട്ടുണ്ട് .ഇതുതന്നെയാണ് ജയദേവകൃതികളിലൂടെ നമുക്ക് ലഭ്യമാവുന്നതും , ഇന്നും മൃതസഞ്ജീവനിപോലെ ആളുകള്‍ ജയദേവകൃതികള്‍ ആസ്വദിക്കുന്നതും അതുകൊണ്ടുതന്നെയാവാം.
ആത്മസാഗരത്തില്‍ മുങ്ങിത്താഴാന്‍ കൊതിക്കുന്ന രണ്ടു ജീവിതങ്ങളായിരുന്നു ജയദേവദമ്പതികള്‍. ജീവിതം എങ്ങിനെ വേണമെങ്കിലും ജീവിച്ചുതീര്‍ക്കാം ,അതാര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കില്ല ,കഴിയുന്നത്ര പ്രശാന്തിയില്‍ ജീവിക്കാനായാല്‍ അടുത്തുള്ളവരിലേക്കും അതൊഴുകിയെത്തും . അതുകൊണ്ടുതന്നെയാവണം ഇവരുടെ ആട്ടവും പാട്ടും കേള്‍ക്കാനായി പല സ്ഥലത്തുനിന്നും ജനങ്ങള്‍ ഒഴുകി എത്തിയത് എന്നവര്‍ വിശ്വസിച്ചിരിക്കാം .
ശിവക്ഷേത്രനടയിലത്രേ ആദ്യം സോപാനഗീതങ്ങള്‍ പാടിത്തുടങ്ങിയത് .കേരളത്തില്‍ എത്തിയതോടെ വൈഷ്ണവക്ഷേത്രങ്ങളിലും ചേങ്ങലയില്‍ കൊട്ടിപ്പാടിത്തുടങ്ങി പിന്നീടാണ് ഇടയ്ക്കയുടെ അരങ്ങേറ്റം. ആത്മാവിന്റെ സംഗീതമായ സോപാനം ക്രമേണ ഏറെ പ്രശസ്തി ആര്‍ജ്ജിച്ചു. ക്ഷേത്രമതില്‍ക്കകത്തുനിന്നും പുറത്തേക്കും ഇതിന്റെ വരവ് എല്ലാവരും സ്വാഗതം ചെയ്തു .ഇപ്പോള്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നാലുനേരത്തെ പൂജക്കും ഇടയ്ക്കകൊട്ടി സോപാനം അഥവാ അഷ്ടപദി പാടുക പതിവാണ് .ഓരോ സമയത്തിനും ചേരുന്ന രാഗങ്ങളുണ്ട്. രാവിലെ ഭൂപാളരാഗത്തിലും, ഉച്ചയ്ക്ക് ഭൈരവിയിലും രാത്രി സഹാനയിലും നീലാംബരിയിലുമാണ് പാടുക പതിവ്. പതിയെ തുടങ്ങി, അനര്‍ഗ്ഗളമായി ഒഴുകി സുഖകരമായ അനുഭൂതി ഇത് നല്കുന്നു. ഇടയ്ക്കയില്‍ തൂങ്ങിക്കിടക്കുന്ന പൊടിപ്പുകള്‍ 64 കലകളായാണ് അറിയപ്പെടുന്നത്.
അഷ്ടപദി അഥവാ ഗീതഗോവിന്ദം രചിച്ചത് ബംഗാളിലെ കിന്ദുബില്വം ഗ്രാമത്തില്‍ ജനിച്ച ജയദേവകവിയാണെന്നു എല്ലാവര്ക്കും അറിയാം. ഭോജരാജാവിന്റെയും ,രാധാദേവിയുടെയും മകനായ ഇദ്ദേഹം അനാഥനായാണ് വളര്‍ന്നത്. കൃഷ്ണനാമത്തില്‍ ആകൃഷ്ടനായ അദ്ദേഹം ഒരിക്കല്‍ ഒറീസയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ എത്തി. സുദേവന് എന്നൊരു ബ്രാഹ്മണന് ഇദ്ദേഹത്തിന്റെ ഭക്തി വിനയഭാവത്തില്‍ ആകൃഷ്ടനായി തന്റെ മകള്‍ പദ്മാവതിയെ അദ്ദേഹത്തിന് വിവാഹം കഴിച്ചുകൊടുത്തു പരസ്പരപൂരകങ്ങളായ ആ ദമ്പതിമാരുടെ ചിന്തകളും പ്രവര്‍ത്തികളും ഒന്നായിരുന്നു. അവര്‍ പണത്തെയോ ഐശ്വര്യത്തെയോ കാംക്ഷിച്ചില്ല. ലൗകികമായ ഒന്നിലും ആസക്തിയില്ലാതെ രാധാകൃഷ്ണഭക്തിയില്‍ ലയിച്ചുകൊണ്ടു അവര്‍ ജീവിച്ചു.വൃന്ദാവനവും,മഥുരയും അവരുടെ ഇഷ്ടകേന്ദ്രങ്ങളായിരുന്നു.ഒറീസയിലെ ജഗന്നാഥാപുരിയില്‍ വെച്ച് രചിച്ച ഗീതഗോവിന്ദം ഏറെ പ്രസിദ്ധി നേടി .ജയദേവകവിയുടെ പാട്ടും പദ്മാവതിയുടെ അതിനൊത്ത ചുവടുവെപ്പുകളും. ഇത് കാണാനായി പലസ്ഥലങ്ങളില്നിന്നും ആളുകള്‍ വരവായി. രണ്ടാത്മാക്കള് ഒന്നാവുന്ന കാഴ്ചയാണ് അവിടെ എത്തിയവര്‍ക്ക് കാണാനായത്. ജയദേവരുടെ ‘നിജപ്രാണധീശ്വരി’എന്ന് മഹാകവി ചങ്ങമ്പുഴ പദ്മാവതിയെ വാഴ്ത്തിയിട്ടുണ്ട് ആടിയും പാടിയും ജീവിതം ആസ്വദിച്ച ദമ്പതികള്‍ .ഒടുവില്‍ ഭഗവാന് പദ്മാവതിക്കു ദിവ്യദര്‍ശനം നല്കി എന്നാണ്പറയപ്പെടുന്നത്. ‘ജയദേവരുടെ ഏഴാമത്തെ അഷ്ടപദിയില്‍ കിന്ദുബില്യസമുദ്രസംഭവ രോഹിണീ രമണെന ഹരി ഹരി ‘ എന്നു വന്നതുകൊണ്ട് കിന്ദുബില്വ അദ്ദേഹം ജനിച്ച ഗ്രാമം തന്നെ എന്ന് മനസ്സിലാക്കാം .പശ്ചിമബംഗാള്‍ ഭരിച്ചിരുന്ന ലക്ഷ്മണസേനന്റെ സദസ്യരായിരുന്ന പഞ്ചരത്ന കവികളുടെ കൂട്ടത്തില്‍ ഇദ്ദേഹത്തിന്റെ പേരും ഉള്‍പ്പെടുത്തി കാണുന്നു. ഗീതഗോവിന്ദം ഒന്നാമത്തെ ദശാവതാരം അഷ്ടപദിയില്‍ പതിനൊന്നു പദങ്ങളും പത്താം അഷ്ടപദിയില്‍ അഞ്ചു പദങ്ങളും പത്താമത്തേതില്‍ അഞ്ചു പദങ്ങളും ആണുള്ളത്. മൊത്തം 24 അഷ്ടപദികളില്‍ രണ്ടാമത്തെതില്‍ ഭഗവദ്വര്‍ണനകള്‍. പിന്നീട് വരുന്നതിലെല്ലാം കൃഷ്ണനും രാധയും സഖിയുമാണ് ഉള്ളത.്
പദ്മാവതിയുടെ മരണശേഷം ജീവിതത്തിലെല്ലാം നഷ്ടപ്പെട്ട പോലെ ജയദേവകവി തന്റെ സംഗീതരചനയെല്ലാം നിര്‍ത്തി. അജോയ്നദീതീരത്തിരുന്നു തന്റെ പ്രിയപത്നിയെയോര്‍ത്തു വിലപിക്കുമായിരുന്നത്രെ. അധികം താമസിയാതെ അദ്ദേഹവും മരിച്ചു..അവിടം ഒരു പുണ്യഭുമിയായി. ഇന്നും ബാവുല്‍ഗായകര്‍ അവിടയെത്തി ഇരുവരുടെയും സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താറുണ്ടത്രെ.
ചങ്ങമ്പുഴയുടെ ദേവഗീതയും
ഗീതഗോവിന്ദവും
ജയദേവമഹാകവിയുടെ കമനീയമായ കലാശില്പം വികൃതപ്പെടുത്തുവാന്‍ മുതിര്‍ന്നത് സാഹസമാണെന്ന മുഖവുരയോടെയാണ് മഹാകവി ചങ്ങമ്പുഴ കൃഷ്ണപ്പിള്ള ദേവഗീത രചിച്ചത്
ജയദേവഗീത പരിഭാഷ ചെയ്യുവാന്‍
ഭയമുണ്ടെനിക്ക് സമഭിജ്ഞനല്ല ഞാന്‍
ദയവായ് ക്ഷമിച്ചു മമ മാപ്പു നല്‍കണം
നയശീലമെന്റെ നവസാഹസോദ്യമം
എന്നാണ് അദ്ദേഹം ആദ്യം കുറിച്ചത് .
പക്ഷെ കമനീയമായ ഒരു കലാശില്പം തന്നെയാണ് അദ്ദേഹം സ്വന്തം വിവര്‍ത്തനത്തിലൂടെ സഹൃദയരായ വായനക്കാര്‍ക്കു നല്‍കിയത് നൂറ്റിപ്പന്ത്രണ്ടാമാണ്ട് ഒരു ധനുമാസത്തിലത്രേ ഈ കൃതി വിവര്‍ത്തനം ചെയ്യാന്‍ അദ്ദേഹത്തിന് തോന്നിയത്. 1945 ലാണ് അദ്ദേഹം ഗീതഗോവിന്ദം വിവര്‍ത്തനം ചെയ്തത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: