ഭാരതമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം. ആഗോള ആയുധ വ്യാപാരത്തില്‍ ശരാശരി 13 ശതമാനമാണ് ഭാരതത്തിന്റെ പങ്ക്. കൂടുതലും ആയുധങ്ങള്‍ എത്തുന്നത് അമേരിക്ക, റഷ്യ, ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും.
വ്യാവസായിക രാഷ്ട്രങ്ങള്‍ തദ്ദേശ ആവശ്യങ്ങള്‍ക്കുള്ള ആയുധങ്ങള്‍ ആഭ്യന്തരമായി തന്നെ നിര്‍മ്മിക്കുമ്പോള്‍ അമേരിക്ക, റഷ്യ, ചൈന, ഇസ്രയേല്‍, ജര്‍മ്മനി, ഫ്രാന്‍സ് എന്നി രാഷട്രങ്ങള്‍ ആയുധക്കയറ്റുമതിയിലൂടെയും കരുത്തുറ്റ വ്യവസായ മേഖലതന്നെ കെട്ടിപ്പെടുത്തു. ഭാരതത്തിന്ന് അസാധ്യമായ ഒന്നും തന്നെ ഈ രാഷ്ട്രങ്ങളുടെ കയ്യില്‍ ഇല്ലെങ്കിലും അവര്ക്കിതിനു കഴിഞ്ഞത് ഇച്ഛാശക്തിയുടെ ഫലമായാണ്.
സിപ്രി എന്ന ചുരുക്ക പേരിലറിയപ്പെടുന്ന സ്റ്റോക്ക്ഹോം ഇന്റെര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ആഗോളതലത്തില്‍ മുന്‍നിരയില്‍ നില്ക്കുന്ന 100 ആയുധ നിര്‍മ്മാണ കമ്പനികളുടെ സമ്പൂര്‍ണ്ണ വിറ്റ്വരവ് 2012ലെ കണക്ക് പ്രകാരം ഏകദേശം 395 ബില്യണ്‍ ഡോളര്‍ (ഇന്നത്തെ ഏകദേശം 25 ലക്ഷം കോടി രൂപയിലധികം) ആണെന്ന് വിലയിരുത്തുന്നു.
സൈനികബലത്തില്‍ ലോകത്തിലെ അഞ്ച് വന്‍ശക്തികളിലൊന്നാണ് ഭരതം. പക്ഷെ ആയുധ ശേഖരങ്ങളില്‍ ഏതാണ്ട് മുന്നില്‍ രണ്ട് ഭാഗം വിദേശനിര്‍മ്മിതം. ഭാരതത്തിന്റെ പ്രതിരോധബലം ഏതാണ്ട് പൂര്‍ണ്ണമായും ആശ്രയിക്കുന്നത് വിദേശ ആയുധനിര്‍മ്മാണ കമ്പനികളെയാണ്. ഈ അവസ്ഥയില്‍ മാറ്റം വരണം. രാഷ്ട്ര വിരോധശക്തികള്‍ എന്ത് തന്നെ പറഞ്ഞാലും പ്രചരിപ്പിച്ചാലും, നമുക്ക് ആവശ്യമുള്ള ആധുനിക ആയുധങ്ങളുടെ നിര്‍മ്മാണം നമ്മുടെ രാജ്യത്ത് നടക്കണം. അത് നമുക്ക് സാധിക്കും.
എന്ത് കൊണ്ടാണ് വന്‍ ലാഭകരവും, ദീര്‍ഘകാല വളര്‍ച്ചാസാധ്യത ഉള്ളതും, അനേകം തൊഴിലവസരങ്ങള്‍ക്കും ഒട്ടേറെ ചെറുകിട സംരംഭങ്ങള്‍ക്ക് വഴിതുറക്കുന്നതും ഭാരിച്ച ഇറക്കുമതി ബാധ്യത ശാശ്വതമായി ഒഴിവാക്കാനും കെല്‍പ്പുള്ളതുമായ ഈ മേഖലയില്‍ നമുക്ക് ചുവടുറപ്പിക്കാന്‍ ഏഴ് പതിറ്റാണ്ടിനുള്ളില്‍ സാധിക്കാതിരുന്നത്? ആയുധനിര്‍മ്മാണം എല്ലാറ്റിനുമുപരി നമ്മുടെ സമ്പദ്വ്യവസ്ഥയില് നിന്ന് ഒഴുകിപോകുന്ന വിദേശനാണ്യത്തെ പിടിച്ച് നിര്‍ത്തുക മാത്രമല്ല ഭാവിയില്‍ ശക്തമായ വിദേശനാണ്യ വരുമാനത്തിന്ന് വഴിതുറക്കുന്ന മേഖലയുമാണ്. നിലവിലുള്ള സാഹചര്യത്തില്‍ പ്രതിരോധ ആവശ്യങ്ങള്‍ക്ക് വേണ്ട വെടിയുണ്ട ഏല്‍ക്കാത്ത ജാക്കറ്റ് മുതല്‍ അന്തര്‍വാഹിനി വരെ നമ്മള് ഇറക്കുമതി ചെയ്യുമ്പോള്‍ വിദേശകമ്പനികള്‍ ഭീമമായ ലഭം കൊയ്യുകയും അവരുടെ രാജ്യങ്ങളില്‍ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും വര്‍ദ്ധിച്ചുവരികയും ചെയ്യുന്നു എന്നതില്‍ തര്‍ക്കമില്ല. ഇത്തരം സാഹചര്യങ്ങള്‍ നമ്മുടെ രാജ്യത്ത് നിഷിദ്ധമാണോ? അല്ലെങ്കില്‍ പൊതുമേഖലയായാലും സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെയായലും നമുക്ക് ആവശ്യമായ യുദ്ധസാമഗ്രികള്‍ നമ്മുടെ രാജ്യത്ത് നിര്‍മ്മിക്കാനുള്ള സാഹചര്യം ഒരുക്കുന്നുത് ആരുടെ താത്പര്യത്തിന്ന് വിരുദ്ധമാണെന്ന് പരിശോധിക്കേണ്ടതാണ്.
വിരലിലെണ്ണാവുന്ന ഏതാനും ആയുധ നിര്‍മ്മാതാക്കളും അധോലോക രാജാക്കന്മാര്ക്ക് സമാനരായ ഇടനിലക്കാരും നിയന്ത്രിക്കുന്ന ആയുധവ്യവസായമെന്ന കൂറ്റന്‍ ലാഭകരമായ മേഖല ഭാരതത്തിന്ന് ഇപ്പോഴും അപ്രാപ്യമായിരിക്കുന്നതിന്ന് വിചിത്രമായ കാരണങ്ങള്‍ ഉണ്ടായിരിക്കാം. തദ്ദേശീയമായിതന്നെ ആയുധനിര്‍മ്മാണ വ്യവസായം വളര്‍ത്തിയെടുക്കാന്‍ ഭാരതം ആലോചിക്കാന്‍ തുടങ്ങിയിട്ട് ആറര പതിറ്റാണ്ടിലേറെയായി. പക്ഷെ അനുയോജ്യമായ പ്രത്യക്ഷ നയങ്ങളും, അനുബന്ധ നയങ്ങളും, നടപടി ക്രമങ്ങളും സാഹചര്യങ്ങളും നമ്മുടെ രാജ്യത്ത് നേരത്തേ ഉണ്ടായിരുന്നില്ല.
അയല്‍ രാജ്യങ്ങളുമായി നമ്മള് പലതവണ യുദ്ധം ചെയ്തു. യുദ്ധം ജയിച്ച സാഹചര്യത്തില്‍ പോലും ഭാവിയിലും യുദ്ധം ചെയ്യാനുള്ള സാഹചര്യങ്ങള്‍ ബാക്കിയാക്കി സമര്‍ത്ഥമായി വിമര്‍ശന വിധേയമാകാതെ വിലപിടിച്ച ആയുധങ്ങളുടെ ഇറക്കുമതിക്ക് വഴി തുറന്നു.
പ്രശ്നങ്ങളെ നിലനിര്‍ത്തി നമ്മള് ആയുധ പന്തയത്തില്‍ എന്നും മുന്നില്‍ തന്നെ സ്ഥാനമുറപ്പിച്ചു. മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ മൂന്ന് ശതമാനം ആയുധ സമ്പദനത്തിന്ന് ഉപയോഗിക്കുമ്പോള്‍ നാം ഒഴുക്കുന്ന സമ്പത്തിന്റെ ഗുണഭോക്താക്കള്‍ പാശ്ചാത്യരാണെന്ന സത്യം മറന്നു. ഇടനിലക്കാര്‍ക്ക് കമ്മീഷനായി കിട്ടിയിരുന്ന വന്‍തുക പോലും ഭാരതത്തിലെ ബാങ്കുകളില്‍ വരാറില്ല. അവര്‍ സ്വാഭാവികമായും ഭാരതത്തിന്റെ ആയുധ ഇറക്കുമതിയെ പ്രോല്‍സാഹിപ്പിക്കുന്നു.
ഭാരതത്തിന്റെ ആയുധ ഇറക്കുമതി സമ്പന്നരാക്കിയ അധോലോകരും, പിടികിട്ടാത്ത കുറ്റവാളികളും, ലോകം മുഴുവന്‍ ബന്ധങ്ങളുള്ള സ്വകാര്യ ദല്ലാളന്മാരും ഇഷ്ടപ്പെടാത്ത ഒരു നടപടിയാണ് ഭാരതത്തില്‍ ആയുധങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമം. അത് കൊണ്ട് തന്നെ 1950ല്‍ തുടങ്ങിയ ഭാരതത്തിന്റെ ആയുധ നിര്‍മ്മാണമെന്ന സ്വപ്നം പൂവണിയാതിരിക്കുന്നതില്‍ മതിയായ കാരണവും ഉണ്ടായിരിക്കണം. സര്‍ക്കാര്‍ തലത്തില്‍നിന്ന് ആത്മാര്‍ത്ഥവും സത്യസന്ധവുമായ സമീപനം ഇല്ലായ്മ തന്നെയാണ് പ്രധാന കാരണങ്ങളില്‍ ഒന്ന്.
നാം ഇറക്കുമതി ചെയ്യുന്ന ആയുധങ്ങള്‍ പാശ്ചാത്യ നാടുകളിലാണ് ദശലക്ഷകണക്കിന്ന് ആളുകള്‍ക്ക് തൊഴിലവസരം ഉണ്ടാക്കുന്നത്. മാത്രമല്ല അതിനെ ആശ്രയിക്കുന്ന അനേകായിരം ചെറുകിട വ്യവസായങ്ങളും മറ്റ് വന്‍ വ്യവസായങ്ങളും ആ രാജ്യത്ത് നാം വാങ്ങുന്ന ആയുധത്തിന്റെ പണം കൊണ്ട് തഴച്ച് വളരുന്നു. ഇത് നമ്മുടെ രാജ്യത്ത് വളരാനുള്ള പ്രോത്സാഹനം നല്‍കുന്നത് രാഷ്ട്രതാല്‍പര്യത്തിന്ന് വിരുദ്ധമാണോ?
‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയിലൂടെ ആയുധ നിര്‍മ്മാണത്തില്‍ സ്വകാര്യ മേഖലയ്ക്ക് വഴി തുറക്കുന്നതിനെ വിമര്‍ശിക്കുന്നവര്‍ ആഗോള ആയുധവില്‍പ്പനക്കാരുടെ കൂലി പറ്റുന്ന വക്താക്കളാണെന്ന് സംശയിക്കണം. ആയുധ നിര്‍മ്മാണരംഗത്ത് ആഗോളതലത്തില്‍ സ്വകാര്യകമ്പനികള്‍ തന്നെയാണ് പ്രമാണിമാര്‍. ഭാവിയിലും അവര്‍തന്നെ ആയിരിക്കും. തദ്ദേശീയമായി ആയുധനിര്‍മ്മാണം നമുക്ക് കെട്ടിപ്പെടുക്കണമെങ്കില്‍ ഒന്നുകില്‍ ഭീമന് ആഗോള ആയുധ നിര്‍മ്മാതാക്കളെ നമ്മുടെ രാജ്യത്ത് ക്ഷണിക്കുകയും മുതല്‍ മുടക്കാന്‍ ശേഷിയുള്ള സ്വദേശീയ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാതെ തരമില്ല. പൊതുമേഖലയില്‍ നിലവിലുള്ള ആറോളം പ്രതിരോധസാമഗ്രി നിര്‍മ്മാതാക്കള്‍ക്ക് ഏറെ പരിതികള് ഉണ്ട്.
ഇപ്പോള്‍ ‘മേക്ക് ഇന്‍ ഇന്ത്യ’ ലക്ഷ്യത്തിലൂടെ അതിവേഗം മാറുന്ന പ്രതിരോധരംഗം ഒരുഭാഗത്ത് പലരിലും അസ്വസ്ഥത വളര്‍ത്തുമ്പോള്‍, ധാരാളം സ്വകാര്യ സംരംഭങ്ങള്‍ ആത്മവിശ്വാസത്തോടെ ഈ രംഗത്ത് കടന്ന് വരികയും വന്‍തോതിലുള്ള മുതല്‍ മുടക്കിന്ന് തയ്യാറാകുകയും ചെയ്യുന്നു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രേമോഷന് (ഡിഐപിപി) നല്കിയ കണക്ക് പ്രകാരം ഈ വര്‍ഷം ഫെബ്രുവരി അവസാനം വരെ ലൈസന്‍സ് ആവശ്യമുള്ള വിവിധ പ്രതിരോധ സമഗ്രികള്‍ നിര്‍മ്മിക്കാന്‍ 218 കമ്പനികള്‍ക്കായി 348 ലൈസന്‍സ് നല്കി കഴിഞ്ഞു. മൊത്തം 114 ലൈസന്‍സ് നേടിയ 70 ഓളം കമ്പനികള്‍ ഉല്പാതനം ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: