യൂറോപ്പില്‍ വിനോദയാത്രയ്ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന് മനുഷ്യ വികാസ സൂചിക തുടങ്ങി ഒരുപാട് രംഗങ്ങളില്‍ കേരളം ഇന്ത്യയില്‍ ഒന്നാംസ്ഥാനത്താണ് എന്നൊക്കെ ആരോ എഴുതിക്കൊടുത്ത പേപ്പറില്‍ നോക്കി, വായിച്ചത്, അതൊക്കെ കമ്യൂണിസം കൊണ്ടുവന്ന വികസനം എന്ന മട്ടിലാണ്. എന്നാല്‍, കേരളം വളരെ വികസിച്ച നാടുതന്നെയാണ്. ജീവിതനിലവാരം വികസിത രാജ്യങ്ങളുടെതിനു തുല്യമാണ്. കുറഞ്ഞ സാമ്പത്തിക വികസനത്തിനൊപ്പം ഉയര്‍ന്ന സാക്ഷരത, ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ശിശുമരണ നിരക്ക് എന്നിവ ചേര്‍ന്ന അസംഗതാവസ്ഥയുടെ പേരില്‍ ശ്രദ്ധിക്കപ്പെട്ട അത്ഭുതപ്രതിഭാസം. തിരുവിതാംകൂര്‍ രാജഭരണത്തിലൂടെ ഒന്നര പതിറ്റാണ്ടുമുമ്പുതന്നെ നിര്‍ബന്ധിതവിദ്യാഭ്യാസത്തിലൂടെ സമൂഹം വിദ്യാഭ്യാസം നേടിയതും കേരളത്തിന്റെ ഭൂമിശാസ്ത്രവുമൊക്കെ ഈ പ്രതിഭാസത്തിന്റെ വികാസത്തെ സഹായിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ മാത്രമല്ല ലോകത്തെവിടെയും അറിവും വിദ്യാഭ്യാസവും ഒരു പ്രത്യേകവിഭാഗത്തിന്റെ കുത്തകയായിരുന്ന കാലത്ത് ഇന്ത്യയില്‍ കോളനിവല്‍ക്കരണവും കൂടിയായപ്പോള്‍, സാംസ്കാരിക നിശ്ചലതയിലായിരുന്ന നാടിന്റെ സാമൂഹികമണ്ഡലത്തില്‍ മാറ്റങ്ങളുടെ വേലിയേറ്റമുണ്ടാകുന്നത് 19ാം നൂറ്റാണ്ടിലാണ്. സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പും സാമൂഹികസമത്വവും ലക്ഷ്യമാക്കി പടപ്പുറപ്പാടുകള്‍ നടത്തിയ നവോത്ഥാനനായകരുടെ ശ്രമഫലമായി വിദ്യാഭ്യാസം എല്ലാ ജനവിഭാഗത്തിലേക്കും കടന്നുചെന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ തന്നെ സാര്‍വത്രിക വിദ്യാഭ്യാസം നിയമംമൂലം തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കി. ആ ദൗത്യം ഏറ്റെടുത്ത ക്രിസ്ത്യന്‍ സഭകളുടെ ചുവടുപിടിച്ചു സമുദായസംഘടനകളായ എസ്എന്‍ഡിപിയും എന്‍എസ്എസും നൂറുകണക്കിനു വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങിയത് തങ്ങളുടെ സമുദായാംഗങ്ങളില്‍ നിന്ന് പിടിയരിയും തേങ്ങയുമൊക്കെ പിരിച്ചു വളരെ ത്യാഗം സഹിച്ചാണ്. വിദ്യാഭ്യാസരംഗത്ത് രാജാവും സമുദായസംഘടനകളും നടത്തിയ ആ സ്ഥിര നിക്ഷേപത്തിന്റെ പലിശയാണ് നമ്മളിപ്പോള്‍ ആസ്വദിക്കുന്നത്.
വിദ്യാഭ്യാസം നേടിയ ഒരു തലമുറയെ വേണ്ടപോലെ പ്രയോജനപ്പുടുത്തുകയെന്ന ദീര്‍ഘവീക്ഷണത്തോടെയാണ് ദിവാന് സര് സിപി രാമസ്വാമി അയ്യരുടെ കാലത്ത് നാട്ടില്‍ വന്‍ വ്യവസായസ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയത്. അടിസ്ഥാനസൗകര്യങ്ങളായ റോഡും വൈദ്യുതിയും പൊതുഗതാഗത സംവിധാനവും വ്യാപിപ്പിച്ചു, ജനാധിപത്യം വന്നതോടെ കേരളത്തിലെ വ്യവസായവികസനം അവസാനിക്കുകയും നിരന്തര സമരങ്ങളിലൂടെ കാര്‍ഷികമേഖല തകരുകയും ചെയ്തു. സമരം ചെയ്തു കാര്‍ഷികമേഖലയെ തകര്‍ത്തതുകൊണ്ടും വ്യവസായങ്ങള്‍ വന്നാല്‍ മുതലാളിമാര്‍ വരുമെന്നു പറഞ്ഞു വ്യവസായ സ്ഥാപനങ്ങള്‍ വരാതെ നോക്കിയതുകൊണ്ടും തൊഴില്‍ തേടി നാടുവിട്ട യുവാക്കള്‍ ലോകത്തിന്റെ നാനാഭാഗത്തും അവിടങ്ങളിലെ ഭരണകൂടത്തിന്റെ വിലപ്പെട്ട മനുഷ്യശക്തിയായി മാറി. ജനസംഖ്യയില്‍ ഒരു വലിയ ശതമാനം പ്രവാസത്തിലായപ്പോള്‍ അവരയയ്ക്കുന്ന പണത്തിലൂടെ രൂപപ്പെട്ട വികസനത്തെ കേരള മോഡല്‍ വികസനമെന്ന് ലോകം വിശേഷിപ്പിച്ചു. പരാശ്രയ സാമ്പത്തിക മേഖലയായി മാറിയ കേരളം ഉപഭോഗ സമൂഹമായി വളര്‍ന്നു.
ആളോഹരി വരുമാനം ദേശീയ ശരാശരിക്കും താഴെയായിരുന്നിട്ടും ഉയര്‍ന്ന സാക്ഷരതയും ആരോഗ്യമേഖലയിലെ വളര്‍ച്ചയും സ്ത്രീവിദ്യാഭ്യാസവും ചേര്‍ന്ന് കുറഞ്ഞ ശിശുമരണ നിരക്കും സാമൂഹികതലത്തില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പമെത്തി കേരളം ലോകത്തെ അത്ഭുതപ്പെടുത്തുന്നത് ഈ സാഹചര്യത്തിലാണ്. പ്രവാസികളുടെ പണം വ്യാപാര-വ്യവസായ-നിര്‍മ്മാണമേഖലകളിലെക്കൊഴുകിയപ്പോള്‍ സമൂഹം മൊത്തം അതിന്റെ ഗുണഭോക്തക്കളായി. നികുതി പിരിക്കാനും ജീവനക്കാര്‍ക്ക് ശമ്പളംകൊടുക്കാനും മാത്രമുള്ള ഒരുപകരണമായി കേരളത്തിലെ ഭരണകൂടം മാറി. വിദേശ മണി എക്സ്ചേഞ്ചുകളിലെ കംപ്യൂട്ടര്‍ രണ്ടു ദിവസം തകരാറിലായാല്‍ കേരളം പട്ടിണിയിലാകുമെന്ന അവസ്ഥയുമുണ്ടായി.
ഉന്മൂലന സിദ്ധാന്തത്തിന്റെ പ്രചാരകരായ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ നാടിന്റെ ഭരണംതന്നെ നേടിയപ്പോള്‍, അവരുടെ ആശയങ്ങളോട് പൊരുത്തപ്പെടാത്തവര്‍ ഏതു നിമിഷവും കൊല്ലപ്പെടാമെന്ന അവസ്ഥയില്‍ ഭീതിയോടെ കഴിയേണ്ട സാഹചര്യമുണ്ടായി. സംഘടനാബലത്തിലൂടെ സേവനം കൈയ്യൊഴിഞ്ഞ ജീവനക്കാര്‍ അഴിമതി സമൃദ്ധമായ ബ്യൂറോക്രസിയുടെ സംരക്ഷകരായി. തൊഴിലെടുക്കാന്‍ മടിക്കുന്ന തൊഴിലാളിയും പഠിപ്പിക്കാത്ത അദ്ധ്യാപകരും പഠിച്ചില്ലെങ്കിലും വിജയിക്കും എന്നതുകൊണ്ട് പഠിക്കാത്ത കുട്ടികളും നിയമം പാലിക്കാത്ത നിയമപാലകരും അരാഷ്ട്രീയരായ രാഷ്ട്രീയ നേതാക്കളുമുണ്ടായി. സഞ്ചാരയോഗ്യമല്ലാത്ത പാതകളും വിഷമാലിന്യങ്ങള്‍ നിറഞ്ഞ നദികളും അനാരോഗ്യം നല്കുന്ന ആരോഗ്യാലയങ്ങളും നാടിന്റെ മുഖമുദ്രയായി. സ്റ്റാലിനിസത്തെ ന്യായീകരിക്കാനും അതിനു കുടചൂടാനുമായി അതേ ആശയം പിന്തുടരുന്ന വര്‍ഗീയശക്തികളോട് ഐക്യദാര്‍ഢൃപ്പെട്ട് അവരുടെ ദാസന്മാരായി ഭരിക്കുന്നവര്‍ അധ:പ്പതിച്ചു.
ഇന്ന് ഇന്ത്യയില്‍ എറ്റവുമധികം രാഷ്ട്രീയകൊലപാതകങ്ങള്‍ നടക്കുന്ന, ആത്മഹത്യയില്‍ ഒന്നാംസ്ഥാനത്തുള്ള, മയക്കുമരുന്നു, മദ്യ ഉപഭോഗത്തില്‍ ഒന്നാം സ്ഥാനത്തുള്ള പ്രദേശമാണ് കേരളം. ജനിച്ചുവീഴുന്ന കുട്ടി പോലും 70000 ത്തിലധികം രൂപ ലോകബാങ്കിനും ഐഎംഎഫിനും കടപ്പെട്ട സമൂഹം.
ഇവിടെ സിപിഎം ഉടമസ്ഥതയിലുള്ള വ്യവസായസ്ഥാപനങ്ങളല്ലാതെ മറ്റൊന്നും തുറക്കാന്‍ അനുവദിക്കില്ല എന്ന അവസ്ഥവന്നു. രാഷ്ട്രീയം ആദായകരമായ തൊഴിലായി സ്വീകരിക്കാത്ത, അധ്വാനിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്കു വേണ്ടത് കൂടുതല്‍ പാസ്പോര്ട് സേവാ കേന്ദ്രങ്ങളും അന്തര്‍ദേശീയ വിമാനത്താവളങ്ങളും മാത്രമാണ്. ഇതൊക്കെ സായിപ്പിന് നല്ലപോലെ അറിയാവുന്ന വിവരങ്ങള്‍ തന്നെയാണ്. കേരളത്തിലെപ്പോലെ യൂറോപ്പിലും പോയി വിടുവായത്തം പറയുമ്പോള്‍ സൂക്ഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: