കാലഘട്ടം: 1950 കളുടെ ആദ്യപാതി. സ്വാമി ചിന്മയാനന്ദന്, പിന്നീട് ലോകമെമ്പാടും അറിയപ്പെട്ട ഗീതാജ്ഞാനയജ്ഞത്തിന് തുടക്കം കുറിച്ച കാലം. ആളുകള്‍ക്ക് പ്രത്യേകിച്ച് അഭ്യസ്തവിദ്യര്‍ക്ക് അക്കാലത്ത് ഗീതയോടും ഉപനിഷത്തിനോടും വേദ-ഇതിഹാസപുരാ ണങ്ങളോടുമൊക്കെ തികഞ്ഞ അവമതി യായിരുന്നു. പഴഞ്ചനും പുരോഗതി വിരുദ്ധവും അന്ധവിശ്വാസജടിലവുമൊക്കെയെന്നു സംശയാതീതം അവര്‍ വിശ്വസിച്ചു! ആധുനിക വിദ്യാഭ്യാസവും അതു സൃഷ്ടിച്ച പുരോഗമന ചിന്താഗതിയും ഈ വിശ്വാസത്തിന് ഏറെ വളമിട്ടുകൊണ്ടിരുന്നു. ശാസ്ത്രസാങ്കേതിക രംഗത്ത് ലോകം കൈവരിച്ച അത്ഭുതാവഹമായ നേട്ടങ്ങള്‍ ആ ‘പഴഞ്ചന്‍’ വിശ്വാസങ്ങളെ യുവമനസ്സുകളില്‍ നിന്നും ആട്ടിപ്പായിച്ചു. ഭാരതീയമായതെന്തിനേയും, ആര്‍ഷപാരമ്പര്യത്തെ പ്രത്യേകിച്ചും പിന്തിരിപ്പനായി മുദ്രകുത്തി അതിനോട് തികഞ്ഞ അവജ്ഞയും അവഗണനയും വച്ചുപുലര്‍ത്തിയ കാലം.
ഈ ഘട്ടത്തിലാണ് പൂനെയില്‍നിന്നും തുടങ്ങി ഇന്ത്യയിലെ പല പട്ടണങ്ങളിലും നഗരങ്ങളിലും ചിന്മായാനന്ദസ്വാമിയുടെ വേറിട്ട ഒരു ശബ്ദം ഗീതയെപ്പറ്റി, ഉപനിഷത്തുക്കളെപ്പറ്റി, വേദേതിഹാസ പുരാണങ്ങളെപ്പറ്റി, മുഴങ്ങിക്കേട്ടത്. അതും ഘനഗംഭീരമായ ശബ്ദത്തില്‍, ആധുനിക ശാസ്ത്രത്തിന്റെ ഭാഷയില്‍, ആംഗലവാണിയില്‍. ശ്രോതാക്കളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞ യജ്ഞശാലകള്‍. മൊട്ടുസൂചി താഴെ വീണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദതയില്‍ ഓരോ സായാഹ്നത്തിലും ഒന്നരമണിക്കൂര്‍ നീണ്ട അവിസ്മരണീയ പ്രഭാഷണങ്ങള്‍ കേട്ടവര്‍ കേട്ടവര്‍ അതിന്റെ ‘പ്രചാരകരാ’യി. അങ്ങനെ ആയിരങ്ങള്‍, പതിനായിരങ്ങള്‍, ശ്രോതാക്കളായി. സരസ്വതീദേവി വിരാജിച്ചിരുന്ന ആ മുഖത്തുനിന്നും അനര്‍ഗളം നിര്‍ഗളിച്ച ആ വാഗ്ധോരണി, കേള്‍വിക്കാര്‍ക്ക് അഭൂതപൂര്‍വമായൊരു അനുഭവത്തെ നല്കി. അകത്തളത്തിലെവിടെയോ പ്രജ്ഞയറ്റു കിടന്ന ഒരഭിമാനം, നമ്മുടെ സംസ്കൃതിയിലുള്ള അഭിമാനം നമ്മുടെ ദേശത്തോടുള്ള അഭിമാനം, ആദരമെല്ലാം പെട്ടെന്ന് സടകുടഞ്ഞെണീറ്റതു പോലുള്ള ഒരനുഭവം ശ്രോതാക്കള്ക്കുണ്ടായി.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഓരോരുത്തരും രാഷ്ട്രപുനര്‍നിര്‍മാണപ്രക്രിയയില്‍ മുഴുകി, സാമ്പത്തികമായി, വ്യാവസായികമായി, സാമൂഹികമായി, രാഷ്ട്രീയമായി, രാജ്യത്തെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍, അതിനെല്ലാമപ്പുറം ഒന്നുകൂടിയുണ്ടെന്ന് ഉച്ചൈസ്തരം ഉദ്ഘോഷിച്ച്, ആധ്യാത്മികമായും സാംസ്കാരികമായും കൂടിയുള്ള പുരോഗതി നേടിയാല്‍ മാത്രമേ അക്ഷീണം ശ്രമിച്ചുകൊയിരിക്കുന്ന ഭൗതിക പുരോഗതിയുടെ ഫലം പൂര്‍ണമായി ഓരോ പൗരനും അനുഭവിക്കാന്‍ സാധിക്കൂ എന്ന വേറിട്ട ഒരു ശബ്ദമായിരുന്നു സ്വാമി ചിന്മയാനന്ദനെന്ന ആ ഒറ്റയാള്പട തന്റെ യജ്ഞവേദികളില്‍ നിന്നും മുഴക്കിയത്.
തന്റെ നിശിതമായ യുക്തിബോധം കൊണ്ടും ശാസ്ത്രാവബോധം കൊണ്ടും കരുപ്പിടിപ്പിച്ച്, സ്വതസ്സിദ്ധമായ നര്‍മത്തില്‍ ചാലിച്ച്, സാധാരണക്കാരുടെ ദൈനംദിന ജീവിതാനുഭവങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത ഉദാഹരണങ്ങളെക്കൊണ്ട് നിറഞ്ഞ പ്രഭാഷണങ്ങള്‍, ഏറെത്താമസിയാതെത്തന്നെ പ്രസിദ്ധി നേടി. അദ്ദേഹത്തിന്റെ അതുല്യമായ ആംഗലവാണീപ്രയോഗം കേട്ട് രസിക്കാന്വേണ്ടി മാത്രം ആ യജ്ഞശാലയില്‍ കൂടിയവര്‍ അനവധിയായിരുന്നു. അവര്‍ക്ക് ആധ്യാത്മിക താല്പര്യം ഒട്ടും തന്നെയില്ലായിരിക്കാം. എങ്കിലും അല്പസമയംകൊണ്ടു തന്നെ അവര്‍ക്കും കൂടി നമ്മുടെ ഭാരതീയ സംസ്കൃതിയുടെ, ആര്‍ഷജ്ഞാനത്തിന്റെ ആഴവും പരപ്പുമെത്രയെന്നുള്ളതിനെപ്പറ്റി, പൊതുവായ ഒരു അവബോധം കിട്ടിയിരുന്നു. അത്ര ശക്തവും പ്രഭാവമുറ്റതുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ പകര്‍ന്ന ആ വിവരണങ്ങള്‍, അപ്രതിരോധ്യങ്ങളായിരുന്നു. ശ്രോതാക്കളുടെ ഹൃദയത്തേയും ബുദ്ധിയേയും ഒരുപോലെ ആകര്‍ഷിക്കുവാന്‍ പോന്നവയായിരുന്നു ആ വാക്കുകളുടെ അനര്‍ഗള പ്രവാഹം.
ഗീതോപനിഷത്തുക്കള്‍ വ്യാഖ്യാനിക്കുമ്പോള്‍ താന്‍ സ്വീകരിച്ച പുതുമയാര്‍ന്ന സമീപനം സ്വാമിജിയെ ചുരുങ്ങിയ കാലയളവിനുള്ളില്‍ പ്രശസ്തനാക്കി. സമൂഹത്തിലെ അഭ്യസ്തവിദ്യരും സാംസ്ക്കാരികനായകന്മാരുമൊക്കെ ചിന്മയവ്യാഖ്യാനശൈലിയെ പുകഴ്ത്തി. എന്നാല്‍ അതോടൊപ്പം തന്നെ അദ്ദേഹത്തിന് ഒരു വിഭാഗം യാഥാസ്ഥിതികരില്‍ നിന്നും കടുത്ത എതിര്‍പ്പുകളുമുണ്ടായി. പരമപവിത്രമായ ആര്‍ഷദര്‍ശനം പ്രത്യേകിച്ചും ഉപനിഷത്തുക്കള്‍ ഒരു മ്ലേഛഭാഷയില് വ്യാഖ്യാനിക്കപ്പെടുന്നത്, അതും തുറന്നവേദികളില്‍ നിന്ന് ജാതിമതഭേദമെന്യേ സര്‍വരേയും സമാകര്ഷിച്ച് സര്‍വര്‍ക്കും പ്രവേശനം നല്‍കുന്നത് മഹാപാപമായി, കൊടുംപാതകമായി കണ്ടവരും കുറേയുണ്ടായിരുന്നു. അവര്‍ പ്രത്യക്ഷമായും പരോക്ഷമായും വിമര്‍ശനങ്ങളുടെ ശരങ്ങള്‍ തൊടുത്തുവിട്ട് പലവിധ തടസ്സങ്ങള്‍ സൃഷ്ടിച്ച് സ്വാമിജിയുടെ പ്രവര്‍ത്തനങ്ങളെ വെല്ലുവിളിച്ചു കൊണ്ടിരുന്നു. എന്നാല്‍ ആധ്യാത്മിക നവോത്ഥാനമെന്ന മഹാദൗത്യം നെഞ്ചേറ്റി, നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറിക്കൊണ്ടിരുന്ന ആ യുഗപുരുഷന് തന്നെ എതിര്‍ക്കുന്നവരോട് മൃദുസമീപനം കൈക്കൊണ്ട് തന്റെ ശാന്തഗംഭീരമായ നിലപാടുവെളിപ്പെടുത്തി, ‘ഒരു പ്രഭാഷണമെങ്കിലും നേരില്‍ കേട്ടശേഷം പ്രതികരിക്കൂ’ എന്ന അഭ്യര്‍ഥന നടത്തി മെല്ലെ അവരെ തന്റെ യജ്ഞശാലയിലേക്ക് ക്ഷണിച്ചു. സംഗതിയറിയാതെ, ഉള്‍ക്കാമ്പില്ലാതെ, പ്രതികരിച്ച് പ്രതിഷേധിച്ച മിക്കവരും പ്രഭാഷണം കേള്‍ക്കാനിടയായപ്പോള്‍ തങ്ങളുടെ നിലപാടു മാറ്റി. അധികം താമസിയാതെ അവര്‍ സ്വാമികളുടെ ആരാധകരായി മാറുകയാണുണ്ടായത്.
നാലുപതിറ്റാണ്ടിലേറെ നീണ്ട സ്വാമിജിയുടെ പ്രവര്‍ത്തനം തികഞ്ഞ ഒരു ക്രാന്തദര്‍ശിയുടേതായിരുന്നു. ആധ്യാത്മിക രംഗത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിക്കുകയായിരുന്നു സ്വാമിജിയുടെ ലക്ഷ്യം. പഴയ മാമൂലുകളുടേയും അന്ധമായ വിശ്വാസങ്ങളുടേയും ഒക്കെ ജയിലറകളില്‍ നിന്നും നമ്മുടെ അമൂല്യ സാംസ്ക്കാരിക സമ്പത്തായ ഉപനിഷത്തുക്കളെയും ഭഗവത്ഗീതയെയും പുറത്തു കൊണ്ടുവന്ന് അവയില്‍ അന്തര്‍ഹിതമായിരിക്കുന്ന മാനവ നിര്‍മാണകലയെ ശാസ്ത്രത്തെ ആധുനിക മനുഷ്യന് അനായാസേന ഗ്രഹിച്ച് തന്റെ ഭൗതികവും ആത്മീയവുമായ ജീവിതസൗധത്തിന് ശക്തമായ അടിത്തറ പാകാന്‍ പോന്ന വിധത്തില്‍ വ്യാഖ്യാനിക്കാന്‍ ആ മനീഷി അനവരതം പ്രയത്നിച്ചുകൊണ്ടേയിരുന്നു. ആധ്യാത്മികതയ്ക്ക് അങ്ങനെയൊരു നൂതന പാത വെട്ടിത്തെളിക്കുമ്പോഴും അദ്ദേഹം തറപ്പിച്ചു പറഞ്ഞുകൊണ്ടേയിരുന്നത്, ഇത് തന്റെ സ്വകപോലകല്പിതമായ, വലിച്ചുനീട്ടിയ വ്യാഖ്യാനമൊന്നുമല്ലായെന്നും വ്യാസനും ശങ്കരനും
വിവേകാനന്ദനും രാമതീര്ഥനുമൊക്കെ തെളിച്ചപാതയുടെ തുടര്‍ച്ച മാത്രമാണെന്നുമാണ്. തന്റെ 42 വര്‍ഷത്തെ നിരന്തര പ്രവര്‍ത്തനംകൊണ്ട് വരും തലമുറകള്‍ക്കായി സനാതന സംസ്കാരത്തിന്റെ സ്വീകാര്യത, അനുനിമിഷം മാറി, പുരോഗമനക്കുതിപ്പുകള് നടത്തിക്കൊണ്ടിരിക്കുന്ന ഈ യുഗത്തിലും വരും യുഗത്തിലും ഉറപ്പുവരുത്തുകയായിരുന്നു. വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാരേയും സമാശ്ലേഷിക്കുന്ന പദ്ധതികളാണ് അദ്ദേഹം ആവിഷ്കരിച്ചത്. കുട്ടികളില്‍ സാംസ്കാരിക മൂല്യങ്ങള്‍ സന്നിവേശിപ്പിക്കുന്നതിന് വേണ്ടി ബാലവിഹാറുകള്, യുവാക്കളുടെ ഊര്‍ജപ്രസരം ശരിയായ രീതിയില്‍ വിനിയോഗിക്കാന്‍ അവരെ പരിശീലിപ്പിക്കുന്ന യുവകേന്ദ്രങ്ങള്‍, മുതിര്‍ന്നവര്‍ക്ക് ആധ്യാത്മിക ശാസ്ത്ര പഠനക്കളരി ഒരുക്കി സ്റ്റഡിഗ്രൂപ്പുകള്‍, പ്രായമായവര്‍ക്ക് സീനിയര്‍ സിറ്റിസണ്‍സിനു വേണ്ടിയുള്ള വാനപ്രസ്ഥസംസ്ഥാന് എന്നുവേണ്ട, എല്ലാവര്ക്കും വേണ്ടി പ്രത്യേകം പ്രത്യേകം പരിപാടികള്‍ക്കാണ് അദ്ദേഹം രൂപം കൊടുത്തത്.
മാത്രമല്ല, വിദ്യാഭ്യാസമേഖലയില്‍ ഇന്ന് ഇന്ത്യയിലും വിദേശങ്ങളിലുമായി 100 ല്‍ അധികം സ്ഥാപനങ്ങള്‍ – സ്കൂളുകളും കോളേജുകളും സ്ഥാപിതമായിട്ടുണ്ട്. മികവും തികവും പുലര്‍ത്തുന്ന സ്ഥാപനങ്ങളായി അവ ഇന്ന് വളര്‍ന്നു കഴിഞ്ഞു. ഈ അടുത്ത ചിന്മയ വിശ്വവിദ്യാപീഠം എന്നറിയപ്പെടുന്ന കല്പിത സര്‍വകലാശാലയും നിലവില്‍ വന്നു. കൂടാതെ ആരോഗ്യമേഖലയില്‍ മെച്ചപ്പെട്ട സേവനം നല്‍കിക്കൊണ്ട് ബാംഗ്ലൂരില്‍ ചിന്മയമിഷന് ഹോസ്പിറ്റല്‍, മുംബൈയില്‍ ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങള്‍,അധ:സ്ഥിതര്ക്കുവേണ്ടിയുള്ള സാമൂഹ്യപ്രവര്‍ത്തനങ്ങള്‍, ഗ്രാമങ്ങളിലെ സ്ത്രീശാക്തീകരണത്തിനു വേണ്ടിയുള്ള എണ്ണമറ്റ കേന്ദ്രങ്ങള്‍ (ഹിമാചല്‍ പ്രദേശ്, ആന്ധ്രപ്രദേശ്, ഒറീസ്സ, ശ്രീലങ്ക മുതലായ സ്ഥലങ്ങളില്‍ ഒക്കെ) ഇന്ന് ചിന്മയയുടെ കുടക്കീഴില് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
ദീര്‍ഘദര്‍ശിത്വം നവോത്ഥാന നായകന്മാര്ക്ക് സഹജമാണത്രേ. ഭാരതത്തിന്റെ ആധ്യാത്മിക നവോത്ഥാനത്തിന്നായി താന്‍ ആരംഭിച്ച് പുഷ്ടിപ്പെടുത്തിയ പരിപാടികള്‍ വരും തലമുറയ്ക്കും പ്രയോജനപ്പെടും വിധത്തില്‍ അതിന്റെ അനുസ്യൂതമായ നിലനില്‍പ്പിനു വേണ്ടി, ഒരു പറ്റം ത്യാഗികളായ സംന്യാസി-സംന്യാസിനിമാരെ വാര്‍ത്തെടുക്കുന്നതിനായി, അദ്ദേഹം മുംബൈയില്‍ 1963 ല്‍ സന്ദീപനി സാധനാലയ എന്ന വേദാന്ത പരിശീലന കേന്ദ്രം സ്ഥാപിച്ചു. അന്നുതൊട്ടിന്നുവരെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഓരോ ഈരണ്ടു വര്‍ഷം ചേരുമ്പോഴും പരിശീലനം പൂര്‍ത്തിയാക്കി ഈ സ്ഥാപനത്തില്‍ നിന്ന് പുറത്തുവരുന്നത്. രണ്ടുവര്‍ഷത്തെ തീവ്ര പരിശീലന കാലത്ത് എല്ലാ സൗകര്യങ്ങളും സൗജന്യമായി നല്‍കിയാണ് ബിരുദധാരികളും നിസ്വാര്‍ഥമതികളും ധര്‍മപ്രവര്‍ത്തനത്തില്‍ തല്പരരുമായ യുവതീയുവാക്കള്‍ ഇവിടെ വേദാന്തശാസ്ത്രവും ധ്യാനം, യോഗ മുതലായ ആധ്യാത്മിക സാധനാ മുറകളും അഭ്യസിക്കുന്നത്. ഒരുപക്ഷേ ചിന്മയാനന്ദസ്വാമികളുടെ ഏറ്റവും കനപ്പെട്ട സംഭാവനയാണ് ഈ സ്ഥാപനം എന്ന് വിലയിരുത്താം.
സ്വാമികളുടെ നിസ്തന്ദ്രമായ പ്രചാര-പ്രവര്‍ത്തന ഫലമായിട്ടാണ് ഭഗവത് ഗീതയ്ക്ക് ആഗോളതലത്തില്‍ പ്രസക്തിയും പ്രാധാന്യവും ഇന്ന് ഏറിവരുന്നത്. കേവലം ഒരു മതഗ്രന്ഥമെന്നതിലും എത്രയോ ഉപരിയായിട്ടാണ് സ്വാമിജി ഗീതയെ കണ്ടത്. മനുഷ്യരാശിക്ക് മുഴുവന്‍ മാര്‍ഗദര്‍ശക ഗ്രന്ഥമാകാന്, ഒരു ജീവിത കൈപ്പുസ്തകമാകാന് പോന്ന അതിമഹത്തായ ഒരു പ്രയോഗിക ജീവിത ദര്‍ശനമാണ് ഭഗവദ്ഗീതയെന്ന് അദ്ദേഹം തന്റെ പ്രഭാഷണങ്ങളിലൂടെ, വ്യഖ്യാനങ്ങളിലൂടെ, സ്വജീവിതത്തിലൂടെ തെളിയിച്ചു. തികച്ചും ജീവിതസ്പര്‍ശിയായ, ജീവിതഗന്ധിയായ ഒരു മാര്‍ഗദര്‍ശക പ്രായോഗികശാസ്ത്രമാണ് ഭഗവദ്ഗീതയെന്നാണ് അദ്ദേഹം ഉദ്ബോധിപ്പിച്ചത്.
‘എന്റെ ജീവിതമാണ് എന്റെ സന്ദേശ’മെന്ന് നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി പറഞ്ഞതു പോലെ തന്റെ ഉദ്ബോധനങ്ങളുടെ തെളിവാണ് തന്റെ ജീവിതമെന്ന് സ്വാമിജി ലോകത്തിന് കാട്ടിക്കൊടുത്തു. ഇന്ന് ഒരു ആഗോളപ്രസ്ഥാനമായി വളര്‍ന്നു കഴിഞ്ഞ ചിന്മയമിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വാമിജി നല്കിയ അതുല്യമായ നേതൃത്വത്തില്‍ ആധ്യാത്മികലോകം കണ്ടത് ഒരു ക്രാന്തദര്ശിയുടേയും പ്രതിഭാവാനായ ഒരു കര്മകുശലന്റെയും നിഷ്ഠാവാനായ ഒരു ജ്ഞാനയോഗിയുടേയും അത്യന്തം ഹൃദയാലുവായ ഒരു ഭക്തശിരോമണിയുടേയും ഉന്നതശ്രേണിയിലുള്ള ഒരു സംന്യാസിവര്യന്റേയും സമഞ്ജസമായ സമ്മേളനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: