തൃശൂര്‍ : പവിത്രന് തീക്കുനിക്ക് പര്‍ദ്ദയെന്ന കവിത പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ച് മാപ്പിരക്കേണ്ടിവന്ന സാഹചര്യം കേരളത്തിലെ സാഹിത്യകാരന്മാര് എത്രത്തോളം ഭീതിനിറഞ്ഞ സാഹചര്യത്തിലാണ് ജീവിക്കുന്നത് എന്ന് വെളിവാക്കുന്നതായി തപസ്യ കലാസാഹിത്യവേദി അഭിപ്രായപ്പെട്ടു. ഒരു പ്രത്യേക മതവിഭാഗത്തിലുള്ളവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ പേരുപോലും കവിതയ്ക്കിടാന് പറ്റാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. മതംമാറിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് കെ.പി. രാമനുണ്ണിയെ ഭീഷണിപ്പെടുത്തി കത്തയച്ചവരും ഇതേ ഭീതിയുടെ വിതരണക്കാരാണ്. പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന് ഒരു കഥയ്ക്ക് പേരു നല്‍കിയതിന്റെ പേരില്‍ മാത്രം ജിംഷാര്‍ എന്ന കഥാകൃത്ത് ക്രൂരമര്‍ദ്ദനത്തിന് ഇരയായി.
ഒരു നൃത്തത്തെ പിന്തുണച്ചതിന് മലയാളിയായ അവതാരകന് വിദേശത്ത് വധഭീഷണി നേരിടേണ്ടിവരികയും, മാപ്പുപറയേണ്ടിവരികയും ചെയ്തു. കവിയും, കോളജ് അദ്ധ്യാപകനുമായ വീരാന്‍കുട്ടി അക്രമത്തിനും കൈയേറ്റത്തിനും വിധേയമാകേണ്ടിവന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍മാത്രം കേരളത്തില്‍ എഴുത്തുകാര്‍ക്കെതിരെ നടന്ന അക്രമങ്ങളാണിവ. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തികളാകുമ്പോള്‍ മതമൗലികശക്തികള്‍ ഭീതി പരത്തുകയാണ്. ഇതിനെതിരെ പൊതുജനമനസ്സുണരണമെന്നും തപസ്യ ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ വര്‍ക്കിങ്ങ് പ്രസിഡന്റ് ശ്രീജിത്ത് മൂത്തേടത്ത് അദ്ധ്യക്ഷനായി. സംസ്ഥാന സഹസംഘടനാ സെക്രട്ടറി സി.സി. സുരേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി ടി.എസ്.നീലാംബരന്‍, കെ. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: