ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ വിഷന്‍ 2020 പദ്ധതി പാളുന്നു. 350 കോടിയുടെ പദ്ധതിയില്‍ ലക്ഷ്യം കണ്ടത് 90 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങല്‍ മാത്രം.കേന്ദ്രം പ്രത്യേക താല്പര്യമെടുത്ത് ഗുരുവായൂരിനെ പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനു തൊട്ടു പിന്നാലെ എന്തിനു വേണ്ടിയാണ് ദേവസ്വം വിഷന്‍ 2020 പദ്ധതി തട്ടിക്കൂട്ടിയെടുത്തത് എന്ന ചോദ്യത്തിന് ദേവസ്വത്തിന് കൃത്യമായ ഉത്തരമില്ല.
അനുവദിക്കപ്പെട്ട 43.16 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് വ്യക്തമായ രൂപരേഖ സമര്‍പ്പിക്കുക മാത്രമേ ദേവസ്വം ചെയ്യേണ്ടതുള്ളൂ എന്നിരിക്കെ അതിന് താല്പര്യമെടുക്കാതെ സ്വന്തമായി പദ്ധതി പ്രഖ്യാപിച്ച്, സ്വന്തമായി രസീതടിച്ച് പണപിരിവ് നടത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള കുറുക്കുവഴിയാണ് ദേവസ്വം വിഷന്‍ 2020 യിലൂടെ ലക്ഷ്യമാക്കിയത്.
ഭക്തജനങ്ങളില്‍ നിന്ന് 350 കോടിയോളം രൂപ പിരിച്ചെടുത്ത് വികസന പദ്ധതികള്‍ നടപ്പിലാക്കാനാണ് ദേവസ്വം പദ്ധതിയിലൂടെ ലക്ഷ്യം വെച്ചത്. നിശ്ചിത കാലാവധിക്കുള്ളില്‍ നിര്‍ദ്ദിഷ്ഠ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്ന പക്ഷം വിഷന്‍ 2020 പദ്ധതിക്ക് നല്കിയ സംഭാവനയെ വരുമാന നികുതിയില്‍ നിന്ന് ഒഴിവാക്കി കൊടുക്കും എന്ന വാഗ്ദാനമുണ്ടായിട്ടു പോലും ആകെ 90 ലക്ഷത്തോളം രൂപയേ പിരിച്ചെടുക്കാനായുള്ളൂ. പിരിച്ചെടുത്ത തുക ഉപയോഗിച്ച് ഇതുവരെ കുറൂരമ്മ ഭവനം എന്ന പേരില്‍ പഴയ അഡ്മിനിസ്ട്രേറ്റര്‍ വസതി പെയിന്റടിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
വ്യക്തമായ മാസ്റ്റര്‍പ്ലാനും ദീര്‍ഘവീക്ഷണവും ഇല്ലാതെയാണ് ദേവസ്വത്തിന്റെ എല്ലാ നിര്‍മ്മിതികളും നടന്നിട്ടുള്ളത്. പലതും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിയും വന്നിട്ടുണ്ട്. തെക്കെ നടയില്‍ ദേവസ്വം ഓഫീസിനു മുന്നിലെ പാഞ്ചജന്യം അനക്സ് ഇതിലൊന്നാണ്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടങ്ങളാവട്ടെ പലതും കാര്യക്ഷമമായി ഉപയോഗിക്കാവുന്നതല്ല.
പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ പണിതെടുക്കാവുന്ന ക്യൂ കോംപ്ലക്സും വിഷന്‍ 2020 ഉപയോഗിച്ച് പണിയാനാണ് ദേവസ്വത്തിന് താല്പര്യം.
പ്രസാദ് പദ്ധതി പ്രകാരമാണ് പണിയുന്നതെങ്കില്‍ വ്യക്തമായ പ്ലാനും എസ്റ്റിമേറ്റും സമര്‍പ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കേണ്ടതുണ്ട.് മാത്രമല്ല, പണ വിനിയോഗത്തിന് കൃത്യമായ നിരീക്ഷണവുമുണ്ടാകും. അഴിമതിക്ക് സാധ്യതയുമില്ല.
ഇതാണ് സ്വന്തം നിലയ്ക്ക് ഫണ്ടുപിരിച്ച് പണി നടത്താന്‍ ചിലരെ പ്രേരിപ്പിക്കുന്നത്എന്നാണ് ആക്ഷേപമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: