തൃശൂര്‍: നാളികേര കര്‍ഷകരെ ആശങ്കയിലാഴ്ത്തി തെങ്ങുകളില്‍ വെള്ളീച്ച പടര്‍ന്ന് പിടിക്കുന്നു. കീടസാന്നിദ്ധ്യം കണ്ടെത്തിയ തെങ്ങുകളില്‍ അഞ്ചുമാസത്തിനിടെ വിളവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
തെങ്ങോലകള്‍ കരിഞ്ഞുണങ്ങി നഷ്ടപ്പെടുകയാണ്. വെള്ളീച്ചയുടെ നിയന്ത്രണത്തിനുള്ള ഉപാധികള്‍ കണ്ടെത്താന്‍ വൈകുന്നതിനെ തുടര്‍ന്ന് രോഗം പടര്‍ന്ന് പിടിക്കുകയാണ്. കീടാക്രമത്തില് ഏറ്റവും അധികം നാശം സംഭവിച്ചിരിക്കുന്നത് പാലക്കാട് ജില്ലയിലെ നാളികേര കര്‍ഷകര്‍ക്കാണ്. പല തോപ്പുകളിലെയും തെങ്ങുകള്‍ കരിഞ്ഞുണങ്ങിയ നിലയിലാണ്.
തെങ്ങോലകളില്‍ ആദ്യം കറുപ്പ് നിറം വ്യാപിക്കുന്നതാണ് രോഗലക്ഷണം. തുടര്‍ന്ന് ക്രമേണ ഓലകള്‍ വെള്ള നിറത്തിലേക്ക് മാറും. ഓലകളില്‍ വെള്ളീച്ചയുടെ സാന്നിദ്ധ്യം കൂടുമ്പോഴാണ് ഓലകള്‍ക്ക് നിറവ്യത്യാസം സംഭവിക്കുന്നത്.
ഓലകളില്‍ ബാധിക്കുന്ന ഫംഗസ് തെങ്ങിലെ ഓലകളിലൂടെ നീര് ഊറ്റിക്കുടിക്കുന്നതിനാല്‍ വൃക്ഷത്തിന്റെ നിലനില്‍പ്പിനെ തന്നെ സാരമായി ബാധിക്കും. രോഗം പിടിപെട്ട ശേഷം കായ്ഫലം വലിയതോതില്‍ കുറഞ്ഞുവെന്ന് നാളികേര കര്‍ഷകര്‍ പറഞ്ഞു.
തെങ്ങുകള്‍ക്ക് സമീപം നില്ക്കുന്ന മറ്റുവൃക്ഷങ്ങളിലേക്കും പച്ചക്കറികളിലേക്കും വെള്ളീച്ചകള്‍ പടരുന്നത് കര്‍ഷകരുടെ ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. അടയ്ക്ക, വാഴ, പച്ചക്കറി ഇനങ്ങളായ പയര്‍, ചീര, വെണ്ട തുടങ്ങിയവയില്‍ വെള്ളീച്ചയുടെ സാന്നിദ്ധ്യം കണ്ടെത്തിട്ടുണ്ട്. തെങ്ങുകളില്‍ വെള്ളീച്ചയുടെ അക്രമം വര്‍ദ്ധിച്ചതോടെ സംസ്ഥാനത്തെ കള്ളുചെത്ത് വ്യവസായത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
പാലക്കാട്, ആലപ്പുഴ ജില്ലകളിലെ കള്ള് ഉത്പാദനമാണ് കുത്തനെ കുറഞ്ഞിരിക്കുന്നത്. പാലക്കാടുള്ള പല തെങ്ങിന് തോപ്പുകളിലും വെള്ളീച്ചയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കള്ള് ചെത്താന്‍ നല്കാന് ഉടമസ്ഥര്‍ തയ്യാറാവുന്നില്ല.
വായുവിലൂടെ തെങ്ങുകളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുന്ന വെള്ളീച്ചയെ നിയന്ത്രിക്കാന്‍ കൃഷി വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തെങ്ങില്‍ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയപ്പോള്‍ മുതല്‍ കൃത്യമായ വിവരങ്ങള്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ കര്‍ഷകര്‍ അറിയിച്ചെങ്കിലും നാളിതുവരെയായിട്ടും പ്രതിരോധ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ പോലും പല ഉദ്യോഗസ്ഥരും തയ്യാറായിട്ടില്ല.
അതേ സമയം വെള്ളീച്ചയെ പ്രതിരോധിക്കാന്‍ പ്രത്യേക കീടനാശിനികളില്ലന്നും നല്ല മഴ ലഭിച്ചാല്‍ ഇവ നശിച്ചുപോകുമെന്നും ഓലകളില്‍ വെള്ളം തളിച്ചും ഇവയെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നുമാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: