പുതുക്കാട് : മറവാഞ്ചേരിയില്‍ ഉഴിഞ്ഞാല്പാടത്തിന് സമീപത്ത് ഫ്രിഡ്ജ് പൊളിച്ച് വേര്‍തിരിക്കുന്ന സ്ഥാപനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.ഉപയോഗശൂന്യമായ ഫ്രിഡ്ജുകള്‍ കൊണ്ടുവന്ന് പൊളിച്ചെടുക്കുമ്പോള്‍ പുറന്തള്ളുന്ന വാതകം അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുകയും ജലാശയങ്ങള്‍ മലിനപ്പെടുത്തുകയും ചെയ്യുന്നതായാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇടനിലക്കാരിലൂടെ നൂറ്കണക്കിന് ഫ്രിഡ്ജുകളാണ് ഇവിടേക്ക് എത്തിക്കുന്നത്.തൊഴിലാളികളെ ഉപയോഗിച്ച് പൊളിച്ചെടുക്കുന്ന ഫ്രിഡ്ജുകളുടെ ഭാഗങ്ങള്‍ വില്പന നടത്തുകയാണ് ചെയ്യുന്നത്.
പട്ടാമ്പിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം ജനരോഷത്തെ തുടര്‍ന്ന് പുതുക്കാട് ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ നിര്‍മ്മിച്ച കെട്ടിടത്തിന് ചുറ്റും പൊളിച്ചുമാറ്റുന്ന അവശിഷ്ടങ്ങള്‍ കുന്നുകൂട്ടിയിട്ടിരിക്കുകയാണ്. യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്കി. ഇതിനിടെ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് സ്ഥാപനത്തിലേക്ക് ഫ്രിഡ്ജുകളുമായി എത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞ് തിരിച്ചയച്ചു. ഒരു മാസം മുന്‍പാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്.അന്നുതന്നെ നാട്ടുകാര്‍ പഞ്ചായത്തിനും ആരോഗ്യ വകുപ്പിനും പരാതി നല്‍കിയിരുന്നുവെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് തുടര്‍ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന ആക്ഷേപമുണ്ട്. മാലിന്യപ്രശ്നം രൂക്ഷമാകാന്‍ സാധ്യതയുണ്ടായിട്ടും അധികൃതര്‍ മൗനം പാലിക്കുന്നതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: