കൊടുങ്ങല്ലൂര്‍: താലൂക്കിന്റെ തീരപ്രദേശത്ത് സന്നദ്ധ പ്രവര്‍ത്തകര്‍ ശുചീകരണത്തില്‍ സജീവമായി. അഴീക്കോട്, എറിയാട്, കാര പ്രദേശങ്ങളിലെ ആയിരത്തിലധികം വീടുകള്‍ താമസ യോഗ്യമല്ലാതായി തീര്‍ന്നിട്ടുണ്ട്. ചളിയും മണ്ണും നിറഞ്ഞ് ദുര്‍ഗന്ധപൂരിതമായ പ്രദേശത്ത് സേവാഭാരതി, ആര്‍എസ്എസ് പ്രവര്‍ത്തകരും ചില മത-രാഷ്ട്രീയ സംഘടനകളുടെ പ്രവര്‍ത്തകരുമാണ് സേവന നിരതരായിട്ടുള്ളത്.
പൊതുവഴികളിലേയും വീടുകളിലേയും മണ്ണും ചെളിയും നീക്കം ചെയ്യുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. ഒപ്പം അഗ്നിശമന സേനയും സന്നദ്ധ സംഘടനകളും വീടുകള്‍ കഴുകി വൃത്തിയാക്കുന്നതിലും കര്‍മ്മനിരതരാണ്. ഏകദേശം 1,100 പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.
ഇതിന്റെ മൂന്നിരട്ടി പേരെങ്കിലും ബന്ധുവീടുകളിലേക്കും മറ്റും താമസം മാറ്റിയിട്ടുണ്ട്. വിദ്യാലയങ്ങളില്‍ നിന്നും ഭക്ഷണപ്പൊതികള്‍ ശേഖരിച്ച് ക്യാമ്പുകളില്‍ എത്തിക്കുന്നുണ്ട്. മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ഇനിയും ആരംഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: