വാഷിങ്ടണ്‍: സമീപകാലത്തെ അതിവിനാശകാരിയായ ഇര്‍മ ചുഴലിക്കാറ്റില്‍ ഭീതിപൂണ്ട് യുഎസ്. ക്യൂബയെയും കരീബിയന്‍ ദ്വീപുകളെയും തൂത്തെറിഞ്ഞ ചുഴലിക്കാറ്റ് ഇന്ന് യുഎസിലെ ഫ്ളോറിഡ തീരത്ത് വീശുമെന്ന് കാലാവസ്ഥാ പ്രവചനം. ഫ്ളോറിഡ സംസ്ഥാനത്തെ 56 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു. ഇവരില്‍ ഇന്ത്യന്‍ വംശജരുമുണ്ട്.
അതിവിനാശകാരിയായ കാറ്റഗറി അഞ്ചിലാണ് ഇര്‍മ ചുഴലിക്കാറ്റിന്റെ സ്ഥാനം. മണിക്കൂറില്‍ 260 കിലോമീറ്ററിലധികം വേഗത്തിലാണ് കാറ്റ് യുഎസ് തീരത്തേക്ക് നീങ്ങുന്നതെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്. വെള്ളിയാഴ്ചയും ഇന്നെലയുമായി കരീബിയന്‍ തീരത്തും ക്യൂബയിലും വന്‍ ദുരന്തം വിതച്ച ശേഷമാണ് കാറ്റ് നീങ്ങുന്നത്. ഈ മേഖലയില്‍ ഇതുവരെ 24 പേര് മരിച്ചുവെന്നാണ് വിവരം. വന്‍ നാശനഷ്ടവുമുണ്ടായി. എന്നാല്‍, മരണസംഖ്യ ഇതിനേക്കാള്‍ കൂടുതലെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.
ഫ്ളോറിഡയ്ക്കു പുറമെ ജോര്‍ജിയ, കരോലിന മേഖലയിലും ജാഗ്രതാ നിര്‍ദ്ദേശം നല്കി. ഇവിടങ്ങളില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫ്ളോറിഡയിലെ ജനസംഖ്യയുടെ 25 ശതമാനവും ഒഴിഞ്ഞുപോയി. നേരത്തെ, ക്യൂബന്‍ തീരത്ത് വീശിയപ്പോള്‍, കാറ്റഗറി നാലിലായിരുന്നു കാറ്റ്. അവിടെ നിന്നു നീങ്ങിയതോടെ ശക്തി കൂടി കാറ്റഗറി അഞ്ചിലേക്കു മാറി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൂറായി 97,000 കോടി രൂപയുടെ അടിയന്തര ദുരിതാശ്വാസ നിധി ട്രംപ് അനുവദിച്ചു.
ക്യൂബയില്‍ വടക്കുകിഴക്കന്‍ തീരത്തെ കാമഗ്വെ ദീപുകളിലാണ് ഇര്‍മ ഏറെ നാശം വിതച്ചത്. അവിടെ വെള്ളപ്പൊക്കവും രൂക്ഷം. ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്, ഹെയ്തി, ബഹാമസ്, ടര്‍ക്സ് ആന്‍ഡ് കയ്ക്കോസ് ദ്വീപുകള്‍, സെന്റ് മാര്ട്ടിന് ദ്വീപുകള്‍, ബാര്‍ബഡ, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍, യുഎസ് വിര്‍ജിന്‍ ദ്വീപുകള്‍, പ്യൂര്‍ട്ടോറിക്ക എന്നിവിടങ്ങളിലും വന്‍ നാശനഷ്ടം.
ബാര്‍ബഡയില്‍ 95 ശതമാനം കെട്ടിടങ്ങളും നിലംപൊത്തി. രണ്ടായിരത്തില്‍ താഴെ ജനങ്ങളുള്ള ദ്വീപില്‍ ഭൂരിഭാഗത്തെയും ബാധിച്ചു. ഫ്രഞ്ച് നിയന്ത്രണത്തിലുള്ള വിനോദസഞ്ചാര കേന്ദ്രമായ സെന്റ് മാര്ട്ടിന് ദ്വീപ് നിലംപരിശായി.
അറ്റ്ലാന്റിക്കിലെ കേപ് വെര്‍ദ് ദ്വീപുകള്‍ക്കു സമീപമാണ് ഇര്‍മയുടെ ഉത്ഭവം. ഇര്‍മയ്ക്കു പിന്നാലെ കാത്യ, ജോസ് കാറ്റുകളും യുഎസ് തീരത്തേക്ക് നീങ്ങുന്നു. ഇതില്‍ കാത്യ കാറ്റഗറി ഒന്നിലും ജോസ് നാലിലുമാണ് പെടുന്നത്. തീരത്തെത്തുമ്പോഴേക്കും ഇതിന്റെ ശക്തി കുറയുമെന്നാണ് പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: