ന്യൂയോർക്ക്: ഭീകരവാദം എന്നത് പാക്കിസ്ഥാന്റെ ദേശീയ നയമായി മാറിയിരിക്കുകയാണെന്ന് ഇന്ത്യ. യുണൈറ്റഡ് നേഷൻസിന്റെ ‘കൾച്ചറൽ ഓഫ് പീസ്’ എന്ന് പേരിട്ടിരിക്കുന്ന ചർച്ചകൾക്കിടെയാണ് ഇന്ത്യ പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ചത്.
പാക്കിസ്ഥാൻ ഭീകരരുടെയും ഭീകര സംഘടനകളുടെയും സ്വപ്ന ഭൂമിയാണ്, ഭീകരതയെ ദേശീയ നയമായി പാക്കിസ്ഥാൻ കാണുന്നു- യുഎന്നിലെ ഇന്ത്യൻ സ്ഥാനപതി എസ് ശ്രീനിവാസ് രൂക്ഷമായ ഭാഷയിൽ പറഞ്ഞു. തങ്ങളുടെ അയൽരാജ്യമായ പാക്കിസ്ഥാനെ ഒരു കാര്യം ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു, ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്, അത് അങ്ങനെ തന്നെയായി തുടരും, അതിനാൽ പാക്കിസ്ഥാൻ വൈരം മറന്ന് മുന്നോട്ട് പോകാൻ ശ്രമിക്കണം- ശ്രീനിവാസ് കൂട്ടിച്ചേർത്തു.
അതിർത്തിയിൽ സമാധാനം ഉറപ്പാക്കിയാലെ ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ സാധിക്കൂ. എന്നാൽ പാക്കിസ്ഥാന്റെ കാര്യം കൂടുതൽ വ്യക്തമാണ്, അവർ എപ്പോഴും ഭീകരർക്ക് സഹായവും താവളവും നൽകുന്നു. ഇന്ത്യയിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് പാക്കിസ്ഥാൻ കൂടുതൽ വിഷമതരാവുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയിലെ ജനങ്ങൾ ഭീകരവാദത്തെ ഒരിക്കലും അനുകൂലിക്കുന്നില്ല, അവർ ഭീകര സംഘടനകളെ ഇന്ത്യയുടെ മണ്ണിൽ കാല് കുത്താൻ പോലും അനുവദിക്കില്ല. സമാധാനവും അഹിംസയുമാണ് ഇന്ത്യയുടെ കരുത്ത്- ശ്രീനിവാസ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: