തിരുവനന്തപുരം: കേന്ദ്ര ടൂറിസം- ഐടി മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഞായറാഴ്ച കേരളത്തിലെത്തും. മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തുന്ന കണ്ണന്താനത്തിന് ബിജെപി കേരളാ ഘടകം വന്‍ സ്വീകരണമാണ് ഒരുക്കുന്നത്. രാവിലെ 9.30 ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന മന്ത്രിയെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.
സംസ്ഥാന ഭാരവാഹികള്‍, ഘടകകക്ഷി നേതാക്കള്‍ എന്നിവരും മന്ത്രിയെ സ്വീകരിക്കാനെത്തും. തുടര്‍ന്ന് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ സ്വീകരണം നല്‍കും. അവിടെ നിന്ന് കോട്ടയം ജില്ലാ അദ്ധ്യക്ഷന്‍ എന്‍ ഹരിയുടെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റി സ്വീകരിച്ച് ജന്മനാടായ കാഞ്ഞിരപ്പള്ളിയിലേക്ക് കൊണ്ടു പോകും.
ഉച്ചയക്ക് 1.30 ന് റോഡ് ഷോ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം അഡ്വ പി എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പളളി നിയോജകമണ്ഡലത്തിലെ 9 പഞ്ചായത്തുകളിലൂടെയും കടന്നു പോകുന്ന റോഡ് ഷോ കണ്ണന്താനത്തിന്റെ വീടിനു സമീപം മണിമലയിലാണ് സമാപിക്കുക. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്വീകരണയോഗം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും.
തിങ്കളാഴ്ച സ്വകാര്യ ചടങ്ങിനായി കണ്ണൂരിലെത്തുന്ന മന്ത്രിയ്ക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കും. 12 ന് കോട്ടയത്ത് തിരികയെത്തുന്ന മന്ത്രി വൈകിട്ട് തിരുനക്കര ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. 15 ന് ജന്മനാട്ടില് മന്ത്രിക്ക് കാഞ്ഞിരപ്പള്ളി പൗരാവലി പൗരസ്വീകരണം ഒരുക്കുന്നുണ്ട്.
അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍മാത്യു അറയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. മന്ത്രി എംഎം മണി, ആന്റോ ആന്റണി എംപി, പി ജെ ജോസഫ് എംഎല്‍എ, എന്‍ ജയരാജ് എംഎല്‍എ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, മുന്‍ എംഎല്‍എമാരായ കെ ജെ തോമസ്, ജോര്‍ജ്ജ് ജെ മാത്യു, ബിജെപി സംസ്ഥാന-ജില്ലാ നേതാക്കള്‍, ഘടകക്ഷി നേതാക്കള്‍ എന്നിവരും പങ്കെടുക്കും.
തുടര്‍ന്ന് നിലയ്ക്കല്‍ എക്യുമെനിക്കല്‍ കൗണ്‍സിലിലെ ബിഷപ്പുമാരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. 16 ന് തിരുവനന്തപുരത്തും മന്ത്രിക്ക് ബിജെപി സ്വീകരണം നല്‍കുന്നുണ്ട്. അന്ന് വൈകിട്ട് മന്ത്രി ദല്‍ഹിയ്ക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: